തിരുവനന്തപുരം: അക്രമത്തിലൂടെ അണികളെ പിടിച്ചു നിര്‍ത്താനുള്ള സിപിഎമ്മിന്റെ തന്ത്രം ഇനി കേരളത്തില്‍ വിലപ്പോകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. ബംഗാളില്‍ ഇന്ന് സിപിഎമ്മിന് സംഭവിച്ചത് നാളെ കേരളത്തിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പോത്തന്‍കോട്ട് ബിജെപി സംഘടിപ്പിച്ച ജനമുന്നേറ്റ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുമ്പോഴൊക്കെ സിപിഎം അക്രമരാഷ്ട്രീയം കളിച്ചിട്ടുണ്ട്. വലതുപക്ഷ വ്യതിയാനം സംഭവിച്ച സിപിഎം അതിനെ എതിര്‍ക്കുന്ന അണികളെയും നേതാക്കളെയും കൊലപ്പെടുത്താറുണ്ട്.
വന്‍കിട നികുതിവെട്ടിപ്പിന് കൂട്ടു നിന്ന യുഡിഎഫ് സര്‍ക്കാരിന് എതിര്‍ക്കുന്നതിന് പകരം വന്‍കിട കുത്തകകളെ സഹായിക്കുന്ന നിലപാടാണ് കേരളത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ ശത്രുക്കളുമായി കൂട്ടുകൂടിയ സിപിഎം തോട്ടം ഉടമകളുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ നേതാവ് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാനാണ് ഇപ്പോള്‍ പരിശ്രമിക്കുന്നത്. കര്‍ഷക സമരം ഉദ്ഘാടനം ചെയ്യാന്‍ സിപിഎം കേന്ദ്രകമ്മറ്റിയംഗം ഒന്നരക്കോടി വിലയുള്ള കാറില്‍ പോയത് അതിന്റെ തെളിവാണെന്നും മുരളീധരന് വ്യക്തമാക്കി.
22,000 കോടി രൂപയുടെ വികസനപദ്ധതികള്‍ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കേവലം നാലായിരം കോടിയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. വന്‍ സാമ്പത്തികബാധ്യത വരുത്തിവച്ച യുഡിഎഫ് സര്‍ക്കാര്‍ വന്‍കിട ക്വാറി ഉടമകളെയും തോട്ടം മുതലാളിമാരെയും നികുതി-പാട്ട പിരിവില്‍ നിന്ന് ഒഴിവാക്കി സംരക്ഷിക്കുകയാണ്.
നാട്ടിലെ ഖജനാവ് കാലിയാക്കിയ സര്‍ക്കാര്‍ പകരം പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് കയ്യിട്ടു വാരുന്നു. ഈ അവസരത്തില്‍ സിപിഎമ്മിനോ എല്‍ഡിഎഫിനോ പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സാധിക്കുന്നില്ല. അവരാകട്ടെ അണികളെ പിടിച്ചു നിര്‍ത്താന്‍ നിരന്തരം സംഘര്‍ഷങ്ങള്‍ക്കു തുനിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് മോദി വിരുദ്ധ കുപ്രചാരണം നടത്തുകയാണ്. സത്യം വെളിപ്പെടുത്താതെ മോദി സര്‍ക്കാരിനെ കരിവാരിത്തേയ്ക്കുന്ന അത്തരം മാധ്യമങ്ങളെ ബഹിഷ്കരിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജനോപകാരപ്രദമായ നടപടി സ്വീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ജനദ്രോഹകരമായ നികുതി വര്‍ധന പോലുള്ളവ നടപ്പാക്കി ജനങ്ങളെ ഉപദ്രവിക്കുകയാണ്. രണ്ടു മൂന്നു മാസം കൂടി കഴിഞ്ഞാല്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാന ഭരണം മുന്നോട്ടു പോകുന്നത്.
സിപിഎമ്മാകട്ടെ ക്രിയാത്മക പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കാതെ അണികള്‍ ബിജെപിയിലേക്ക് ഒഴുകുന്നത് തടയാന്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. നാളെ ബിജെപിയില്‍ ചേരേണ്ട ഇന്നത്തെ സിപിഎം പ്രവര്‍ത്തകരോട് ബിജെപി സംഘര്‍ഷത്തിന് ഒരിക്കലും ശ്രമിക്കില്ല. സ്മാരകങ്ങള്‍ തകര്‍ക്കുകയും ഉന്മൂലന സിദ്ധാന്തം നടപ്പാക്കുകയും ചെയ്യുന്ന സമനില തെറ്റിയവരുടെ പാര്‍ട്ടിയല്ല ബിജെപിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റും പോത്തന്‍കോട് ഗ്രാമപഞ്ചായത്തംഗവുമായ എം. ബാലമുരളി ആധ്യക്ഷ്യം വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, വക്താവ് അഡ്വ വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, നേതാക്കളായ കരമന ജയന്, വെള്ളാഞ്ചിറ സോമശേഖരന്‍, തോട്ടയ്ക്കാട് ശശി, ചെമ്പഴന്തി ഉദയന്‍, കല്ലയം വിജയകുമാര്‍, പോങ്ങുംമൂട് വിക്രമന്, മുക്കംപാലമൂട് ബിജു, വട്ടപ്പാറ അനില്‍, പൂവത്തൂര്‍ ജയന്, ശ്രീകാര്യം ശ്രീകണ്ഠന്, ആനയറ അനില്‍, പോത്തന്‍കോട് ജയച്ചന്ദ്രന്, ഗ്രാമപഞ്ചായത്തംഗവും മഹിളാമോര്‍ച്ച നേതാവുമായ രാധാമണി, കെ.എസ്. അഞ്ജനാദേവി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍, വൈസ് പ്രസിഡന്റ് അഡ്വ ആര്.എസ്. രാജീവ് എന്നിവര്‍ പങ്കെടുത്തു. കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റ് പാങ്ങപ്പാറ രാജീവ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: