ശ്രീനഗര്‍: പ്രളയബാധിത കാശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് 745 കോടി രൂപയുടെ അധിക ധനസഹായം പ്രഖ്യാപിച്ചു. പ്രളയം തകര്‍ത്ത വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് 570 കോടി രൂപയും ആശുപത്രികളുടെ പുനര്‍നിര്‍മ്മാണത്തിന് 175 കോടി രൂപയുമാണ് ധനസഹായമായി പ്രഖ്യാപിച്ചത്. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ച തുടരുകയാണ്.
നേരത്തെ സിയാചിന്‍ മഞ്ഞുനിരകളിലെ സൈനിക ക്യാമ്പിലെത്തി സൈനികരെ അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി കാശ്മീര്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. പ്രകൃതി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ സൈനികര്‍ കാണിച്ച ആത്മാര്‍ത്ഥതയെ മോദി നേരിട്ട് അഭിനന്ദിച്ചു.
പത്തു വര്‍ഷത്തിനുശേഷമാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തുന്നത്. സിയാച്ചിനില്‍ നിന്നും ഉച്ചകഴിഞ്ഞ് ശ്രീനഗറിലെത്തിയ നരേന്ദ്ര മോദി പ്രളയം തകര്‍ത്ത താഴ്വരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
നൂറുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ നേരിട്ട ജനതയെ സന്ദര്‍ശിക്കാന്‍ ദീപാവലി ആഘോഷങ്ങള്‍ പോലും മാറ്റവെച്ചാണ് മോദി കാശ്മീരിലെത്തിയത്. ദീപാവലി ആഘോഷ വേളയില്‍ സൈനികര്‍ക്കൊപ്പം സമയം ചെലവിടാന്‍ കഴിയുന്നത് തന്റെ ഭാഗ്യമാണെന്ന് മോദി സിയാച്ചിനിലേക്ക് പുറപ്പെടും മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ച് രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരോട് തന്റെ നന്ദി അറിയിക്കുകയാണ്. അവര്‍ ശരിക്കും അഭിമാനമുളവാക്കുന്നു. ഇന്ത്യയിലെ എല്ലാ പൗരന്മാരും സൈനികര്‍ക്കൊപ്പമുണ്ടെന്നും മോഡി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടയിലും ഇന്ത്യ പാക് അതിര്‍ത്തിയിലെ രാംഘട്ടിലെ പോസ്റ്റുകള്‍ക്കു നേരെ ഇന്നലെയും പാക്കിസ്ഥാന് സൈന്യം വെടിവയ്പ് നടത്തി. ഇതേത്തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. എല്ലാ ദീപാവലി ദിവസവും അട്ടാരി അതിര്‍ത്തിയില്‍ പാക് സൈന്യത്തിന് മധുരം കൈമാറുന്ന വര്‍ഷങ്ങളായുള്ള പതിവ് ഇത്തവണ ഇന്ത്യന്‍ സൈന്യം ഉപേക്ഷിച്ചു. ഈദ് ദിനത്തിലും മധുരം പങ്കിട്ടില്ലെന്നു മാത്രമല്ല അതിര്‍ത്തയിലെ കവാടങ്ങള്‍ അടഞ്ഞുതന്നെ കിടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: