ഗോവിനെ മാതാവായിക്കരുതി പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പതിവ് ഭാരതത്തിലുണ്ട്. എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുന്ന കാമധേനുവിന്റെ കഥ പുരാണപ്രസിദ്ധമാണ്.
ഗോവിന്റെ കൊമ്പുകളില്‍ ഇന്ദ്രനും വിഷ്ണുവും ശൃംഗങ്ങളുടെ മദ്ധ്യത്തില്‍ ബ്രഹ്മാവും നെറ്റിയില്‍ ശിവനും ചെവികളില്‍ അശ്വിനീദേവകളും കണ്ണുകളില്‍ സൂര്യചന്ദ്രന്മാരും ദന്തങ്ങളില്‍ മരുത്തുക്കളും നാക്കില്‍ സരസ്വതിയും ചര്‍മ്മത്തില്‍ പ്രജാപതിയും നിശ്വാസങ്ങളില്‍ നാലുവേദങ്ങളും ആറു വേദാംഗങ്ങളും അധരത്തില്‍ വസുക്കളും വായയില്‍ അഗ്നിയും കക്ഷത്തില്‍ സാധുദേവതകളും കഴുത്തില്‍ പാര്‍വതിയും മുതുകില്‍ നക്ഷത്രങ്ങളും അപാനദേശത്തില്‍ സര്‍വ്വതീര്‍ത്ഥങ്ങളും ഗോമൂത്രത്തില്‍ ഗംഗയും ചാണകത്തില്‍ ലക്ഷ്മിയും നാസികയില്‍ ജ്യേഷ്ഠയും ശ്രോണിയില്‍ പിതൃക്കളും വാലില്‍ രമയും പാര്‍ശ്വങ്ങളില്‍ വിശ്വദേവന്മാരും വക്ഷസില്‍ സുബ്രഹ്ണ്യനും കാല്, മുട്ട്, തുട എന്നിവയില്‍ പഞ്ചവായുക്കളും കുളമ്പിന്റെ മധ്യത്തില്‍ ഗന്ധര്വ്വന്മാരും അഗ്രത്തില്‍ സര്‍പ്പങ്ങളും സ്തനങ്ങളില്‍ ചതുസ്സമുദ്രങ്ങളും സ്ഥിതിചെയ്യുന്നു എന്നാണ് മഹാഭാരതത്തില്‍ വിവരിച്ചിട്ടുള്ളത്.
ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണത്തിനായി സേവിക്കുന്ന പഞ്ചഗവ്യം തയ്യാറാക്കുന്നത് പശുവില്‍നിന്നു ലഭിക്കുന്ന പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവ ചേര്‍ത്താണ്. അതുപോലെ തിലകധാരണത്തിന് അതിവിശേഷമായ ഭസ്മം തയ്യാറാക്കുന്നത് ചാണകം കരിച്ചാണല്ലോ.
മുന്‍കാലങ്ങളില്‍ ഭാരതീയഭവനങ്ങളില് തറ ചാണകം മെഴുകി വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. അശുദ്ധി മാറാന്‍ ഇപ്പോഴും ചാണകം കലര്‍ത്തിയ വെള്ളം കുടയുന്ന പതിവുണ്ട്. രജസ്വലകളെക്കൊണ്ടും മറ്റും ദുഷിതമായ ഗൃഹം അടിച്ചുവാരി ചാണകം മെഴുകിയാല്‍ ശുദ്ധമാകുമെന്ന് മനുസ്മൃതി ചൂണ്ടിക്കാട്ടുന്നുണ്ട്. ഗോവിന്റെ പൃഷ്ടഭാഗം പവിത്രമാണെന്നും മനുസ്മൃതി പറയുന്നു. അശുദ്ധമായ ഭൂമി ശുദ്ധമാക്കാന്‍ ഒരു അഹോരാത്രം പശുവിനെ അവിടെ കെട്ടുന്നപതിവുണ്ട്.
ലക്ഷണയുക്തമായ പശുവിനെ വീട്ടില്‍ വളര്‍ത്തുന്നതും നിത്യവും അതിനെ കണി കാണുന്നതും രാവിലെയും വൈകിട്ടും ഭവനവും മുറ്റവും അടിച്ചുവാരി ചാണകവെള്ളം തളിക്കുന്നതും ഐശ്വര്യപ്രദമാണ്. കണ്ണുനീര് ഒഴുക്കുന്നതും കലങ്ങിയ കണ്ണോടുകൂടിയതും മൂഷികന്റെ കണ്ണുകള്‍പോലെ കണ്ണുകളുള്ളതും, ഇളക്കവും പൊളിച്ചിലുമുള്ള കൊമ്പുകളോടുകൂടിയതുമായ പശുക്കള്‍ അശുഭം. പത്തോ നാലോ ഏഴോ പല്ലുകളുള്ളത്, കൊമ്പ് കീഴ്പോട്ട് തൂങ്ങിയിരിക്കുന്നത്, കൊമ്പില്ലാത്തത്, മുതുകെല്ലുകളുടെ മധ്യം താണിരിക്കുന്നത്. മധ്യഭാഗം യവത്തിന്റെ ആകൃതിയോടുകൂടി വണ്ണം കുറഞ്ഞു നീളമേറിയ കഴുത്തോടുകൂടിയത്, വെടിച്ചുകീറിയ കുളമ്പോടുകൂടിയത്, കരുവാളിച്ച നിറത്തോടെ നീളം കൂടിയ നാവുള്ളത്, ഞെരിയാണികള്‍ വളരെ പുറകോട്ട് തള്ളി നീളം വളരെകൂടിയോ തീരെയില്ലാതെയോ ഇരിക്കുന്നത് ഉപ്പൂട്ടി വളരെ വലിയതായും ശരീരം മെലിഞ്ഞുമിരിക്കുന്നത് എന്നിവയൊക്കെ അശുഭങ്ങളായ ഗോക്കളാണ്.
ഗോക്കളെ സംരക്ഷിക്കുന്നതും പൂജിക്കുന്നതും പുണ്യകരവും ഹിംസിക്കുന്നത് പാപവുമാണ്. ഗോമാംസം ഭക്ഷിക്കുന്നവരെ ചണ്ഡാലരായി ഹൈന്ദവശാസ്ത്രങ്ങള്‍ ഗണിക്കുന്നു. ഗോമാതാവിനെ സ്തുതിക്കുന്ന താഴെപ്പറയുന്ന ശ്ലോകം പ്രസിദ്ധമാണ്.
ഗാവോ മേ ജാഗ്രതഃ സന്തു
ഗാവോ മേ സന്തുപൃഷ്ടതഃ
ഗാവോ മേ ഹൃദയേ സന്തു
ഗവാം മധ്യേ വാ സാമൃഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: