തലശ്ശേരി: പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കു ജീവപര്യന്തം തടവ്.ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ചിറക്കര സ്വദേശിനിയും തലശേരി ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിനിയുമായിരുന്ന ഷഫ്നയെ (19) വീട്ടുമുറ്റത്തിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എരഞ്ഞോളി മോറക്കുന്നിലെ തൗഫീക്ക് മന്‍സിലില്‍ ചെറിയപറമ്പത്ത് മുഹമ്മദ് അഫ്സലി (37) നെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. ജയറാം ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമം 302, 447 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, വീട്ടില്‍ അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങളാണ് പ്രതിയുടെ മേല്‍ ചുമത്തിയത്. 2004 ജനുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം. മകളെ കൊലപ്പെടുത്തിയതിനു സാക്ഷിയായ മാതാവ് ഉള്‍പ്പെടെ 21 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ 12 തൊണ്ടി മുതലുകളും 25 രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.
സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ അടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തുവന്ന അഫ്സല് 2005ല്‍ ബാംഗ്ലൂര്‍ അള്‍സൂര്‍ കോളനിയിലെ താജ്പാഷ എന്നയാളുടെ വിലാസത്തില്‍ വ്യാജ പാസ്പോര്‍ട്ട് തരപ്പെടുത്തി കുവൈത്തില്‍ സഹോദരിയുടെ അടുത്തേക്ക് കടക്കുകയായിരുന്നു. കുവൈറ്റില്‍ ഒരു കമ്പനിയില്‍ പ്ലാനിങ് അസിസ്റ്റന്റായി ജോലി ചെയ്തു. പിന്നീട് 2009 മുതല്‍ മൊബൈല്‍ ഫോണുകളുടെ യന്ത്രഭാഗങ്ങള്‍ വില്‍ക്കുന്ന കടയിലായിരുന്നു ജോലി.
ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്റര്‍പോള്‍ അന്വേഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മലയാളികളുടെ സഹായത്തോടെയാണ് കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കേരള പോലീസ് കുവൈറ്റില്‍നിന്നും അറസ്റ്റ് ചെയ്ത് തലശേരിയിലെത്തിച്ചു റിമാന്‍ഡ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: