ഹൈദരാബാദ്: ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന സംശയത്തില്‍ സെക്കന്തരാബാദ് പോലീസ് സ്റ്റേഷന് പരിസരത്തു നിന്നും രണ്ടു സിമി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരായ താല്‍ഹ എന്നുവിളിക്കുന്ന ഷാ മുദസിര്‍, തരിഖ് ഭായ് എന്നറിയപ്പെടുന്ന ഷൊഎയ്ബ് അഹമ്മദ് ഖാന് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇരുവര്‍ക്കും ഇന്ത്യന്‍ മുജാഹിദ്ദീന്‍ പൂനെ വിഭാഗം മീഡിയ ഇന്‍ചാര്‍ജ് മന്‍സൂര്‍ അലി പീര്ബോയിയുമായും അല്‍ഖ്വയ്ദയുമായും ബന്ധമുണ്ടെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവരുടെ പക്കല്‍ നിന്നും ഹൈദരാബാദ് ബിരിയാണി എന്ന രഹസ്യ കോഡില്‍ സ്ഫോടന വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫോര്‍മുലകള്‍ എഴുതിയ കുറിപ്പടികളും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ 16 ജിബി പെന്‍ഡ്രൈവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം യുവാക്കളില്‍ മുസ്ലിം ഭീകരസംഘടനകളോട് താല്പ്പര്യമുണ്ടാക്കുന്നതിനു വേണ്ടി മഹാരാഷ്ട്ര കേന്ദ്രീകരിച്ച് ഇരുവരും പ്രവര്‍ത്തനം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്. ജയലക്ഷ്മി അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും അല്‍ഖ്വയ്ദ പരിശീലനം നേടുന്നതിന് ഭീകരര്‍ ഫെയ്സ്ബുക്കിലൂടെ ഇവരെ ക്ഷണിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. രാജ്യത്ത് മുസ്ലീം ഭീകരവാദം വളര്‍ത്തുന്നതിന്റെ ഭാഗമായി ഇവര്‍ ഒട്ടനവധി ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതായി ഡിസിപി ഇതു സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. താല്‍ഹ ഉമോര്ഖെദില് ജനറല്‍ സ്റ്റോര്‍ നടത്തിവരികയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഗോപാല്‍പുരം പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം ഇവരുമായി പങ്കാളിത്തമുള്ള സയീദാബാദ് സ്വദേശികളായ മൂന്നു പേരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: