ചങ്ങനാശേരി: പടിഞ്ഞാറന്‍ ബൈപാസിന്റെ നിലവിലെ അലൈന്മെന്റ് യു.ഡി.എഫ്് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറി മറിഞ്ഞു. ഇതോടെ എട്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പടിഞ്ഞാറന്‍ ബൈപാസിന്റെ നിര്‍മ്മാണ ചെലവില്‍ കോടികളുടെ അധിക ബാദ്ധ്യത സര്‍ക്കാരിന്.
2012-13ല്‍ ബൈപാസിന് 53 കോടി രൂപ ആദ്യ ഘട്ടമായി ബജറ്റില്‍ വക കൊള്ളിക്കുകയും കളക്ടറുടെ നേതൃത്വത്തില്‍ ”ഫാസ്റ്റ് ട്രാക്” സിസ്റ്റത്തിന്റെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി ്നടക്കുന്നതിനിടെയാണ് അട്ടിമറി. നഗരത്തിലെ ഒരു വ്യവസായിക്ക് നഷ്ടപ്പെടുന്ന ഭൂമി ഒഴിവാക്കാന്‍ ആദ്യം അംഗീകാരം ലഭിച്ച റോഡ് അലൈന്മെന്റില് മാറ്റം വരുത്തിയത്.
നഗരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതം നടക്കുന്ന നഗര ബൈപാസിന് സമാന്തരമായി നിര്‍ദ്ദിഷ്ട പടിഞ്ഞാറന്‍ ബൈപാസ് ചങ്ങനാശേരി പട്ടണത്തില്‍ കുരുക്കഴിക്കാന്‍ ”റിംഗ്” റോഡായി വിഭാവന ചെയ്ത പദ്ധതിയായിരുന്നു.
മൂന്ന് ഘട്ടമായാണ് പടിഞ്ഞാറന്‍ ബൈപാസിന്റെ നിര്‍മ്മാണം. ആദ്യഘട്ടം ചങ്ങനാശേരി എം.സി റോഡില്‍ പാലാത്തറയ്ക്ക് സമീപമുള്ള കണ്ണംപേരൂര്‍ചിറ പാലത്തിന് സമീപത്ത് നിന്നാരംഭിക്കും. തുടര്‍ന്ന് പാലാത്തറ കോളനിക്ക് പടിഞ്ഞാറ് വയല്‍ഭാഗം വഴി വാഴപ്പള്ളി ക്ഷേത്രത്തിന് പുറകിലൂടെ എ.സി കോളനി-പാറയ്ക്കല്‍ കലുങ്ക്, കൊല്ലത്ത് ചാത്തങ്കരി പാടത്തിന് സമീപത്തുകൂടി ളായിക്കാടിനടുത്ത് സഗരാതിര്ത്ഥിയിലെ പെട്രോള്‍ പമ്പിന് സമീപമെത്തി എം.സി റോഡില്‍ എത്തിച്ചേരുന്നതാണ് ഇപ്പോള്‍ അംഗീകരിച്ച പടിഞ്ഞാറന്‍ ബൈപാസ.് ഇതില്‍ വിവാദമായ അലൈന്മെന്റ് മാറ്റം പാലത്തറച്ചിറയിലെ സോമില്‍ പ്രദേശമായിരുന്നു. ഇവിടം ഒഴിവായതോടെ കണ്ണംപേരൂര്‍ തോടിനപ്പുറം രണ്ട് സ്വകാര്യ കല്ല്യാണ ഹാളുകള്ക്കിടയിലൂടെയാണ് റോഡ് തുടങ്ങുക. ആദ്യ അലൈന്മെന്റ് അംഗീകരിച്ച് നിര്‍മ്മാണം നടന്നിരുന്നുവെങ്കില്‍ കൂടുതല്‍ സ്ഥലമെടുപ്പ് ഒഴിവാക്കി ഒരു പാലത്തിന്റെ നിര്‍മ്മാണവും ഒഴിവാക്കാമായിരുന്നു. ഇതിലൂടെ മൂന്ന് കോടിയിലേറെ രൂപയാണ് അധികമായി നഷ്ടമാവുക. കോണ്‍ഗ്രസ്സിലെ ചില പ്രാദേശിക നേതാക്കളെ കൂട്ടുപിടിച്ച് ലീഗ് നേതാക്കള്‍ വകുപ്പ് മന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് അവസാന നിമിഷം പുതിയ റോഡ് റൂട്ട് അംഗീകരിച്ചത്.
ചങ്ങനാശേരി എം.സി റോഡിന് കിഴക്കുള്ള ബൈപാസിന് നേരിട്ട നിയമക്കുരുക്കുകളോ സ്വകാര്യ വ്യക്തികളുടെ തടസ്സങ്ങളോ പടിഞ്ഞാറന്‍ ബൈപാസിനെ ബാധിച്ചിട്ടില്ല. ആദ്യ ബൈപാസ് നിര്‍മ്മാണം കാല്‍നൂറ്റാണ്ട് വൈകിയത് കോടതി ഇടപെടലുകളും, നീണ്ട തര്‍ക്കങ്ങളമാണ്.
കോട്ടയം ജില്ലയില്‍ നീളമേറിയ ഫ്ളൈഓവര്‍ പാലം പടിഞ്ഞാറന്‍ ബൈപാസിലാവും. എ.സി റോഡ്, എ.സി കനാല്‍ എന്നിവയ്ക്കു മുകളിലൂടെ നിര്‍മ്മിക്കുന്ന ഫ്ളൈ ഓവര്‍ അടക്കം 12 പാലങ്ങള്‍, ഇരുപതോളം കലുങ്കുകള്‍ എന്നിവ നിര്‍മ്മിക്കാനാണ് പ്ലാനില്‍ പറയുന്നത്. മുപ്പത് മീറ്റര്‍ വീതിയില്‍ ഭൂമി അക്വയര്‍ ചെയ്യുമ്പോള്‍ മൊത്തം 65 ഏക്കര്‍ ഭൂമിയാവും വേണ്ടിവരിക. ഭൂരിഭാഗവും കൃഷിഭൂമിയായതിനാല്‍ നാലിരട്ടി വില നല്‍കേണ്ടിവരും. 53 കോടി രൂപ ബജറ്റില്‍ വക കൊള്ളിച്ചതില്‍ പ്രാഥമിക ചെലവുകള്‍ നടന്നതിനാല്‍ തുക നഷ്ടപ്പെടുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ല. പക്ഷേ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 75 കോടിയിലേറെ വേണ്ടിവരുമെന്നാണ് കരുതുന്നത്. കോട്ടയം-പത്തനംതിട്ട ജില്ലകളിലായി കിടക്കുന്ന ഭൂമിയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: