മുണ്ടക്കയം: പാര്‍ത്ഥസാരഥി ക്ഷേത്രഭൂമിയില്‍ മത്സ്യഫെഡിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്ത മുണ്ടക്കയം ഗ്രാമപഞ്ചായത്തിനെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം പഞ്ചായത്ത് ഭരണസമിതിക്ക് താക്കീതായി. 11 മണിക്ക് ക്ഷേത്രാങ്കണത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ കനത്ത മഴയെ അവഗണിച്ചും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. മുണ്ടക്കയം ടൗണ്‍ ചുറ്റി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നീങ്ങിയ പ്രകടനം പഞ്ചായത്ത് ഗേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു.
പാര്‍ത്ഥസാരഥി ക്ഷേത്രഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് പഞ്ചായത്ത് ഒത്താശ ചെയ്യുന്നത് ഹിന്ദുക്കളുടെ മനോവീര്യം തകര്‍ക്കാനാണെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമിയോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു മുഖ്യപ്രഭാഷണം നടത്തി. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കുവാനുള്ള സമരം ധര്‍മ്മസമരമാണെന്നും ഈ പ്രക്ഷോഭത്തിന് എല്ലാവിധ പിന്തുണയും ഹിന്ദുഐക്യവേദി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. ഹിന്ദുവിരുദ്ധ ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. വ്യാജരേഖകള്‍ ചമച്ച് മുസ്ലീം ലീഗ് ക്ഷേത്രഭൂമിയില്‍ ഓഫീസ് പണിയാന്‍ ശ്രമിച്ചതും ഇപ്പോള്‍ ക്ഷേത്രത്തിലേക്കുള്ള റോഡിന് സമീപം മത്സ്യഫെഡ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് അനുമതി നല്കിയതും ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ക്ഷേത്രഭൂമിയുടെ ഒരു തരി മണ്ണും നഷ്ടമാകാന്‍ ഹിന്ദുസമൂഹം അനുവദിക്കില്ലെന്നും ഇ.എസ് ബിജു പറഞ്ഞു.
കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.ആര് രവികുമാര്‍, എന്‍എസ്എസ് മുണ്ടക്കയം കരയോഗം സെക്രട്ടറി യു.വി വിജയകുമാര്‍, കെപിഎംഎസ് താലൂക്ക് യൂണിയന് പ്രസിഡന്റ് പ്രകാശ് പള്ളിക്കുളം, എകെവിഎംഎസ് താലൂക്ക് യൂണിയന് പ്രസിഡന്റ്മോഹന്ദാസ്, കെവിഎംഎസ് താലൂക്ക് യൂണിയന് ജോയിന്റ് സെക്രട്ടറി രമേശ് കൃഷ്ണന്, എകെസിഎച്ച്എംഎസ് താലൂക്ക് യൂണിയന് സെക്രട്ടറി സുനില്‍ ടി. രാജ്, വിളക്കിത്തല നായര്‍ സമുദായം ശാഖാ സെക്രട്ടറി പി.എന്‍ ശേഖരന്, ബിപിഎംഎസ് താലൂക്ക് സെക്രട്ടറി ബാബു ദാമോദരന്‍, വീരശൈവ മഹാസഭ സംസ്ഥാന കമ്മറ്റിയംഗം ഡി.പി സന്തോഷ്, എടിഎംഎഎംഎസ് സംസ്ഥാന ഖജാന്‍ജി സി.കെ ശശിധരന്, ക്ഷേത്രോപദേശകസമിതിപ്രസിഡന്റ് സി.സി മോഹനന്, സെക്രട്ടറി കെ.ബി മധു, ആര്.സി നായര്‍, പി.ആര് ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: