മൗണ്ട് മൗന്‍ഗനൂയ്: ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം കളിയും വിജയിച്ചാണ് ദക്ഷിണാഫ്രിക്ക പരമ്പര നേടിയത്. 72 റണ്‍സിനാണ് രണ്ടാം കളിയില്‍ ദക്ഷിണാഫ്രിക്ക ആതിഥേയരായ ന്യൂസിലാന്റിനെ കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ന്യൂസിലാന്റ് ഇന്നിംഗ്സ് 46.3 ഓവറില്‍ 210 റണ്‍സിന് അവസാനിച്ചു. ഹാഷിം ആംലയാണ് മാന്‍ ഓഫ് ദി മാച്ച്.
തകര്‍പ്പന്‍ സെഞ്ച്വറിനേടിയ ഹാഷിം ആംലയുടെയും (119), ഡുപ്ലെസിസിന്റെയും (67), എ.ബി. ഡിവില്ലിയേഴ്സിന്റെയും (37), ഡി കോക്കിന്റെയും (26) മികച്ച ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. എന്നാല്‍ ഒരുഘട്ടത്തില്‍ നാലിന് 257 എന്ന ശക്തമായ നിലയില്‍ നിന്ന് 25 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെയാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 282-ല്‍ ഒതുങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന് തുടക്കം മുതലേ തകര്‍ച്ച നേരിട്ടു. ഒരു ഘട്ടത്തില്‍ 95 റണ്‍സെടുക്കുന്നതിനിടെ 7 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ന്യൂസിലാന്റിനെ ദയനീയ പരാജയത്തില്‍ നിന്ന് രക്ഷിച്ചത് 79 റണ്‍സെടുത്ത റോഞ്ചിയും 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അവസാന ബാറ്റ്സ്മാന് മക്ക്ലനാഗനുമാണ്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്റ്റെയിന്, ഫിലാന്‍ഡര്‍, എ.ബി. ഡിവില്ലിയേഴ്സ്, ഇമ്രാന് താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. പരമ്പരയിലെ അവസാന ഏകദിനം 27ന് ഹാമില്‍ട്ടണില്‍ നടക്കും. ഇതിലും വിജയിച്ചാല്‍ ദക്ഷിണാഫ്രിക്ക ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: