ന്യൂദല്‍ഹി: വാക്കാലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലെ ഭരണനടപടികള്‍ക്ക് വിലക്ക്. രേഖാമൂലം ഉത്തരവില്ലാത്ത ഒന്നിലും ഇനി നടപടി എടുക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദേശം നല്കി. ഉദ്യോഗസ്ഥ ദുഷ്ഭരണം ഒഴിവാക്കി, ഭരണനടപടികളിലെ ഉത്തരവാദിത്തം കര്‍ശനമാക്കാന്‍ ലക്ഷ്യമിട്ടാണിത്.
മന്ത്രിമാരുടേയും വകുപ്പു മേധാവികളുടേയും മേലധികാരികളുടെയും വാക്കാലുള്ള ഉത്തരവുകളുണ്ടെന്ന പേരില്‍ ഇനിമുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതില്ല. രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ ഒരു തീരുമാനവും എടുക്കേണ്ടതില്ല. ഈ നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞു. നിയമപരമോ അല്ലാത്തതോ ആയ എന്തുമാകട്ടെ രേഖാമൂലമുള്ള ഉത്തരവ് അനിവാര്യം.
മന്ത്രിമാര്‍ പലപ്പോഴും വാക്കാല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരുന്നു കാലങ്ങളായുള്ള പതിവ്. ഉദ്യോഗസ്ഥര്‍ മടിച്ചാല്‍ പരാതികളാകും ഫലം. ഇതിനു മാറ്റംവരുത്താനാണ് പുതിയ നിര്‍ദേശം. മാത്രമല്ല, ചില തീരുമാനങ്ങളും നടപടികളും കൈക്കൊണ്ടശേഷം അതു മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്ന ഒഴികഴിവും വ്യാപകമാണ്.
മന്ത്രിയോ പേഴ്സണല്‍ സ്റ്റാഫോ വാക്കാല്‍ നിര്ദേശംനല്കിയാല്, അവ നിയമപ്രകാരമുള്ളവയാണെങ്കില് കൂടി അതു ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിയുടെ ശ്രദ്ധയില്‍ പ്പെടുത്തണം. സെക്രട്ടറി മന്ത്രിയുമായി ബന്ധപ്പെട്ട് ഉത്തരവ് വാങ്ങണം. വാക്കാലുള്ള ഉത്തരവ് നിയമവിരുദ്ധമാണെങ്കില്‍ ഇക്കാര്യം ഉദ്യോഗസ്ഥന് സെക്രട്ടറിയെ ധരിപ്പിക്കണം, നിര്‍ദേശത്തില്‍ വിശദീകരിക്കുന്നു.
ഇനി മന്ത്രി സ്ഥലത്തില്ലാത്ത വേളയില്‍ നടപ്പാക്കേണ്ടിവന്നുപോയ അത്യാവശ്യകാര്യമാണെങ്കില്‍, മന്ത്രിയുടെ സെക്രട്ടറിയില്‍ നിന്ന് രേഖാമൂലം ഉത്തരവ് വാങ്ങണം. മന്ത്രി മടങ്ങിയെത്തുമ്പോള്‍ അതു സ്ഥിരീകരിച്ച് ഒപ്പിട്ടുവാങ്ങണം.
ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടികള്‍ നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. യുഡിസി മുതല്‍ അണ്ടര്‍സെക്രട്ടറി വരെയുള്ളവര്‍ക്കും പരിശീലനം അത്യാവശ്യം. നിയമങ്ങളും ചട്ടങ്ങളും മനസിലാക്കാനാണിത്. ഉദ്യോഗസ്ഥരുടെ കഴിവും പ്രാപ്തിയുമനുസരിച്ചിരിക്കും സര്‍ക്കാരിന്റെ നയപരിപാടികള്‍ ലക്ഷ്യത്തിലെത്തുന്നത്. അതിനാല്‍ തന്നെ പരിശീലന പരിപാടികള്‍ ഒഴിച്ചുകൂടാനാവില്ലെന്നും ഉത്തരവ് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: