ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, റണ്ണേഴ്സപ്പായ അത്ലറ്റികോ മാഡ്രിഡ്, കരുത്തന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ആഴ്സണല്‍, ഒളിമ്പിയാക്കോസ് തുടങ്ങിയവര്‍ വിജയം നേടിയപ്പോള്‍ സീരിഎ ചാമ്പ്യന്മാരായ ജുവന്റസിന് അപ്രതീക്ഷിത പരാജയം നേരിട്ടു. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂളിനെ തകര്‍ത്തു. ലിവര്‍പൂളിന്റെ സ്റ്റേഡിയമായ ആന്‍ഫീല്‍ഡില്‍ നടന്ന കളിയില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സേമ രണ്ടും സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു ഗോളും നേടി. ആദ്യപകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഇതോടെ കളിച്ച മൂന്ന് കളികളും ജയിച്ച റയല്‍ 9 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ റയല്‍ തന്നെയായിരുന്നു ഷോട്ടുകളുതിര്‍ക്കുന്നതിലും മുന്നിട്ടുനിന്നത്. അവര്‍ പായിച്ച 14 ഷോട്ടുകളില്‍ ഏഴെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. ഇതില്‍ മൂന്നെണ്ണം വലയില്‍ പതിച്ചപ്പോള്‍ നാല് തവണ ലിവര്‍പൂള്‍ ഗോളി രക്ഷകനായി. അതേസമയം ലിവര്‍പൂള്‍ താരങ്ങള്‍ പായിച്ച 12 ഷോട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. എന്നാല്‍ റയലിന്റെ വിശ്വോത്തര ഗോളി ഇകര്‍ കസിയസിനെ കീഴടക്കാനുള്ള കരുത്ത് ഈ ഷോട്ടുകള്ക്കുണ്ടായതുമില്ല. പരിക്കേറ്റ സൂപ്പര്‍താരം ഗരെത്ത് ബെയ്ലിന്റെ അഭാവത്തില്‍ ഇസ്കോയാണ് റയലിന്റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്.
കളിയുടെ തുടക്കത്തില്‍ ലിവര്‍പൂള്‍ ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍ ആദ്യ അവസരം ലഭിച്ചത് റയലിനായിരുന്നു. എട്ടാംമിനിറ്റില്‍ ക്രിസ്റ്റിയാനോ ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് ലിവര്‍പൂള്‍ ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ലിവര്‍പൂളിന്റെ സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഒരു ഷോട്ടും കസിയസ് വിഫലമാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ റയല്‍ 23-ാം മിനിറ്റില്‍ ലീഡ് നേടി. ജെയിംസ് റോഡ്രിഗസിന്റെ പാസില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ബോക്സിനുള്ളില്‍ നിന്ന് പായിച്ച വലംകാലന്‍ ഷോട്ടാണ് ലിവര്‍പൂള്‍ വലയില്‍ കയറിയത്. തൊട്ടുപിന്നാലെ ലിവര്‍പൂളിന്റെ മരിയോ ബലോട്ടെല്ലിയുടെയും കൗടീഞ്ഞോയുടെയും ഒരോ ഷോട്ട് റയല്‍ പ്രതിരോധത്തില്‍ത്തട്ടി തെറിച്ചു. പിന്നീട് 28-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള അവസരം റയല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ നശിപ്പിച്ചു. 30-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് റയല്‍ ലീഡ് ഉയര്‍ത്തി. ടോണി ക്രൂസ് എടുത്ത കോര്‍ണര്‍കിക്ക് നല്ലൊരു ഹെഡ്ഡറിലൂടെ കരിം ബെന്‍സേമ ലിവര്‍പൂള്‍ വലയിലെത്തിച്ചു. 41-ാം മിനിറ്റില്‍ റയല്‍ പട്ടിക പൂര്‍ത്തിയാക്കി. പെപ്പെ എടുത്ത കോര്‍ണര്‍കിക്ക് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ബെന്‍സേമ ബാക്ക്ഹീലിലൂടെ അനായാസം ലിവര്‍പൂള്‍ വലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കുമ്പോള്‍ റയല്‍ 3-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഇരുടീമുകളും തകര്‍പ്പന്‍ ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ റയലിനോ ആശ്വാസഗോള്‍ നേടാന്‍ ലിവര്‍പൂളിനോ കഴിഞ്ഞില്ല. ജെയിംസ് റോഡ്രിസും ഇസ്കോയും ക്രിസ്റ്റിയാനോയും, ലൂക്കാ മോഡ്രിച്ചും, ബെന്‍സേമയും ഓരോ അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ റൊണാള്‍ഡോയുടെ മറ്റ് രണ്ട് ഷോട്ടുകള്‍ ലിവര്‍പൂള്‍ ഗോളി കയ്യിലൊതുക്കി. ഇതിനിടെ ലിവര്‍പൂളിന്റെ ജോ അലനും റഹീം സ്റ്റര്‍ലിംഗും എംറേ കാനും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ ആശ്വാസഗോളെന്ന ലിവര്‍പൂളിന്റെ സ്വപ്നവും പൊലിഞ്ഞു.
മറ്റൊരു മത്സരത്തില്‍ ലുഡ് റസ്ഗഡ് ഏകപക്ഷീയമായ ഒരു ഗോളിന് എഫ്സി ബാസലിനെ തോല്‍പ്പിച്ച് ആദ്യ വിജയം സ്വന്തമാക്കി.
ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ നിലവിലെ റണ്ണേഴ്സപ്പായ അത്ലറ്റികോ മാഡ്രിഡ് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മല്‍മോ എഫ്എഫിനെ കീഴടക്കി. സ്വന്തം മൈതാനത്ത് നടന്ന കളിയില്‍ അത്ലറ്റികോക്ക് വേണ്ടി കോകെ, മരിയോ മാന്‍സുകിച്ച്, ഗ്രിസ്മെന്‍, ഗോഡിന്, സെര്‍കി എന്നിവര്‍ ഗോളുകള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സീരി എ ചാമ്പ്യന്മാരായ ജുവന്റസിന് അപ്രതീക്ഷിത തോല്‍വി നേരിട്ടു. ഏകപക്ഷീയമായ ഒരു ഗോളിന് ഒളിമ്പിയാക്കോസാണ് ജുവന്റസിനെ കീഴടക്കിയത്. മൂന്ന് കളികളില്‍ നിന്ന് രണ്ട് പോയിന്റ് വീതമുള്ള ഒളിമ്പിയാക്കോസും അത്ലറ്റികോ മാഡ്രിഡുമാണ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്ത്. മൂന്ന്പോയിന്റുള്ള ജുവന്റസ് മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് ഡിയില്‍ നടന്ന കളിയില്‍ ആഴ്സണല്‍ അപ്രതീക്ഷിത വിജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആന്ഡര്ലെക്റ്റിനെയാണ് ആഴ്സണല്‍ എവേ പോരാട്ടത്തില്‍ കീഴടക്കിയത്. രണ്ട് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളാണ് ഗണ്ണേഴ്സിന് തീര്‍ത്തും അപ്രതീക്ഷിതമായ വിജയം സമ്മാനിച്ചത്. ഒരു ഗോളിന് പിന്നിട്ടുനില്‍ക്കുകയും പരാജയത്തെ മുഖാമുഖം കാണുകയും ചെയ്തശേഷമായിരുന്നു ഗണ്ണേഴ്സിന്റെ വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 71-ാം മിനിറ്റില്‍ ആന്‍ഡി നാജര്‍ നേടിയ ഗോളിന് ആന്‍ഡര്‍ലക്റ്റ് മുന്നിട്ടുനിന്നു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ആഴ്സണല്‍ കെയ്റണ്‍ ഗിബ്സിലൂടെ 89-ാം മിനിറ്റില്‍ സമനില പിടിച്ചു. പിന്നീട് ഇഞ്ചുറി സമയത്ത് ലൂക്കാസ് പൊഡോള്‍സ്കിയാണ് ഗണ്ണേഴ്സിനെ വിജയത്തിലേക്ക് നയിച്ച ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഗലറ്റസാരയെ പരാജയപ്പെടുത്തി. മൂന്ന് കളികളും വിജയിച്ച ബൊറൂസിയയാണ് 9 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത്. ആറ് പോയിന്റുള്ള ആഴ്സണല്‍ രണ്ടാം സ്ഥാനത്താണ്.
ഗ്രൂപ്പ് സിയില്‍ ബയേര്‍ ലെവര്ക്യൂസന് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗിനെ കീഴടക്കിയപ്പോള്‍ മൊണാക്കോ-ബെനഫിക്ക കളി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: