കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ശൈത്യകാല സമയ ക്രമം ഒക്ടോബര്‍ 26 ന് നിലവില്‍ വരും. 2015 മാര്‍ച്ച് 28 വരെയാണ് പുതിയ സമയ പട്ടികയുടെ കാലാവധി. പുതിയ പട്ടിക പ്രകാരം ആഴ്ചയില്‍ 1078 സര്‍വീസുകള്‍ കൊച്ചി വിമാനത്താവളത്തിലുണ്ടാകും.
ബാംഗ്ലൂരിലേയ്ക്കും ചെന്നൈയിലേയ്ക്കും എയര്‍ പെഗാസസും ഗോവയിലേയ്ക്ക് എയര്‍ ഇന്ത്യയും എയര്‍ ഏഷ്യ ഇന്ത്യയും സര്‍വീസുകള്‍ തുടങ്ങാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു.
നിലവില്‍ 23 വിമാനക്കമ്പനികള്‍ കൊച്ചിയില്‍ സര്‍വീസ് നടത്തുന്നുണ്ട്. മിക്കവയും ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര മേഖലയിലാണ് ഏറ്റവുമധികം വര്‍ധനവ്. വേനല്‍കാല സമയ പട്ടികയില്‍ 533 സര്‍വീസുകളാണ് ആഭ്യന്തര മേഖലയിലുണ്ടായത്. ഇത് 599 ആയി ഉയര്‍ന്നു. ഇതിനുപുറമെയാണ് പുതിയതായി പ്രവര്‍ത്തനാനുമതി ലഭിച്ച എയര്‍ പെഗാസസ് ബാംഗ്ലൂര്‍, ചെന്നൈ സര്‍വീസുകള്‍ തുടങ്ങുക. എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ ഇന്ത്യ എന്നീ ഓപ്പറേറ്റര്‍മാര്‍ അധികം വൈകാതെ ഗോവയിലേയ്ക്ക് സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു. ആഭ്യന്തര മേഖലയില്‍ കാണുന്ന വന്‍ വളര്‍ച്ച കൊച്ചിയിലും പ്രകടമാകുന്നുണ്ട്. പുതിയ പട്ടിക പ്രകാരംബാംഗ്ലൂരിലേയ്ക്കാണ് കൊച്ചിയില്‍ നിന്ന് ഏറ്റവുമധികം സര്‍വീസുകളുള്ളത്. ആഴ്ചയില്‍ 89 എണ്ണം. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ 14 വിമാനങ്ങള്‍ വീതം ബാംഗ്ലൂരിലേയ്ക്ക് പറക്കുന്നു. മുംബൈയിലേയ്ക്കും 72 ഉം ചെന്നൈയിലേയ്ക്ക് 48 ഉം ഡല്‍ഹിയിലേയ്ക്ക് 38 ഉം വിമാനങ്ങളാണ് ആഴ്ചയില്‍ സര്‍വീസ് നടത്തുന്നത്.
രാജ്യാന്തര മേഖലയിലേയ്ക്ക് ആഴ്ചയില്‍ 479 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ദുബായാണ് മുന്നില്‍. ആഴ്ചയില്‍ 45 വിമാനങ്ങളാവും ഇനി കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് പറക്കുക. മൂന്നുദിവസം ഏഴുവീതം വിമാനങ്ങള്‍ ദുബായിലേയ്ക്ക് പറക്കും. ജെറ്റ് എയര്‍വേസ് എല്ലാദിവസവും ദുബായിലേയ്ക്ക് സര്‍വീസ് നടത്തും. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് മലിന്‍ഡോ എയര്‍ലൈന്‍സ് നവമ്പര്‍ മുതല്‍ ജനുവരി വരെ കുലാലംപൂര്‍-കൊച്ചി സര്‍വീസിന്റെ എണ്ണം കൂട്ടിയിട്ടുണ്ട്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആഴ്ചയില്‍ അഞ്ചുദിവസത്തിന് പകരം ആറുദിവസം സര്‍വീസ് നടത്തും.
2014 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 31.07 ലക്ഷം പേര് കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ യാത്രക്കാരുടെ എണ്ണം ആറ് ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: