കേരളത്തില്‍ അനാഥര്‍ കൂടുതലാണെന്ന് കണക്കുനിരത്തി പണംകൊയ്യുന്ന സ്ഥാപനങ്ങള്‍ നിരവധി. നിയമപരമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍. 2000ത്തോളം അനാഥാലയങ്ങളുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ ഭൂരിഭാഗവും നടത്തുന്നത് മതസ്ഥാപനങ്ങള്‍.
സര്‍ക്കാര്‍ നടത്തുന്ന അനാഥാലയങ്ങളേക്കാള് ചില മതസ്ഥാപനങ്ങള്‍ നടത്തുന്ന അനാഥാലയങ്ങള്ക്കാണ് പ്രശക്തി കൂടുതല്‍. ഒരു ചെറു വിഭാഗം നടത്തുന്ന അനാഥാലയങ്ങള്‍ സംരക്ഷണം നല്കുന്നുണ്ടെന്നതും വെട്ടിപ്പ് നടത്തുന്നില്ലെന്നതും വിസ്മരിക്കുന്നില്ല. എന്നാല്‍, ഭൂരിഭാഗം സ്ഥാപനങ്ങളും സര്‍ക്കാര്‍- വിദേശ ഫണ്ടുകള്‍ വാരിക്കൂട്ടുന്നതിനു വേണ്ടിമാത്രം തുടങ്ങിയതെന്ന് വ്യക്തം. അവര്‍ക്കിടയില്‍, ദീനദയാലുത്വം കൊണ്ട് ജീവിതം സേവനത്തിനുഴിഞ്ഞു വെച്ചു പ്രവര്‍ത്തിക്കുന്നവരും കള്ളനാണയങ്ങളായി സംശയിക്കപ്പെടുന്നു.
അനാഥത്വം വിറ്റ് കാശുണ്ടാക്കുന്നവര്‍ സംസ്ഥാനത്ത് വേരുറപ്പിച്ചു കഴിഞ്ഞു. മലബാര്‍ മേഖലയില്‍ ഇത് കുടില്‍ വ്യവസായം പോലെയായിക്കഴിഞ്ഞു. ഓഡിറ്റിങോ സര്‍ക്കാരിന്റെ യാതൊരുവിധ പരിശോധനകളോ ഇല്ലാത്ത ഈ ബിസിനസ്സ് ചിലര്‍ക്ക് കള്ളപ്പണം വെളുപ്പിക്കല്‍, മതപരിവര്‍ത്തനം, ലൈംഗിക ചൂഷണം, ബാലവേലചെയ്യിക്കല് തുടങ്ങിയവയ്ക്കുള്ള സൗകര്യകേന്ദ്രങ്ങളാണ്. ബന്ധവും സ്വന്തവും നഷ്ടപ്പെട്ട് അനാഥരാക്കപ്പെടുന്നവര്‍ അറിയാതെയെങ്കിലും ഇത്തരം ചൂഷണങ്ങള്‍ക്കു വിധേയരാകുന്നു. നാഥനില്ലാതെ എത്തുന്ന ഇവര്‍ക്ക് മറുത്തൊന്നു പറയാന്‍ പോലും കഴിയില്ലെന്ന് അനാഥാലയ മാഫിയകള്‍ക്ക് നന്നായറിയാം. സംസ്ഥാനത്തെ ചില മതസ്ഥാപനങ്ങള്‍ നടത്തുന്ന മിക്ക അനാഥാലയങ്ങളിലും താമസിക്കുന്ന കുട്ടികളടക്കമുള്ളവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമായവരാണ്.
മുസ്ലിം ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ നടത്തുന്ന അനാഥാലയങ്ങളിലാണ് മതപരിവര്‍ത്തനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അനാഥക്കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്ത് വിദേശ രാജ്യങ്ങളില്‍ നിന്നും ഫണ്ടുണ്ടാക്കുന്ന സ്ഥാപനങ്ങളും കുറവല്ല. സംസ്ഥാനത്ത് അനാഥര്‍ കൂടുതലാണെന്ന് കണക്കു നിരത്തി ഇത്തരം സ്ഥാപനങ്ങള്‍ വാദിക്കുമ്പോള്‍ ഒരുകാര്യം തീര്‍ച്ചയാണ്. ഇതില്‍ നിന്നുണ്ടാകുന്ന വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ സമൂഹത്തിലെ ഉന്നതരാണ്.
മുക്കം മണാശ്ശേരി ഓര്ഫണേജുകളിലേക്ക് അന്യസംസ്ഥാനത്തു നിന്നും കുട്ടികളെ കടത്തിക്കൊണ്ടു വന്നപ്പോഴാണ് കേരളത്തിലെ അനാഥാലയങ്ങളുടെ മറവില്‍ നടക്കുന്ന ചെറുതും വലുതുമായ പ്രശ്നങ്ങള്‍ പുറംലോകമറിയുന്നത്. വന്‍ മതിലുകള്‍ക്കുള്ളില്‍ ജീവിക്കുന്ന അനാഥ കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്താനും അതു പരിഹരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപടി എടുത്തുകണ്ടില്ല. സാമൂഹ്യനീതി വകുപ്പില്‍ നിന്ന് ചാരിറ്റി ആക്ട് വഴി അനാഥാലയം നടത്താനുള്ള അനുമതി നേടിയാല്‍ സംസ്ഥാനത്ത് എവിടെയും ഒരു വാടകക്കെട്ടിടത്തിലായാലും സ്ഥാപനം തുടങ്ങാം. സര്‍ക്കാര്‍ ഗ്രാന്റുകള്‍ മുടങ്ങാതെ ലഭിക്കും. ഒരുകാര്യം മാത്രം ശ്രദ്ധിക്കുക. സ്ഥാപനം തുടങ്ങാനുള്ള അടിസ്ഥാന യോഗ്യത മതന്യൂനപക്ഷത്തില്‍ പെട്ടവരായിരിക്കണം നടത്തിപ്പുകാരെന്നതാണ്. പിന്നെ, അവിടുത്തെ കുട്ടികള്‍ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതു തടയണം. കൂടാതെ അകത്തു നടക്കുന്ന കാര്യങ്ങള്‍ പുറംലോകമറിയരുത്. വാര്‍ത്തകളില്‍ നിന്നു സ്ഥാപനത്തെ മാറ്റി നിര്‍ത്താന്‍ കഠിന ശ്രമം നടത്തണം. ഇത്രയും കാര്യങ്ങള്‍ പാലിച്ചാല്‍ സ്ഥാപനം നടത്തിപ്പ് എളുപ്പമായി. ഇത് കേരളത്തില്‍ മാത്രം നടക്കുന്ന ഒരു പ്രതിഭാസമാണ്.
കേരളത്തില്‍ ഒരു കുഞ്ഞുപോലും അനാഥത്വം അനുഭവിക്കരുതെന്ന ആത്മാര്‍ത്ഥത കൊണ്ടല്ല ഇതൊന്നും. മറിച്ച്, അവരുടെ അനാഥത്വം വിറ്റ് എത്രകോടിയുടെ നാഥനാകാമെന്ന ചിന്തയാണ്. മാറിമാറി വരുന്ന മുന്നണി സര്‍ക്കാരുകളില്‍ ഈ കച്ചവടം നടക്കുന്നുണ്ട്. കച്ചവടക്കാര്‍ എന്നും ഇടതുവലതു കക്ഷികളുടെ ദൗര്‍ബല്യമാണ്. അതുകൊണ്ടുതന്നെ അനാഥാലയക്കച്ചവടങ്ങള്ക്ക് ഇരു മന്ത്രിസഭകളും കൈ അയച്ച് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ കാലത്ത് പി.കെ. ശ്രീമതിയായിരുന്നു ഈ വകുപ്പിന്റെ കച്ചവടക്കാരുടെ ആളെന്നു പറയപ്പെടുന്നു. ഈ മന്ത്രിസഭയില്‍ എം.കെ. മുനീറിന്റെ പേരാണ് അവര്‍ പറയുന്നത്.
മുക്കം മണാശ്ശേരി ഓര്ഫേജുകളിലേക്ക് കയറ്റി അയയ്ക്കപ്പെട്ട അന്യസംസ്ഥാന കുട്ടികള്‍ പാലക്കാട് വെച്ചാണ് പോലീസിന്റെ പിടിയിലാകുന്നത്. അത് യുഡിഎഫ് ഭരിക്കുമ്പോള്‍. എന്നാല്‍ കഴിഞ്ഞമന്ത്രിസഭാ കാലത്ത് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് എത്രയോ കുട്ടികളെ സുരക്ഷിതമായി കടത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടാകും. അതൊന്നും പിടിക്കപ്പെടുകയോ വാര്‍ത്തകള്‍ ആകാതിരുന്നതോ കൊണ്ട് അന്നത്തെ ഭരണക്കാര്‍ രക്ഷപ്പെട്ടു. തട്ടിപ്പുകളില്‍ പിടിയിലാവുന്നവരാണ് കുറ്റക്കാര്‍. പിടിവീഴാതെ പോകുന്നവര്‍ ബുദ്ധിശാലികളും സമൂഹത്തില്‍ നല്ലവരും. മുക്കം മണാശ്ശേരി സംഭവങ്ങള്‍ സര്‍ക്കാര്‍ അറിവോടെയല്ലെങ്കില്‍ സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ എത്ര അന്യസംസ്ഥാന കുട്ടികള്‍ താമസിക്കുന്നുണ്ടെന്ന കണക്കെടുക്കാന്‍ തയ്യാറാകണം. മാസങ്ങള്‍ക്കു മുമ്പ് നടന്ന കുട്ടിക്കടത്തിനെ ന്യായീകരിക്കാനല്ലാതെ സര്‍ക്കാരോ പ്രതിപക്ഷമോ മറുത്തൊരക്ഷരം പറയാന്‍ തയ്യാറായിട്ടില്ല.
സംസ്ഥാനത്തെ അനാഥായലങ്ങളില് അന്യസംസ്ഥാനക്കാര്‍ ഏറെയുണ്ട്. അന്തേവാസികള്‍ കുറഞ്ഞാല്‍ സര്‍ക്കാര്‍-വിദേശ സഹായം കുറയും. കുട്ടികള്‍ കുറയുന്നുവെന്ന കാരണത്താല്‍ കിട്ടാവുന്ന തുകയില്‍ കുറവുണ്ടാകാന്‍ പാടില്ലെന്ന് കേരളത്തിലെ ആരൊക്കെയോ ശാഠ്യം പിടിക്കുന്നുണ്ട്. എത്രയോ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിപ്പോയിട്ടും ഒരനാഥാലയവും സാമ്പത്തിക പ്രതിസന്ധിയാല്‍ പൂട്ടിയ ചരിത്രം കേരളത്തിലില്ല. എത്രയോ കച്ചവടങ്ങള്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. എന്നിട്ടും അനാഥാലയ മാഫിയകളുടെ കച്ചവടം പൂട്ടിയതുമില്ല തകര്ന്നതുമില്ല. പുണ്യത്തിനു വേണ്ടി മാത്രമാണ് ഇതു നടത്തുന്നതെന്ന് ദൈവനാമത്തില്‍ ആണയിടുന്നവരുണ്ട്. സുമനസ്സുകള്‍ തരുന്ന സംഭാവനയില് ജീവിക്കുന്നവര്‍. കൊല്ലത്തും മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തുമെല്ലാം അനാഥാലയങ്ങള്‍ കൊണ്ടു മാത്രം സുഖലോലുപരായി ജീവിക്കുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: