എം. ജോണ്സണ് റോച്ചിന്റെ ”വിതച്ചത് കൊയ്യുന്ന പാലസ്തീന്” എന്ന ലേഖനം ലോകജനതയുടെ പിന്തുണയും അനുകമ്പയും പിടിച്ചുപറ്റുന്നതിന് സ്ത്രീകളെയും കുട്ടികളെയും മനുഷ്യമറയാക്കിത്തീര്ക്കുന്ന പാലസ്തീന് ഭീകരസംഘടയായ ഹമാസിന്റെ കപടമുഖം നമുക്ക് വ്യക്തമാക്കിതരുന്നു. എന്നാല്‍ പ്രസ്തുത ലേഖനത്തില്‍ കടന്നുകൂടിയിട്ടുള്ള ചരിത്രപരമായ ഒരു തെറ്റ് ചൂണ്ടിക്കാണിക്കുക എന്നതാണ് ഈ കത്തിന്റെ മുഖ്യ ഉദ്ദേശ്യം.
1967 ലെ യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്രായേലിനെ സഹായിക്കാന്‍ റഷ്യ തയ്യാറെടുപ്പ് നടത്തുന്നതിനിടയില്‍ അതിന് തടയിടാനായി അമേരിക്ക ചാടിവീണു എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ചരിത്രയാഥാര്‍ത്ഥ്യത്തിന് ഒരുതരത്തിലും നിരക്കുന്നതല്ല. സോവിയറ്റ് റഷ്യയുടെ പൂര്‍ണപിന്തുണയോടെയും അവര്‍ നല്കിയ ആയുധങ്ങളുടെയും പിന്‍ബലത്തിലാണ് ഈജിപ്ത് യുദ്ധത്തിന് ഇറങ്ങിത്തിരിച്ചത് എന്നതാണ് വസ്തുത. 1948 ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗൂറിയന്‍ തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച വേളയില്‍ അമേരിക്ക യാഥാര്‍ത്ഥ്യബോധത്തോടെയുള്ള (ഉലളമരീേ) അംഗീകാരം നല്കിയപ്പോള് സോവിയറ്റ് റഷ്യ ഒരുപടികൂടി കടന്ന് നിയമപരമായി (ഉലഷൗൃല)തന്നെ അംഗീകാരം നല്കി ലോകത്തെ അതിശയിപ്പിച്ചു.
എന്നാല്‍ സ്റ്റാലിന്റെ മരണശേഷം നികിതാ ക്രൂഷ്ചേവ് സോവിയറ്റ് യൂണിയന്റെ ഭരണസാരഥ്യം ഏറ്റെടുത്ത കാലഘട്ടത്തില്‍ അറബ്രാജ്യങ്ങളുടെ എണ്ണപ്പണത്തില്‍ കണ്ണുനട്ടുകൊണ്ട് ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തില്‍തന്നെ സോവിയറ്റ് റഷ്യ പൂര്‍ണമായും അറബ്പക്ഷത്തേക്ക് വിശിഷ്യാ കമാല്‍ അബ്ദുള്‍ നാസര്‍ പ്രസിഡന്റായ ഈജിപ്ത് പക്ഷത്തേക്ക് കൂറുമാറി. അവര്‍ തമ്മില്‍ ഒരു സൈനികകരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.
1967 ലെ ലൈഫ് മാഗസിനില്‍ സോവിയറ്റ് സൈനിക വിദഗ്ധന്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഈജിപ്ഷ്യന്‍ സേനക്ക് തങ്ങള്‍ നല്കിയ മിഗ് യുദ്ധവിമാനങ്ങളും ടി-70 ടാങ്കുകളും മറ്റും ഉപയോഗിക്കുന്നതിന് പരിശീലനം നല്കുന്ന വാര്‍ത്ത നിരവധി വാര്‍ത്താചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചിരുന്നു. സോവിയറ്റ് റഷ്യയുടെ അനുവാദത്തോടെതന്നെയാണ് നാസറുടെ നേതൃത്വത്തില്‍ അറബ്രാജ്യങ്ങള്‍ യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തിയത്.
എന്നാല്‍ അവരുടെ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചുകൊണ്ട് ഇസ്രായേല്‍ യുദ്ധകാര്യമന്ത്രിയായിരുന്ന മോഷെ ദയാനും സൈനികമേധാവിയായിരുന്ന ഇഷ്താക് റബീനും ചേര്‍ന്ന് തികച്ചും അപ്രതീക്ഷിതവും തന്ത്രപരവുമായ നീക്കത്തിലൂടെ 1967 ജൂണ്‍ മാസത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഈജിപ്ഷ്യന്‍ വ്യോമസേനയുടെ നട്ടെല്ല് തകരുകയും കേവലം ആറുദിവസം കൊണ്ട് ഈജിപ്തും ജോര്‍ദ്ദാനും സിറിയയും ഉള്‍പ്പെട്ട ശത്രുപക്ഷത്തെ പൂര്‍ണമായും കീഴ്പ്പെടുത്തുകയും ചെയ്തു. തോറ്റോടിയ ഈജിപ്ഷ്യന്‍ സൈനികരില്‍നിന്ന് പിടിച്ചെടുത്ത നൂറുകണക്കിന് സോവിയറ്റ് നിര്‍മ്മിത ടി-70 ടാങ്കുകളും പീരങ്കികളും (ഇതിന്റെയും വര്‍ണചിത്രങ്ങള്‍ ലൈഫ് മാഗസനിലുണ്ടായിരുന്നു) മൊക്കെ പിന്നീട് ഇസ്രായേല്‍ അന്തര്‍ദേശീയ വിപണിയില്‍ വിറ്റഴിച്ചു എന്നതും ചരിത്രത്തിന്റെ ഭാഗം.
1967 ലെ യുദ്ധത്തില്‍ അമേരിക്കയുടെ സഹായമൊന്നും ഇസ്രായേലിനുണ്ടായിരുന്നില്ലെന്നു മാത്രമല്ല നിരീക്ഷണത്തിനായി അമേരിക്ക അയച്ച യുദ്ധക്കപ്പലിനെ ഇസ്രായേല്‍ വ്യോമസേന തകര്‍ക്കുകയും ചെയ്തു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ഇസ്രായേല്‍ അന്നു പറഞ്ഞിരുന്നെങ്കിലും മനഃപൂര്‍വം ചെയ്തതായിരുന്നുവെന്ന് ഈ അടുത്തകാലത്ത് പുറത്തായ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ആ യുദ്ധത്തില്‍ ഇസ്രായേല്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഫ്രഞ്ച് നിര്‍മ്മിത മിറാഷ് യുദ്ധവിമാനങ്ങളായിരുന്നു. ഈ യുദ്ധത്തിനുശേഷമാണ് അമേരിക്ക ഇസ്രായേല്‍ എന്ന രാജ്യവുമായി കാര്യമായി അടുക്കുന്നത്. ഇക്കാര്യങ്ങളൊക്കെ മാത്യു എം. കുഴിവേലി പരിഭാഷപ്പെടുത്തിയ ‘ആറ്ദിവസത്തെ യുദ്ധം’ എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
അറബ്-ഇസ്രായേല്‍ യുദ്ധങ്ങളില്‍നിന്ന് ഭാരതം പഠിക്കേണ്ട ഒരു വിലപ്പെട്ട പാഠം ഓരോ യുദ്ധം കഴിയുമ്പോഴും അറബ്രാജ്യങ്ങളില്നിന്നും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വളരെക്കാലം കൈവശം വെച്ച് വിലപേശി യുദ്ധം അറബ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടക്കച്ചവടമാണെന്ന് അവരെ ബോധ്യപ്പെടുത്തി അവരെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ ഇസ്രായേലിന് കഴിഞ്ഞുവെന്നതാണ്. മറിച്ച് പാക്കിസ്ഥാനുമായുണ്ടായ മൂന്ന് യുദ്ധങ്ങളിലും ഭാരതം വിജയം കൈവരിച്ചുവെങ്കിലും നമ്മുടെ ഭരണാധികാരികള്‍ സ്വന്തം സൈനികരെ ബലികൊടുത്തുകൊണ്ട് പിടിച്ചെടുത്ത പ്രദേശങ്ങള്‍ നിരുപാധികം വിട്ടുകൊടുത്ത് യുദ്ധം പാക്കിസ്ഥാന് ലാഭക്കച്ചവടമാക്കിക്കൊടുക്കുകയാണ് ചെയ്തത്. അക്കാരണം ഒന്നുകൊണ്ടുമാത്രം ഇപ്പോഴും പാക്കിസ്ഥാന് നമുക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണ് ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടിട്ടുള്ള ഇസ്രായേല്‍ ജനത നമ്മളില്‍നിന്നും വ്യത്യസ്തരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: