915. ആദിമദ്ധ്യാന്തഹീനഃ – ആദിയും മദ്ധ്യവും അന്തവും ഇല്ലാത്തവന്. ബ്രഹ്മാണ്ഡകോടികള്‍ തൊട്ട് ബ്രഹ്മാണ്ഡത്തിലെ ഒരു തരിപ്പൊടി എന്നുപറയാവുന്ന ഭൂമിയിലെ ഏറ്റവും ചെറിയ വസ്തുവിന്റെയോ ജീവിയുടെയോ ശരീരത്തിലെ ഏറ്റവും ചെറിയ കണത്തിനുവരെ ബാധകമായ ചില പ്രകൃതി നിയമങ്ങളുണ്ട്.
എല്ലാത്തിനും ഉത്പത്തിയുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ജനിച്ചതെല്ലാം കുറെ സമയം നിലനില്ക്കും എന്നത് രണ്ടാമത്തേത്. എല്ലാത്തിനും നാശം അഥവാ അന്ത്യം തീര്‍ച്ചയായും ഉണ്ടാകുമെന്നത് മൂന്നാമത്തേത്. ജനനത്തെ സൂചിപ്പിക്കാന്‍ തുടക്കത്തെ കുറിക്കുന്ന ആദി എന്ന പദവും നാശത്തെ കുറിക്കാന്‍ അന്ത്യം എന്ന പദവും. രണ്ടിനും ഇടയ്ക്കുള്ള സമയത്തെ കുറിക്കാന്‍ മദ്ധ്യം എന്ന പദവും സാധാരണയായി ഉപയോഗിക്കാറുണ്ട്.
ഈ മൂന്നു പദങ്ങളും ചേര്‍ത്ത് ഈ നാമത്തില്‍ പ്രയോഗിച്ചിരിക്കുന്നു. ആദിയും മദ്ധ്യവും അന്തവും ഇല്ലാത്ത ഭഗവാന് പ്രകൃതിയ്ക്കും പ്രകൃതി നിയമങ്ങള്‍ക്കും അതീതനാണ്. പ്രപഞ്ചത്തിലുള്ള എല്ലാത്തിനും ജനനമുണ്ട്. ജനിച്ചതെല്ലാം വളരുകയും ക്ഷയിക്കുകയും ചെയ്യും. ഇതു സനാതനമായ പ്രകൃതി നിയമം. പ്രകൃതിക്കതീതനായ ഭഗവാന് ഈ നിയമം ബാധകമല്ല. ഭഗവാന് ജനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വളര്‍ച്ചയും നാശവുമില്ല. ജനനവും നാശവുമില്ലാത്ത ഭഗവാനു മദ്ധ്യമില്ലെന്ന് എടുത്തു പറയേണ്ടതില്ല. ഭഗവാന് ആദിമദ്ധ്യാന്തഹീനഃ എന്ന നാമം ഉചിതമാണ്.
916. ദേഹീഃ – ദേഹമുള്ളവന്. ദേഹം സ്വീകരിച്ച പരമാത്മചൈതന്യം ജീവാത്മാവ്. ജീവികളുടെ ശരീരത്തില്‍ ചൈതന്യമായി സ്ഥിതിചെയ്ത് ആ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ പ്രപഞ്ചപ്രവര്ത്തനത്തിന്റെ ഭാഗമാക്കിത്തീര്‍ക്കുന്ന ഭഗവത് പ്രഭാവത്തെ ജീവാത്മാവെന്നു പറയും. ശരീരചൈതന്യമായി വര്‍ത്തിക്കുന്ന അതേ പ്രഭാവം പ്രപഞ്ചചേതനയായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ പരമാത്മാവെന്നു പറയും.
പരമാത്മാവും ജീവാത്മാവും വേറല്ല എന്നു വ്യക്തമാക്കാന്‍ ഭാരതീയ സൂരികള്‍ ഒരു ഉദാഹരണം ആവര്‍ത്തിച്ചുപറയാറുണ്ട്. ആകാശത്തു പ്രകാശിക്കുന്ന സൂര്യന് ഭൂമിയില്‍ വെള്ളമുള്ള ഒരു പാത്രം വച്ചാല്‍ അതില്‍ പ്രതിഫലിക്കും. വെള്ളത്തില്‍ കാണുന്ന സൂര്യനും ആകാശത്തു പ്രകാശിക്കുന്ന സൂര്യനും വേറെ വേറെ സൂര്യന്മാരല്ല. ഭൂമിയില്‍ പല പാത്രങ്ങളില്‍ വെള്ളം വച്ചാല്‍ എല്ലാ പാത്രങ്ങളിലും സൂര്യബിംബങ്ങള്‍ കാണാം. പല പാത്രങ്ങളില്‍ പല നിറത്തിലുള്ള ജലം വച്ചാല്‍ വെള്ളത്തില്‍ കാണുന്ന സൂര്യനും പലനിറത്തിലാകും.
ചെമന്ന സൂര്യനും പച്ച സൂര്യനും കറുത്ത സൂര്യനുമൊക്കെ ജലപാത്രത്തിലെ സൂര്യബിംബങ്ങളിലുണ്ടാകുമ്പോഴും ആകാശത്തിലെ സൂര്യന് നിറമില്ലാത്ത ആ ഉജ്ജ്വല പ്രകാശമായിരിക്കും. ഒരു കാര്‍മേഘം പറന്നെത്തി സൂര്യനെ മറച്ചാല്‍ ജലപാത്രത്തിലെ സൂര്യബിംബങ്ങള്‍ ഇല്ലാതാകും.
ആകാശത്തിലെ സൂര്യന് അപ്പോഴും പ്രകാശിക്കുന്നുണ്ടാകും. ദേഹിയും ദേഹവും ചേര്‍ന്ന ജീവിയുടെ ചൈതന്യം പ്രപഞ്ചചേതനയായ പരമാത്മാവിന്റെ ബിംബമാണെന്നു പറയാം. ദേഹി പരമാത്മാവിന്റെ പ്രതിസ്ഫുരണമായ ജീവാത്മാണ്. അതു ദേഹം സ്വീകരിക്കുമ്പോള്‍ ദേഹത്തിന്റെ സ്വഭാവത്തിനുചേര്‍ന്ന പ്രതേ്യകതകള്‍ അതിനുണ്ടാകും. എങ്കിലും ദേഹി പരമാത്മാവിന്റെ പ്രതിസ്ഫുരണം തന്നെ ആയിരിക്കും. പ്രപഞ്ചത്തിലുള്ള അനന്തകോടി ദേഹങ്ങളില്‍ ദേഹിയായി വിരാജിക്കുന്ന പരമാത്മാവായി ഗുരുവായൂരപ്പനെ നാമം സ്തുതിക്കുന്നു.
917. ദേഹഃ – ദേഹമായി രൂപം ധരിച്ചവന്. പ്രപഞ്ചത്തിലുള്ള എല്ലാ ജീവിക്കും ദേഹമുണ്ട്. ദേഹഘടനയെ ആസ്പദമാക്കി ജീവികളെ ചരമെന്നും അചരമെന്നും രണ്ടായി തരംതിരിക്കാം. ഭൂമിയില്‍ വേരൂന്നി വളരുന്ന സസ്യങ്ങളും വൃക്ഷങ്ങളും അചരം. പക്ഷികളും മൃഗങ്ങളും മനുഷ്യരും മത്സ്യങ്ങള്‍ തുടങ്ങിയവയും ചരം. അചരമായ ജീവികളെ പല വര്‍ഗ്ഗങ്ങളായി വിഭജിക്കാം.
മനുഷ്യര്‍ ഒരു വര്‍ഗ്ഗമാണ്. ബഹുകോടി അംഗങ്ങളുള്ള മനുഷ്യവര്‍ഗ്ഗത്തിലെ എല്ലാ അംഗങ്ങളുടെയും ശരീരം ഘടനാസമാനമാണ്. പക്ഷേ എല്ലാ അംശത്തിലും തുല്യതയുള്ള രണ്ടുപേര്‍ മനുഷ്യവര്‍ഗ്ഗത്തില്‍ ഇല്ല. എല്ലാ ജീവിവര്‍ഗ്ഗങ്ങളുടെ കാര്യത്തിലും സമാനമായ രൂപഘടന നിലനിറുത്തിക്കൊണ്ടു തന്നെയുള്ള പ്രതിവ്യക്തിഭിന്നമായ ദേഹവും സ്വഭാവവും കാണാം.
ഓരോ ജീവിയുടെ ദേഹവും ഓരോ ലോകമാണെന്നു പറയാം. ഗുരുവായൂരപ്പന് തന്നെയാണ് ജീവികളുടെ ദേഹമായി രൂപം ധരിക്കുന്നത് എന്നു നാം സ്ഥാപിക്കുന്നു.
.. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: