ഇടുക്കി: ഉപ്പുതറ കൈതപ്പതാല്‍ പളളൂശേരില് ജോജോ കൊലക്കേസില്‍ ഫോറന്‍സിക് ലാബില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു. ഉപ്പുതറ കൈതപ്പതാല്‍ സ്വദേശി അഖില്‍ കൃഷ്ണനാണ് കേസില്‍ പിടിയിലായത്. കൊല്ലപ്പെട്ട ജോജോയുടെ വസ്ത്രങ്ങളിലെ രക്തക്കറകള്‍ പരിശോധിക്കാന്‍ വൈകുന്നതാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ തടസമായിരിക്കുന്നത്.
2012 സെപ്തംബര്‍ മാസത്തിലാണ് നഴ്സായിരുന്ന ജോജോയെ വീടിനുള്ളില്‍ വെട്ടിക്കൊന്നത്. കൊലപാതകം നടന്ന് പതിമൂന്ന് ദിവസത്തിന് ശേഷമാണ് കൊലപാതകിയായ അഖിലിനെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചതിനാല്‍ ജോജോ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊലപാതകം നടന്ന രാത്രി അഖില്‍ കൃഷ്ണന് ജോജോയുടെ വീടിന്റെ ഓടിളക്കി അകത്ത് കടന്ന് കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്നാണ് ലോക്കല്‍ പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ലെന്നും കേസില്‍ മറ്റ് പ്രതികളുണ്ടെന്നും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഉന്നത പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കിയതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. ലോക്കല്‍ പോലീസ് പിടികൂടിയ അഖിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. കോട്ടയം ക്രൈംബ്രാഞ്ചിലെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഏലപ്പാറ ഗസ്റ്റ് ഹൗസിലെത്തി അഖിലിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി.
2013 ഏപ്രില്‍ നാലിനായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിനിടെ അഖിലിനെ ഊണ് കഴിക്കാന്‍ വിട്ടു. പിന്നീട് അഖിലിനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പീരുമേട് പൊലീസ് ഇയാളെ കണ്ടെത്താന്‍ മാന്‍ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ അഖിലിലെ പാലക്കാട്ട് വച്ച് ബൈക്ക് മോഷണക്കേസില്‍ പിടികൂടി. പിന്നീട് ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തെങ്കിലും കേസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.
അഖിലിന്റെ കാമുകിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ എടുത്തതിനാലാണ് ജോജോയെ കൊന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന മൊഴി. അഖിലിന്റെ അടുത്ത ഒരു ബന്ധുവുമായി ജോജോയ്ക്കുണ്ടായിരുന്ന അതിരുവിട്ട അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ക്രൈംബ്രാഞ്ച് നിരീക്ഷിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ അന്വേഷണത്തിലെ നിഗമനങ്ങളിലേക്ക് എത്താന്‍ പറ്റൂ. കൊലപാതകത്തിന് അഖിലിനെ മറ്റാരെങ്കിലും സഹായിച്ചോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: