തൊടുപുഴ: വൃദ്ധജനങ്ങളെ ആര്‍ക്കും വേണ്ടാതാകുന്ന ഭീതിജനകമായ അവസ്ഥ കേരളത്തില്‍ വര്‍ദ്ധിക്കുന്നു. ഇതിന്റെ നേര്‍ക്കാഴ്ചയാണ് ഈ കണക്ക്.
സംസ്ഥാനത്ത് ആരോരും ശുശ്രൂഷിക്കാനും ചികില്‍സിക്കാനും കാത്തുരക്ഷിക്കാനും ഇല്ലാതെ മരിക്കുന്നവര്‍ കൂടുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടെ 151 അനാഥ മൃതദേഹങ്ങളാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ആരുമറിയാതെ മരിച്ചുകിടന്നവരും ആശുപത്രികളിലെ അജ്ഞാതമൃതദേഹങ്ങളും ഇതിലുള്‍പ്പെടുന്നു. 2013-ല്‍ 287 അനാഥജഡങ്ങളാണ് കണ്ടുകിട്ടിയിരുന്നത്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കാണിത്.
രക്തബന്ധുക്കളുണ്ടെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ എത്താത്ത ചില സംഭവങ്ങളും ഇതിലുണ്ട്. ദുരൂഹ സാഹചര്യത്തില്‍ കാണപ്പെടുന്ന അജ്ഞാത മൃതദേഹത്തെക്കുറിച്ച് പോലീസും കാര്യമായി അന്വേഷിക്കുന്നില്ല. അജ്ഞാത മൃതദേഹം കിട്ടിയാല്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജുകളില്‍ സൂക്ഷിക്കും. മൂന്ന് ദിവസം കാത്തതിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.
മൃതദേഹം കണ്ടെത്തി ആറ് ദിവസത്തിന് ശേഷവും ബന്ധുക്കളെത്തിയില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശ്മശാനങ്ങളില്‍ മൃതദേഹം മറവ് ചെയ്യും. മരിച്ചയാളുടെ തുടയെല്ലും കൈവിരലും രക്ത ഗ്രൂപ്പും പോലീസ് ശേഖരിക്കുന്നുണ്ട്. ഇത് ഫോറന്‍സിക് സയന്‍സ് ലാബില്‍ സൂക്ഷിക്കും. മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള ഊര്‍ജ്ജിത അന്വേഷണമൊന്നും പോലീസ് നടത്താറില്ല.
മരിച്ചയാളുടെ ചിത്രം പത്രങ്ങളില്‍ നല്‍കുന്നതോടെ അവരുടെ ജോലി പൂര്‍ത്തിയാകും. പ്രാദേശിക പേജുകളില്‍ ഒതുങ്ങുന്ന ഇത്തരത്തിലുള്ള അറിയിപ്പ് എത്തേണ്ടിടത്ത് എത്തുന്നുമില്ല. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അനാഥ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 29 കേസുകള്‍. പാലക്കാട്ട് 19, കോഴിക്കോട് 15, കോട്ടയം 14, തൃശൂര്‍ 14, കണ്ണൂര്‍ 13, മലപ്പുറം 10, എറണാകുളം 8, ആലപ്പുഴ 7, കൊല്ലം 7, ഇടുക്കി 3, വയനാട് 3, പത്തനംതിട്ട രണ്ട്, റെയില്‍വേ 8 എന്നിങ്ങനെയാണ് കണക്ക്.
പോലീസ് കൃത്യമായി അന്വേഷിച്ചാല്‍ ഇവരില്‍ പലരുടേയും ബന്ധുക്കളെ കണ്ടെത്താന്‍ കഴിയും. ആരുമില്ലാത്തവരും. മക്കളടക്കമുള്ള ബന്ധുക്കളുടെ ക്രൂരമായ അവഗണന സഹിച്ച് വീടുവിട്ടവരും എല്ലാം ഇവരിലുണ്ട്. മാന്‍ മിസിംഗ് എന്ന കേെസടുത്ത് പോലീസ് തലയൂരുന്നതോടെ ഇവരെ കണ്ടെത്താനും ബന്ധുക്കളെ ഏല്‍പ്പിക്കാനുമുള്ള അവസാന വഴിയാണ് അടയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: