തിരുവനന്തപുരം: 1964ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് ദുരന്തമായിരുന്നെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഭിന്നിപ്പന്റെ 50ാം വര്‍ഷികം തന്നെയാണിതെന്നും ഇത് സംബന്ധിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
മഹാഭൂരിപക്ഷം പ്രവര്‍ത്തകരും ജനങ്ങളും പിളര്‍പ്പിനെ എതിര്‍ത്തിരുന്നുവെന്നും ഒരുമിച്ച് നിന്നപ്പോള്‍ കിട്ടിയ വോട്ട് പോലും ഭിന്നിച്ചപ്പോള്‍ കിട്ടിയില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് അകന്നു എന്നതിന്റെ പ്രധാന തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിളര്‍പ്പിന് മുമ്പ് ഇന്ത്യന്‍ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ സ്ഥിതി തികച്ചും മോശമാണ്. 64ല്‍ 35.5 ശതമാനം വോട്ടുണ്ടായിരുന്നപ്പോള് 65 ല്‍ കിട്ടിയത് 27 ശതമാനം വോട്ടാണെന്നും ജനപിന്തുണ കുറഞ്ഞുപോയി എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പന്ന്യന്‍ വിശദമാക്കി.
കമ്മ്യൂണിസ്റ്റ് പുനരേകീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ കൊണ്ടുവന്നത് സി.പി.ഐ അല്ലെന്നും സി.പി.എമ്മിനെ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐയും സി.പി.ഐ.എമ്മും സഹോദരങ്ങളെ പോലെയാണെന്നും അഭിപ്രായവ്യത്യാസമുണ്ടായെന്ന് കരുതി ബന്ധം തകര്‍ന്നു പോവുകയില്ലെന്നും പന്ന്യന്‍ അറിയിച്ചു.
നവയുഗത്തിലെ ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത് വസ്തുതകള്‍ മാത്രമാണെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയില്‍ വന്ന ലേഖനത്തിന് നാളെത്തെ ജനയുഗം പത്രത്തില്‍ മറുപടി നല്‍കുമെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: