കോട്ടയം: സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള പഠനം തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടന്നും , ഇന്നത്തെ തലമുറക്ക് ആത്മവിശ്വാസവും ആത്മധൈര്യവും വളരെകുറവാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിലെ ശാസ്ത്രജ്ഞനായ ഡോ. പി.വി. അരുണ്‍കുമാര്‍. തപസ്യ കലാസാഹിത്യവേദിയും വികാസ്ഭാരതിയും സംയുക്തമായി സംഘടിപ്പിച്ച ദീപാവലി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍നിന്നും ചിക്കാഗോയില്ചെന്ന് ഒറ്റ പ്രസംഗത്തിലൂടെ ലോകത്തിന് വെളിച്ചം പകരുവാന്‍ കഴിഞ്ഞത് സ്വാമിയുടെ ആത്മധൈര്യമാണ്. നിശ്ചയദാര്‍ഢ്യവും കഠിന പ്രയത്നവുമുണ്ടെങ്കില്‍ നമുക്കെവിടെയും എത്തിച്ചേരാന്‍ കഴിയും. ഇടത്തരം കുടുംബത്തില്‍ ജനിച്ച താന്‍ സര്‍ക്കാര്‍ നല്കിയ സ്കോളര്‍ഷിപ്പ് ഉപയോഗിച്ചാണ് പഠിച്ചത്. നാസയില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണം പൂര്‍ത്തിയാക്കിയതിനുശേഷം ഭാരത്തിലേക്ക് തിരിച്ചുവരാന്‍ വെമ്പല്‍ കൊള്ളുകയാണ് എന്റെ മനസ്സ്. നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം നല്‍കിയിട്ടുള്ള ഉപദേശങ്ങള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.
ചടങ്ങില്‍ ആര്‍എസ്എസ് എറണാകുളം സംഭാഗ് കാര്യവാഹക് സി.കെ. രാധാകൃഷ്ണ് ദീപാവലി സന്ദേശം നല്കി. സചേതനമായ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായ ആഘോഷങ്ങള്‍ ശാസ്ത്രശുദ്ധിയും പ്രായോഗികമായതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തപസ്യ യൂണിറ്റ് പ്രസിഡന്റ് കിളിരൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന കുടുംബസംഗമത്തില്‍ വികാസ് ഭാരതി ജില്ലാ പ്രസിഡന്റ് എ. കേരളവര്‍മ്മ, തപസ്യ ജില്ലാ പ്രസിഡന്റ് വേണുപരമേശ്വരം എന്നിവര്‍ പ്രസംഗിച്ചു. കേരള സംഗീതനാടക അക്കാദമി ഗുരുപൂജാ പുരസ്കാര ജേതാവ് പൊതിയില്‍ നാരായണചാക്യാര്‍, സ്വാമി വിവേകാനന്ദ പുരസ്കാര ജേതാവ് അതുല്‍ എസ്. രാജ്, ശ്രീകൃഷ്ണജയന്തി കൃഷ്ണഗീതി മത്സര വിജയി അന്‍സിയ മുസ്തഫ എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: