നാലാമത്തേത് ജീവേഷണ. കൂടുതല്‍ കൂടുതല്‍ കാലം ജീവിക്കാനുള്ള ആഗ്രഹം. ശരീരം നിലനിര്‍ത്താനുള്ള മോഹം, ആരുടെയെങ്കിലും ശരീരം നശിക്കാതിരിക്കുന്നതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ? ശരീരം എത്രകാലം നമ്മുടെ കൂടെ ഉണ്ടാകും? ഈ ശരീരത്തെ ശാശ്വതമായി നിലനിര്‍ത്താനുള്ള മോഹമാണ് ജീവേഷണ. പ്രകൃതി നിങ്ങള്‍ക്കെപ്പോഴും പുതുമ നല്കുന്നു. നിത്യവും പുതിയ ശരീരം, പിന്നെന്തിനാണ് പഴയതിനെ സ്നേഹിക്കുന്നത്? ശരീരം നശ്വരമാണ്. സദാ ഒരേരൂപത്തില്ത്തന്നെയിരിക്കുന്ന ഫര്ണീച്ചറല്ലല്ലോ ശരീരം. അത് മധുരപലഹാരംപോലെയാണ്. രക്ഷയ്ക്കുള്ള എത്ര മരുന്നുകഴിച്ചാലും ശരീരം കേടുവരും. അത്തര്‍ മുതലായവകൊണ്ട് എത്രതന്നെ പോളിഷ് ചെയ്താലും, ഒരുദിവസം ശരീരമില്ലാതാകും. വൃദ്ധരും രോഗികളുമായിട്ടും എത്രയോപേര്‍ മരിക്കാനാഗ്രഹിക്കുന്നില്ല. അമ്പതറുപതുകൊല്ലം ജീവിച്ചിട്ടും ജീവേഷണ ബാക്കിനില്ക്കുന്നു. ശരിയായ രീതിയില്‍ ജീവിക്കാനറിയാത്ത വ്യക്തി ജീവിക്കുന്നുമില്ല. സ്വസ്ഥനായ വ്യക്തി ഇതുകണ്ട് ആശ്ചര്യപ്പെടുന്നു. ” ഈ അവസ്ഥയില്‍ ഇയാള്‍ എന്തിനാണ് ജീവിക്കാനാഗ്രഹിക്കുന്നത്?” പത്തോ ഇരുപതോ കൊല്ലംകൂടി ജീവിച്ചാല്‍ എന്താണുണ്ടാവുക? ജീവേഷണ ജീവിതത്തില്‍ പറ്റി നില്ക്കുന്നു. നിങ്ങളെ പാശബദ്ധരാക്കുന്നു. ജീവിതത്തില്‍ പിരിമുറുക്കമുണ്ടാക്കുന്നു.
ആരോഗ്യവാനും അനാരോഗ്യവാനും മരിക്കുന്നു. ധനവാനും ദരിദ്രനും മരിക്കുന്നു. ശരിയല്ലേ? വരവ്-പോക്ക്, തുടക്കം-ഒടുക്കം ഇത് ജീവിതത്തിലെ സത്യമാണ്. അവബോധമില്ലായ്മയാണ് ജീവേഷണയ്ക്കു കാരണം. നിങ്ങളുടെ ശരീരം സംരക്ഷിക്കേണ്ടതില്ല എന്നല്ല ഞാന്‍ പറയുന്നത്. ശരീരം സംരക്ഷിക്കണം, പക്ഷേ, ശരീരമോഹമുണ്ടാവരുത്. ആഗ്രഹങ്ങളെക്കുറിച്ചറിയുമ്പോള് നാം ഭയത്തില്‍നിന്ന് മുക്തരായിത്തീരുന്നു.
നാലുതരത്തിലുള്ള മോഹങ്ങള്‍ നാലുതരത്തിലുള്ള ഭയത്തിന് കാരണമായിത്തീരുന്നു. മനസ്സിലാകുന്നില്ലേ? മക്കളോടുള്ള മോഹം, എന്റെ മക്കളുടെ ഭാവി എന്തായിത്തീരുമെന്നുള്ള ചിന്ത- പുത്രേഷണ. നിങ്ങളുടെ മക്കള്‍ അവരുടെ ഭാവിയും ഭാഗ്യവും കൊണ്ടാണിവിടെ വന്നിരിക്കുന്നത്. പ്രകൃതി അവര്‍ക്ക് കഴിവുകളും ഗുണങ്ങളും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ സൗകര്യങ്ങളും അനുകൂലമായ സാഹചര്യങ്ങളും അവര്‍ക്ക് നല്‍കുക. വിശ്രമിക്കുക. സാവധാനം മക്കളെക്കുറിച്ചുള്ള ആസക്തിയും ഭയവുമില്ലാതായിത്തീരും.
നമുക്ക് കിട്ടേണ്ടത് കിട്ടും. ഈ മനോഭാവത്തോടെ നൂറുശതമാനവും പ്രവര്‍ത്തിച്ചാല്‍ ധനമോഹം ഇല്ലാതായിത്തീരും. പണത്തെചൊല്ലിയുള്ള ഭയം നിങ്ങളെ വിട്ടുപോകും.
എന്തുചെയ്താലും ചിലപ്പോള്‍ ആദരവും, ബഹുമാനവും ലഭിക്കുന്നു. ഈ അനുഭവം നിങ്ങള്‍ക്കില്ലേ? മറ്റുള്ളവരില്‍നിന്ന് അപഖ്യാതിയാണ് കിട്ടേണ്ടതെങ്കില്‍ അതുന്നെയായിരിക്കും നേട്ടം. നേരെമറിച്ചാണെങ്കില്‍ അതായിരിക്കും ഫലം. നമ്മള്‍ക്കൊന്നും ചെയ്യാനില്ല. ജീവിതത്തില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ അനുഭവപ്പെടാറില്ലേ? അതു മനസ്സിലാക്കി സ്വന്തം പ്രവൃത്തികള്‍ പൂര്‍ണമനസ്സോടെ ചെയ്യുകയാണെങ്കില്‍ ലോകേഷണ ഇല്ലാതാകും. ജീവിതം അവസാനിക്കുന്നതിന് മുമ്പായി, എന്തുതന്നെ സംഭവിച്ചാലും അവസാനത്തെ ഉരുളയും ഉണ്ണാതെ നമ്മള് ലോകത്തില്‍നിന്ന് പോവുകയില്ല. ഈ വിശ്വാസമുണ്ടായാല്‍ ജീവേഷണ ഇല്ലാതായിത്തീരും.
ഈ ഭാവത്തില്‍ നിങ്ങള്‍ ഗുരുവിന്റെ സമീപത്തിരിക്കുമ്പോള് ബ്രഹ്മജ്ഞാനത്തിന് അര്‍ഹരായിത്തീരുന്നു. ജീവിതത്തിനപ്പുറത്തെ സത്യം എന്താണ്. ഞാന്‍ എവിടെനിന്നുവന്നു? ജീവിതത്തിന്റെ ഉണ്മ എന്താണ്. ഈ രഹസ്യങ്ങള്‍ അതിഗൂഢമാണ്. പവിത്രവുമാണ്. അവ ഗുരുവിന്റെ സമീപത്തില്‍ മാത്രമേ പ്രകടമാകുന്നുള്ളൂ. ഗുരുവിന്റെ സാന്നിധ്യത്തില്‍ ഒരു ഊര്‍ജ്ജവലയം, ഗുരുമണ്ഡലം രൂപീകൃതമാകുന്നു. ഗുരുമണ്ഡലമെന്നാല് ഒരു വൃത്തത്തിനുള്ളില്‍ മറ്റൊരു വൃത്തം, കൂടുതല്‍ കൂടുതല്‍ ആഴത്തിലുള്ളത്. ഗുരുവിന് ചുറ്റും പലതും സംഭവിക്കുന്നു. പ്രതിഭാസമ്പന്നരായ ആളുകള്‍ പലതരത്തിലുള്ള ആകര്ഷണങ്ങള്; അവനവ
ന്റെ അവസാനത്തെ കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ പലതരത്തിലുള്ള തടസ്സങ്ങള്‍, ആകര്ഷണങ്ങള്, മത്സരം, ആര്‍ത്തി ഇവയെല്ലാമുണ്ടാകാം. നിങ്ങള്‍ വഴിതെറ്റിപ്പോകാം. ആഗ്രഹങ്ങള്‍ വീണ്ടും കീഴടക്കാന്‍ ശ്രമിക്കുന്നു. അവയെ മറികടന്ന് നിങ്ങള്‍ ഗുരുമണ്ഡലത്തില് എത്തിച്ചേരണം. ബ്രഹ്മജ്ഞാനത്തെക്കുറിച്ച് വളരെയധികം സംസാരിച്ചു. ജനങ്ങളെ അന്തിമലക്ഷ്യത്തിലെത്തിക്കാന് കഴിഞ്ഞില്ലെന്നതായിരുന്നു ഒരാളുടെ അനുഭവം. കാരണം വഴിമധ്യേ ധാരാളം തടസ്സങ്ങള്‍ സംജാതമാകുന്നു. സാധാരണ ജനങ്ങള്‍ മണ്ഡലങ്ങളില്‍ കുടുങ്ങിപ്പോകുന്നു. മാര്ഗ്ഗഭ്രഷ്ടരായത്തീരുന്നു. അവര്‍ ഹൃദയത്തില്‍ സ്നേഹമനുഭവിക്കുന്നില്ല. സ്നേഹമാണ് ചരടുപോലെ അവരെ വലിച്ചുകൊണ്ടുപോകുന്നത്. നിങ്ങള്‍ ഈ മണ്ഡലങ്ങളെ അതിജീവിക്കണം.
അതുകൊണ്ടാണ് പറയുന്നത്, ”എന്റെ അടുത്ത് വരൂ, വളരെ അടുത്ത് വരൂ” വഴിയില്‍ ഒരു തരത്തിലുള്ള പ്രലോഭനങ്ങളിലും സ്വര്ഗ്ഗപ്രാപ്തിയില്പോലും കുടുങ്ങിപ്പോകരുത്. വഴിയില്‍ പലതരത്തിലുള്ള ഉപരോധങ്ങളും ആകര്‍ഷണങ്ങളുമുണ്ടാകും. പക്ഷേ, അവിടെ നിന്നുപോകരുത്. മുന്നോട്ടുപോകുക. അന്തിമലക്ഷ്യത്തിലേക്ക്. ആ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നാല്‍ ദേവന്മാര്‍പോലും നിങ്ങളെ കിരീടമണിയിക്കുന്നു. എന്റെ സമീപത്താണ് നിങ്ങളുടെ അവസാന വിശ്രമസ്ഥലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: