കോട്ടയം: കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് സംഭരിച്ച, ഇപ്പോള്‍ പുളിച്ച് ഉപയോഗ ശൂന്യമായ ശര്‍ക്കര, ശബരിമലയില്‍ ഈ വര്‍ഷം ഉപയോഗിക്കാന്‍ നീക്കം. കഴിഞ്ഞ തവണ തീര്‍ത്ഥാടന കാലം അവസാനിക്കാറായപ്പോള്‍ വാങ്ങിക്കൂട്ടിയ ശര്‍ക്കരയ്ക്ക് ദേവസ്വം ബോര്‍ഡ് ലക്ഷക്കണക്കിന് രൂപ നല്‍കുകയും ചെയ്തു. ഉല്‍പ്പാദനം മുതല്‍ പരമാവധി മൂന്നുമാസം വരെ മാത്രമേ ശര്‍ക്കര ഉപയോഗിക്കാന്‍ കഴിയൂ. ഇതു ബോധ്യമുണ്ടായിട്ടും ദേവസ്വം അധികൃതര്‍ ഇത്രയധികം ശര്‍ക്കര വാങ്ങി ശേഖരിച്ചതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപം.
മണ്ഡല മകരവിളക്ക് ഉത്സവസമയത്ത് ശര്‍ക്കര നല്കാന് കരാര്‍ ഏറ്റിരുന്ന വിതരണക്കാര്‍ക്ക് ആവശ്യത്തിന് ശര്‍ക്കര നല്കാന് കഴിയാതിരുന്നപ്പോള്‍ അധികൃതര്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ ശര്ക്കരവാങ്ങി പ്രശ്നം പരിഹരിച്ചു. അതുകഴിഞ്ഞപ്പോള്‍ വിതരണമേറ്റിരുന്ന ഏജന്‍സിയും ശര്‍ക്കര എത്തിച്ചു. കരാര്‍ ലംഘനം നടത്തിയ കരാറുകാരന്റെ ശര്‍ക്കര മടക്കി അയയ്ക്കുകയോ, വിതരണത്തില്‍ വീഴ്ചവരുത്തി ദേവസ്വത്തിന് നഷ്ടം വരുത്തിയതിന് നിയമനടപടി സ്വീകരിക്കുകയോ ചെയ്തില്ല.
ശര്‍ക്കരയ്ക്ക് കരാര്‍ പ്രകാരമുള്ള പണം മുഴുവന്‍ നല്‍കുകയും ചെയ്തു. ബാക്കി വന്ന ശര്‍ക്കര കഴിഞ്ഞ മാസ പൂജ സമയത്തും, ഉത്സവം, വിഷു തുടങ്ങിയ വിശേഷങ്ങളിലും പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഇനിയും ആറുലക്ഷം കിലോ ശര്‍ക്കര പമ്പയിലെ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഈ ശര്‍ക്കര ഉപയോഗ്യമല്ല എന്ന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ദേവസ്വം അധികൃതരെ അറിയിച്ചിരുന്നു.
ആവശ്യത്തിലധികം ശര്‍ക്കര വാങ്ങിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ അണിയറ നീക്കം തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലായി പമ്പയില്‍ എത്തിച്ച ശര്‍ക്കരയ്ക്ക് യാതൊരു കുഴപ്പവുമില്ല എന്ന വാദമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്. സുരക്ഷിതമായ ഗോഡൗണുകളില്‍ തണുപ്പടിക്കാത്ത വിധത്തില്‍ പ്ലാസ്റ്റിക് കവറുകളിലാണ് ശര്‍ക്കര സൂക്ഷിച്ചിരിക്കുന്നതെന്നും ഈ ശര്‍ക്കര ഉപയോഗിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല എന്നും ദേവസ്വം അധികൃതര്‍ പറയുന്നു. അതിനിടയില്‍ ശര്‍ക്കരയുടെ സാമ്പിള്‍ ലാബില്‍ ടെസ്റ്റ് ചെയ്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ഫുഡ്സേഫ്റ്റി കമ്മീഷണറുടെ ഉത്തരവ് മറികടക്കാനും നീക്കമുണ്ട്. അനധികൃതമായി ശര്‍ക്കര ശേഖരിക്കുവാന്‍ നേതൃത്വം കൊടുത്തവര്‍ തന്നെ സാമ്പിള്‍ ശേഖരിച്ചാല്‍ അതിനെന്താണ് ഉറപ്പ് എന്നാണ് ഭക്തര്‍ ചോദിക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ശര്‍ക്കര എത്തിക്കുന്നതിന് കരാറെടുത്തത് വയനാട്ടില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് ജനപ്രതിനിധിയുമായി ബന്ധമുള്ള കമ്പനിയാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: