മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മുംബൈ സിറ്റി എഫ്സിക്ക് തോല്‍വി. ഇന്നലെ നടന്ന കളിയില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡാണ് മുംബൈ സിറ്റി എഫ്സിയെ എവേ പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയത്. 58-ാം മിനിറ്റില്‍ കോണ്ട്വാനി മോംഗയും ഇഞ്ചുറി സമയത്ത് ഗ്വില്ലെര്‍മോ ബടാറ്റയുമാണ് ഗോളുകള്‍ നേടിയത്. അവസാന പതിനഞ്ച് മിനിറ്റ് ഒമ്പതുപേരായി കളിക്കേണ്ടിവന്നതും മുംബൈക്ക് തിരിച്ചടിയായി.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയോടും മുംബൈ സിറ്റി എഫ്സി പരാജയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ പൂനെ സിറ്റിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ശക്തമായ തിരിച്ചുവരവ് മുംബൈ നടത്തിയിരുന്നു. നാല് മത്സരം കളിച്ച നോര്‍ത്ത്-ഈസ്റ്റിന്റെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ നോര്‍ത്ത്-ഈസ്റ്റ് രണ്ടാം മത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് പരാജയപ്പെട്ടപ്പോള്‍ മൂന്നാം അങ്കത്തില്‍ എഫ്സി ഗോവയുമായി സമനില പാലിക്കുകയും ചെയ്തു.
എന്നാല്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ പൂനെക്കെതിരെ നടത്തിയ പോരാട്ടവീര്യം പുറത്തെടുക്കാന്‍ കഴിയാതിരുന്നതാണ് സ്വന്തം മണ്ണില്‍ അവര്‍ക്ക് തിരിച്ചടിയായത്.
തുല്യശക്തികളുടെ പോരാട്ടമായിരുന്നെങ്കിലും ആദ്യ അവസരം ലഭിച്ചത് മുംബൈ സിറ്റി എഫ്സിക്കായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്ക് വീരന് ആന്ദ്രെ മോറിറ്റ്സ് ഇടംകാലുകൊണ്ട് ഷോട്ട് പായിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. പിന്നീട് 14-ാം മിനിറ്റില്‍ മുംബൈയുടെ നദോംഗ് ബൂട്ടിയയും ഒരു അവസരം പാഴാക്കി. നാല് മിനിറ്റിനുശേഷം അവസരം ലഭിച്ചത് നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിനായിരുന്നെങ്കിലും ഫിലിപ്പെ കാസ്ട്രോയ്ക്കും ലക്ഷ്യം തെറ്റി. തുടര്‍ന്നും ഇരുടീമുകളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുംബൈ സ്വീഡിഷ് സൂപ്പര്‍താരം ഫ്രെഡ്രിക് ലുങ്ബര്ഗിനെ കളത്തിലിറക്കി ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍ കരുത്തുറ്റ നോര്‍ത്ത്-ഇൗസ്റ്റ് പ്രതിരോധം കോട്ടകെട്ടിയതോടെ ഈ നീക്കവും വിഫലമായി. എന്നാല്‍ 58-ാം മിനിറ്റില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് മുംബൈ പ്രതിരോധം ഭേദിച്ച് ലക്ഷ്യം കണ്ടു. കോകെ മുംബൈ പ്രതിരോധനിരയുടെ തലയ്ക്ക് മുകൡലൂടെ കോരിയിട്ടുകൊടുത്ത പന്ത് ഓടിപ്പിടിച്ച കോണ്ട്വാനി മോംഗ അഡ്വാന്‍സ് ചെയ്ത് കയറിയ ഗോളി സുബ്രതാപാലിന്റെ തലക്ക് മുകളിലൂടെ വലയിലേക്ക് കോരിയിട്ടു. പിന്നീട് ലുങ്ബര്‍ഗ് പരിക്കേറ്റ് കളത്തിന് പുറത്തുപോയതോടെ മുംബൈ 10 പേരായി ചുരുങ്ങി.
പകരക്കാരെ മുഴുവന്‍ ഉപയോഗിച്ചതോടെയാണ് ലുങ്ബര്‍ഗിന് പകരം ആളെ ഇറക്കാന്‍ കഴിയാഞ്ഞത്. ഇതോടെ മുംബൈയുടെ താളം തെറ്റുകയും ചെയ്തു. രണ്ട് മിനിറ്റിനുശേഷം പവേല്‍ രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയതോടെ മുംബൈ നിര 9 പേരായി ചുരുങ്ങുകയും ചെയ്തു. പിന്നീട് ഇഞ്ചുറി സമയത്ത് ജെയിംസ് കീനിന്റെ പാസില്‍ സ്വീകരിച്ച് ഗ്വില്ലെര്‍മോ പായിച്ച തകര്‍പ്പന്‍ ഇടംകാലന്‍ ഷോട്ട് ഗോളി സുബ്രതാപാലിനെ കീഴടക്കി വലയില്‍ പതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: