കൊല്ലം: അധഃസ്ഥിതജനവിഭാഗത്തില്പെട്ട ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാന്‍ മഹാത്മാ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പെരിനാട് നടത്തിയ വിപ്ലവം നൂറാം വര്‍ഷത്തിലേക്ക്. പുലയസമുദായത്തിന്റെ സമരപോരാട്ടങ്ങളില്‍ നിര്‍ണായകമാണ് കല്ലുമാല പൊട്ടിച്ചെറിയല്.
നിര്‍ധനരും അവിദ്യരും അപരിഷ്കൃതരുമായ ഒരു സമൂഹത്തെ ആത്മാഭിമാനത്തിലേക്കും സാമൂഹ്യപുരോഗതിയിലേക്കും കൈപിടിച്ചുയര്‍ത്തിയ തുല്യതയില്ലാത്ത ഏടിന് കൂടിയാണ് നൂറ്റാണ്ടിന്റെ ധന്യത കൈവരുന്നത്.
തിരുവിതാംകൂറില്‍ തൊഴിലാളികള്‍ക്ക് മാന്യമായ കൂലി ആവശ്യപ്പെട്ട് ആദ്യമായി പണിമുടക്ക് നടത്തി രാജ്യത്തെ പ്രഥമവിപ്ലവകാരിയായി മാറിയ സാമൂഹ്യപരിഷ്കര്‍ത്താവ് അയ്യങ്കാളിയുടെ പ്രഖ്യാപനമാണ് കല്ലുമാല സമരത്തിനും പ്രചോദനമായത്. ജന്മിമാരും മാടമ്പിമാരും അധികാരവര്‍ഗത്തിന്റെ ഒത്താശയോടെ സാമൂഹ്യഅനീതികളില് നടമാടിയിരുന്ന കാലം. ഉടുവസ്ത്രം ഉന്നതകുലജാതര്‍ക്ക് മാത്രം പൂര്‍ണമായി അനുവദിക്കപ്പെട്ടപ്പോള്‍ പുലയസ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അവകാശമില്ലായിരുന്നു. വര്‍ഷങ്ങളായി കല്ലുമാലകള്‍ ധരിച്ച് ഭാഗികമായി മാറുമറയ്ക്കാന്‍ വിധിക്കപ്പെട്ടവര്‍ സ്വന്തം സ്വത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ബോധവതികളായിമാറി. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ സ്ത്രീപക്ഷ പോരാട്ടങ്ങളില്‍ പ്രമുഖമായിരുന്നു കല്ലുമാല സമരം.
1915 തുലാം ഏഴിനായിരുന്നു കല്ലുമാല സമരം നടന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പെരിനാട് പുലയസ്ത്രീകള്‍ അടക്കമുള്ളവരുടെ സംഗമം നടന്നു. സാധുജനപരിപാലനസംഘത്തിന്റെ നേതാവും അയ്യങ്കാളിയുടെ സഹപ്രവര്‍ത്തകനുമായിരുന്ന ഗോപാലദാസായിരുന്നു യോഗത്തിലെ പ്രാസംഗികന്. ജന്മിമാരുടെ കൊടിയ ക്രൂരതകളില്‍ സാധുജനങ്ങള്‍ അനുഭവിക്കുന്ന ദുഖങ്ങളും അതിന് അറുതി വരുത്തേണ്ടതിന്റെ ആവശ്യകതയും എണ്ണിപ്പറഞ്ഞായിരുന്നു അയ്യങ്കാളിയുടെ സന്ദേശവാഹകനായെത്തിയ അദ്ദേഹം കല്ലുമാല പൊട്ടിച്ചെറിയാനുള്ള ആഹ്വാനം നടത്തിയത്. ഇതിനിടയില്‍ പ്രമുഖനായ മാടമ്പി കടലാസുപൊതി നല്‍കാനെന്ന വ്യാജേന യോഗവേദിയിലേക്ക് കയറിവരികയും ഗോപാലദാസിനെ കടലാസിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഗോപാലദാസിന്റെ അംഗരക്ഷകര്‍ മാടമ്പിയുടെ ആക്രമണത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചു. തങ്ങളുടെ പ്രിയനേതാവിന് നേരെയുള്ള അക്രമത്തില്‍ ജനങ്ങള്‍ കോപാകുലരായി മാറിയതോടെ സ്ഥലത്ത് സംഘര്‍ഷം സംജാതമാകുകയും ലഹളയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു. ഇതിന്റെ പ്രതിഫലനമായി സാധുജനങ്ങളുടെ ഐക്യം പെരിനാട്ടും പരിസരപ്രദേശത്തും ശക്തമായി. ആഴ്ചകള്‍ക്ക് ശേഷം കന്റോണ്‍മെന്റ് മൈതാനത്ത് ഇത് പ്രകടമായി. ആയിരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ അയ്യങ്കാളിയുടെ പ്രഖ്യാപനം നെഞ്ചേറ്റുവാങ്ങിയ പുലയസ്ത്രീകള്‍ കഴുത്തിലെ മാംസത്തിന്റെ ഭാഗമായി മാറിയ കല്ലുമാലകള്‍ വലിച്ചുപൊട്ടിച്ചു. എന്നെന്നേക്കുമായി വലിച്ചെറിഞ്ഞു. ശക്തമായ ആ ജനകീയ സമരം ചരിത്രത്തില്‍ ഇടം പിടിക്കുന്നതായിരുന്നു.
സമരത്തിന്റെ സ്മരണകളും സന്ദേശവുമായി ശതാബ്ദി ആഘോഷിക്കാന്‍ കേരള പുലയര്‍മഹാസഭ തയ്യാറെടുക്കുകയാണ്. ഒരുവര്‍ഷം നീളുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കുമാണ് കെപിഎംഎസ് തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്.
2015 ല്‍ ശതാബ്ദിയാഘോഷത്തിന് പട്ടികജാതി ജനവിഭാഗത്തിന് പുത്തന്‍പ്രതീക്ഷയും കരുത്തുമായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍. സംസ്ഥാനത്തെമ്പാടും ഒരുവര്‍ഷക്കാലത്തേക്കുള്ള വിവിധ പരിപാടികളുടെ കേന്ദ്രീകൃത നടത്തിപ്പിനായി സ്വാഗതസംഘം ഓഫീസ് ഇന്ന് വൈകിട്ട് മൂന്നിന് ശാസ്താംകോട്ടയില്‍ തുറക്കും. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.നീലകണ്ഠന് മാസ്റ്ററാണ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ചിന്നക്കട സിഎസ്ഐ ഹാളില്‍ നടത്തിയ യോഗത്തില്‍ 1001 അംഗ സംഘാടകസമിതിക്ക് രൂപം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: