പാലക്കാട്: തീയേറ്ററിനു മുകളില്‍ സ്ഥാപിച്ചിരുന്ന തമിഴ്നടന്‍ വിജയിന്റെ ഫഌക്സില്‍ പാലഭിഷേകം നടത്തി തീയേറ്റര്‍ മേല്‍ക്കൂരയിലൂടെ നടന്നുവരികയായിരുന്ന യുവാവ് ആസ്ബറ്റോസ് ഷീറ്റു തകര്‍ന്ന് വീണു മരിച്ചു. വടക്കഞ്ചേരി കറ്റുകോട് വാടകയ്ക്ക് താമസിക്കുന്ന കാളിദാസിന്റെ മകന് ഉണ്ണികൃഷ്ണ(23)നാണ് ദാരുണാന്ത്യം. ഇന്നലെ രാവിലെ എട്ടരയോടെ വടക്കഞ്ചേരി ജയഭാരത് തീയേറ്ററിലായിരുന്നു സംഭവം.
വിജയ്യുടെ കത്തി എന്ന പുതിയതമിഴ്പടത്തിന്റെ കൂറ്റന്‍ ഫഌക്സാണ് തീയേറ്ററിനു മുന്നില്‍ വിജയ് ഫാന്‍സ് അംഗങ്ങള്‍ സ്ഥാപിച്ചിരുന്നത്. ആവേശം മൂത്ത് ഉണ്ണികൃഷ്ണന് അഭിഷേകത്തിനായി മുകളില്‍ കയറുകയായിരുന്നു. ഷീറ്റു തകര്‍ന്ന് പത്തടിയോളം താഴ്ചയില്‍ കസേരകള്‍ കൂട്ടിയിട്ട വരാന്തയിലേക്കാണ് യുവാവ് തലയടിച്ച് വീണത്. നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്കും കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കോയമ്പത്തൂരില്‍ വെല്‍ഡിംഗ് പണിയായിരുന്നു മരിച്ച ഉണ്ണിക്ക്. ഉണ്ണികൃഷ്ണന്റെ വരുമാനംകൊണ്ടാണ് ഈ നിര്‍ധന കുടുംബം കഴിഞ്ഞിരുന്നത്. അച്ഛന് കാളിദാസന് അസുഖത്തെ തുടര്‍ന്ന് പണിക്ക് പോകാനാകാതെ വീട്ടില്‍ കഴിയുകയാണ്. സഹോദരി ത്രിവേണിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഇളയസഹോദരന് വിഷ്ണുദാസ് കോളജ് വിദ്യാര്‍ഥിയാണ്. മാതാവ്: ഷീല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: