ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള രേഖകളില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതായി സൂചന. യുപിഎ സര്‍ക്കാരിലെ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ച സൂചനകള്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മാധ്യമങ്ങള്‍ക്ക് നല്കി.
കള്ളപ്പണക്കാരുടെ പട്ടിക അടുത്ത തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ 800ഓളം പേരുകളില്‍ നിന്നും ആദ്യഘട്ടത്തില്‍ 136 പേരുകളാണ് കോടതിയില്‍ സമര്‍പ്പിക്കുക. ഇവര്‍ക്കെതിരായ എസ്ഐടി റിപ്പോര്‍ട്ട് തയ്യാറായെന്നാണ് വിവരം.
യുപിഎ മന്ത്രിസഭയിലുണ്ടായിരുന്ന അംഗം കള്ളപ്പണ നിക്ഷേപകരുടെ പട്ടികയിലുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പട്ടികയിലുണ്ട്, ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. യുപിഎ മന്ത്രിസഭാംഗം കള്ളപ്പണ നിക്ഷേപകരുടെ പട്ടികയിലുണ്ടോയെന്ന ചോദ്യത്തിന് ധനമന്ത്രി നല്കിയ ഉത്തരം ഇപ്രകാരം. വാര്‍ത്ത ഞാന്‍ സ്ഥിരീകരിക്കുന്നില്ല, നിഷേധിക്കുന്നുമില്ല, ഞാന്‍ പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്.
ടൈംസ് നൗവിനു നല്കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കളുമുള്പ്പെട്ടിട്ടുണ്ടെന്ന സൂചനകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ വ്യക്തികളല്ല കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന് രംഗത്തെത്തി. എന്നാല്‍ കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവരുന്നതില്‍ കോണ്‍ഗ്രസ് എന്തിനു അസ്വസ്ഥമാകുന്നെന്ന് ബിജെപി പ്രതികരിച്ചു. ഏതെങ്കിലും യുപിഎ മന്ത്രിസഭാംഗം പട്ടികയിലുണ്ടെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാകുമോയെന്നും ബിജെപി ചോദിച്ചു.
കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നാല്‍ കോണ്‍ഗ്രസിനു നാണക്കേടാകുമെന്ന കേന്ദ്രധനമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വ്യക്തികളല്ല കോണ്‍ഗ്രസ് പാര്‍ട്ടി എന്നും കള്ളപ്പണക്കാരുടെ പട്ടിക കാണിച്ച് കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമമെന്നും അജയ് മാക്കന് പറഞ്ഞു.
കള്ളപ്പണ വിഷയത്തെ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതായാണ് കോണ്‍ഗ്രസ് ആരോപണം. കള്ളപ്പണ നിക്ഷേപകരുടെ പേരു വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് നാണക്കേടുണ്ടാകുമെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവന പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലെത്തിച്ചിട്ടുണ്ട്. വിദേശത്തു നിക്ഷേപമുണ്ടെന്നു സംശയിക്കുന്ന നേതാക്കളാരും ബിജെപി പ്രസ്താവനയോട് പ്രതികരിക്കാതിരുന്നപ്പോള്‍ അജയ് മാക്കനും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് ശതവും മാത്രമാണ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: