കൊല്ലം: കേരളത്തിന്റെ തെക്കന്‍ തീരപ്രദേശം കൈയടക്കാന്‍ ചില സംഘടിത മതശക്തികള്‍ ആസൂത്രിതമായി നീക്കം നടത്തുന്നുവെന്ന് ഭാരതീയപ്രവര്ത്തകസംഘം നേതാക്കള്‍ ആരോപിച്ചു. ഒക്ടോബര്‍ ഒന്നിന് നീണ്ടകരയില്‍ നടന്ന ആക്രമണം ഇതിന്റെ ഭാഗമാണെന്ന് സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഒരു കോടി 35 ലക്ഷം രൂപ വരുന്ന മത്സ്യബന്ധനോപകരണങ്ങളാണ് നീണ്ടകരയില്‍ നശിപ്പിക്കപ്പെട്ടത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അതിന് കണ്ട വില 51 ലക്ഷം മാത്രമാണ്. നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. തീരത്ത് നിതാന്തജാഗ്രത പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന കോസ്റ്റല്‍ പോലീസിന്റെ മൂക്കിന് താഴെയാണ് അക്രമം നടന്നതെന്നത് ദുരൂഹത സൃഷ്ടിക്കുന്നുവെന്ന് രാധകൃഷ്ണന് പറഞ്ഞു.
കോസ്റ്റല്‍ പോലീസിനെ മാറ്റി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും മതിയായ നഷ്ടപരിഹാരം നല്കാന് അടിയന്തരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സമീപനം അനുകൂലമല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് 25, 26 തീയതികളില്‍ കാഞ്ഞങ്ങാട് ചേരുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം രൂപം നല്‍കും.
നീണ്ടകര ഹാര്‍ബര്‍ മുതല്‍ തെക്കോട്ട് ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കു നേരെ നിരന്തരം നടക്കുന്ന അക്രമങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്വാധീനമേഖല സൃഷ്ടിച്ചെടുക്കാനുള്ള ആസൂത്രിത പദ്ധതികളാണ്. നീണ്ടകര സംഭവത്തില്‍ നാളിതുവരെയായിട്ടും കുറ്റവാളികളെ കണ്ടെത്താനാകാത്തത് സംഘടിത മതവിഭാഗത്തിന്റെ ആസൂത്രിത നീക്കത്തിന് ഭരണതലത്തിലുള്ളവരുടെ ഒത്താശ ഉണ്ടെന്നതിന്റെ സൂചനയാണ്.
ഓരോ വിഭാഗങ്ങള്‍ക്കും സ്വാധീനവും ഭൂരിപക്ഷവും ഉള്ളിടത്ത് മറ്റുള്ളവരെ അടിച്ചമര്‍ത്താനുള്ള നീക്കം സമാധാനപരമായ മത്സ്യബന്ധനത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യാഘാതമുണ്ടാക്കും. പതിമൂന്ന് ഫൈബര്‍ വള്ളങ്ങളും ഇരുപത്തിയാറ് ഔട്ട് ബോര്‍ഡ് എഞ്ചിനുകളും വിലപിടിപ്പുള്ള അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് രാധാകൃഷ്ണന് ആരോപിച്ചു.
പത്രസമ്മേളനത്തില്‍ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാപ്രസിഡന്റ് എസ്. ഇന്ദ്രാത്മജന്, സെക്രട്ടറി എസ്. വിധു, ഹിന്ദുഐക്യവേദി കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി സതീഷ് തേവാനത്ത്, ബിജെപി ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എ. നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: