മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഈ വര്‍ഷത്തെ ആദ്യ എല്‍ ക്ലാസ്സിക്കോ ഇന്ന്. പരമ്പരാഗത എതിരാളികളായ റയല്‍ മാഡ്രിഡും ബാഴ്സലോണയുമാണ് സൂപ്പര്‍ സാറ്റര്‍ഡേയില്‍ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണാബ്യൂവില് ഏറ്റുമുട്ടുന്നത്. ഒരുപക്ഷേ അര്‍ജന്റീ-ബ്രസീല്‍ പോരാട്ടത്തേക്കാളും ശ്രദ്ധയാകര്‍ഷിക്കുന്നത് എല്‍ ക്ലാസിക്കോയായിരിക്കും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിന്റെ കിക്കോഫ്.
സൂപ്പര്താരങ്ങളായാ റയലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ബാഴ്സയുടെ ലയണല്‍ മെസ്സിയോ ആരാണ് കേമന്‍ എന്ന് അളക്കുന്ന പോരാട്ടം കൂടിയാണിത്. ഈ രണ്ട് സൂപ്പര്‍താരങ്ങള്‍ക്കും പുറമെ മറ്റ് ചില സൂപ്പര്‍താരങ്ങളും രണ്ട് ടീമുകളിലും അണിനിരക്കുന്നുണ്ട്. ബ്രസീലിയന്‍ നായകന് നെയ്മും ഉറുഗ്വെയുടെ ലൂയി സുവാരസും ബാഴ്സ നിരയില്‍ ഇറങ്ങുമ്പോള്‍ ഇക്കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ സ്വര്‍ണ്ണ പാദുകം നേടിയ കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസ് റയല്‍ നിരയിലും അണിനിരക്കും. അതേസമയം മറ്റൊരു സൂപ്പര്‍താരമായ വെയ്ല്‍സിന്റെ ഗരെത്ത് ബയെ്ലിന്റെ സേവനം ഇന്നത്തെ സൂപ്പര്‍പോരാട്ടത്തില്‍ റയലിന് ലഭിക്കില്ല.
തുടയ്ക്കേറ്റ പരിക്ക് ഭേദമാകാത്തതാണ് ബെയ്ലിന് ഇന്നത്തെ പോരാട്ടം നഷ്ടമാക്കിയത്. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരെയും ബെയ്ല് കളിച്ചിരുന്നില്ല. അതേസമയം ലോകകപ്പിലെ കടി വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട ലൂയി സുവാരസ് ബാഴ്സയുടെ ജേഴ്സിയില്‍ അരങ്ങേറ്റം കുറക്കുമെന്ന പ്രത്യേകതകൂടി ഇന്നത്തെ പോരാട്ടത്തിനുണ്ട്.
സൗഹൃദമത്സരങ്ങള്‍ ഉള്‍പ്പെടെ ഇരുടീമുകളും തമ്മിലുള്ള 261-ാം പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഇതില്‍ 107 വിജയങ്ങള്‍ ബാഴ്സ സ്വന്തമാക്കിയപ്പോള്‍ 95 എണ്ണത്തില്‍ റയലും വിജയിച്ചു. 58 കളികള്‍ സമനിലയില്‍ കലാശിച്ചു. ഇത്രയും മത്സരങ്ങളില്‍ നിന്നായി ബാഴ്സലോണ 451 ഗോളുകള്‍ നേടിയപ്പോള്‍ റയല്‍ നേടിയത് 426. സൗഹൃദ മത്സരങ്ങള്‍ ഒഴിവാക്കിയാല്‍ ഇരുടീമുകളും തമ്മിലുള്ള 228-ാം കളിയാണ് ഇന്നത്തേത്. മുന്‍പ് നടന്ന 227 പോരാട്ടങ്ങളില്‍ റയല്‍ 91 എണ്ണത്തിലും ബാഴ്സലോണ 88 എണ്ണത്തിലും വിജയിച്ചപ്പോള്‍ 48 എണ്ണം സമനിലയില്‍ അവസാനിച്ചു.
ലാ ലീഗയില്‍ ഇരു ടീമുകളും തമ്മിലുള്ള 169-ാം മത്സരമാണ് ഇന്നത്തേത്. മുന്‍പ് നടന്ന 168 കളികളില്‍ റയല്‍ 70 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ബാഴ്സ 66 കളികള്‍ സ്വന്തമാക്കി. 32 എണ്ണം സമനിലയില്‍ കലാശിച്ചു.
ലാ ലിഗയില്‍ റയല്‍ 274 ഗോളുകള്‍ നേടിയപ്പോള്‍ ബാഴ്സ നേടിയത് 265 എണ്ണം. എന്നാല്‍ കഴിഞ്ഞ സീസണില്‍ ലീഗില്‍ നടന്ന രണ്ട് എല്‍ ക്ലാസ്സിക്കോയിലും വിജയം ബാഴ്സക്കൊപ്പം നിന്നു. 2013 ഒക്ടോബര്‍ 26ന് നൗകാമ്പില്‍ നടന്ന ആദ്യ പോരാട്ടത്തില്‍ 2-1നും ഈ വര്‍ഷം മാര്‍ച്ച് 13ന് സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന രണ്ടാം പോരാട്ടത്തില്‍ 4-3നുമായിരുന്നു ബാഴ്സയുടെ വിജയം. എന്നാല്‍ അവസാനമായി ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം റയലിനൊപ്പമായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 16ന് നടന്ന കോപ്പ ഡെല്‍റേ ഫൈനലില്‍ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്സലോണയെ കീഴടക്കി കിരീടം ചൂടി.
ഈ സീസണിന്റെ തുടക്കത്തില്‍ രണ്ട് പരാജയങ്ങള്‍ നേരിടേണ്ടിവന്ന റയല്‍ മാഡ്രിഡ് പിന്നീട് തകര്‍പ്പന്‍ ഫോമിലേക്കുയരുന്നതാണ് കാണാന്‍ കഴിഞ്ഞത്. ലീഗില്‍ തുടര്‍ച്ചയായ അഞ്ച് ഗംഭീര വിജയങ്ങളാണ് റൊണാള്‍ഡോയും സംഘം നേടിയത്. അതിന്റെ തനിയാവര്‍ത്തനമെന്നോണം ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലും റയല്‍ അപരാജിത കുതിപ്പ് നടത്തുകയാണ്.
ലീഗിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഹാട്രിക്ക് ഉള്‍പ്പെടെ 15 ഗോളുകളടിച്ചുകൂട്ടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തളക്കുക എന്നതാണ് ബാഴ്സ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ക്രിസ്റ്റിയാനോക്കൊപ്പം ജെയിംസ് റോഡ്രിഗസ്, കരിം ബെന്‍സേമ, ടോണി ക്രൂസ് തുടങ്ങിയവരും മിന്നിയാല്‍ ബാഴ്സക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടിലാവും. അതേസമയം പ്രതിരോധനിരയിലെ കരുത്തന് സെര്‍ജിയോ റാമോസ് ഫിറ്റ്നസ് വീണ്ടെടുത്തത് റയലിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.
അതേസമയം മെസ്സി ഇന്നൊരു റെക്കോര്‍ഡ് ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്. ഒരു ഗോള്‍ കൂടി നേടിയാല്‍ ലാ ലീഗയില്‍ 251 ഗോളുകള്‍ മെസ്സിക്ക് സ്വന്തമാവും. ഇതോടെ ടെല്‍മ സാറായുടെ റെക്കോര്‍ഡിനൊപ്പമെത്താനും മെസ്സിക്ക് കഴിയും. മെസ്സിക്കൊപ്പം നെയ്മറും അരങ്ങേറ്റക്കാരന്‍ ലൂയി സുവാരസും ഇറങ്ങുമ്പോള്‍ റയല്‍ പ്രതിരോധത്തിന് പിടിപ്പതു പണിയാവും. എല്‍ ക്ലാസിക്കോയില്‍ റൊണാള്‍ഡോയേക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടിയതും മെസ്സിയാണ്. 28 കളികളില്‍ നിന്ന് 21 ഗോളുകള്‍ മെസ്സി നേടിയപ്പോള്‍ 21 കളികളില്‍ നിന്ന് 13 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ നേട്ടം.
ലീഗില്‍ എട്ട് കളികളില്‍ നിന്ന് 22 പോയിന്റുള്ള ബാഴ്സ ഒന്നാം സ്ഥാനത്തും 18 പോയിന്റുള്ള റയല്‍ മൂന്നാം സ്ഥാനത്തുമാണ്. ഇന്നത്തെ പോരാട്ടത്തില്‍ വിജയിച്ചാല്‍ ബാഴ്സക്ക് റയലുമായുള്ള പോയിന്റ് വ്യത്യാസം ഏഴാക്കി ഉയര്‍ത്താം. മറിച്ച് ബാഴ്സ തോറ്റാല്‍ റയലിന് പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്ക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: