കൊച്ചി: കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍പ്പിലേക്കെന്ന് സൂചന. മന്ത്രി അനൂപ് ജേക്കബുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്ന് ചെയര്മാന് ജോണി നെല്ലൂര്‍ പാര്ട്ടിവിടാനൊരുങ്ങുന്നു. കോണ്‍ഗ്രസില്‍ ചേരുക ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ജോണി നെല്ലൂര്‍ പ്രാഥമിക ചര്‍ച്ച നടത്തിയതായും വിവരമുണ്ട്.
ഔഷധി ചെയര്മാന് സ്ഥാനത്തു തുടരാന്‍ അനുവദിക്കണമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലി സീറ്റ് നല്‍കണമെന്നുമുള്ള രണ്ട് നിബന്ധനകളാണ് ജോണി നെല്ലൂര്‍ കോണ്‍ഗ്രസിനു മുന്നില്‍ വച്ചിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ മനസ്സു തുറന്നിട്ടില്ല.
മന്ത്രി അനൂപ് ജേക്കബും ജോണി നെല്ലൂര്‍ വിഭാഗവും തമ്മിലെ ഭിന്നതകള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിക്കഴിഞ്ഞു. മന്ത്രിയുണ്ടായിട്ടും പാര്‍ട്ടിക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല, പ്രവര്‍ത്തകരെ അനൂപ് പരിഗണിക്കുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ജോണി നെല്ലൂരിന് ഒപ്പമുള്ളവര്‍ മുന്നോട്ടുവക്കുന്നത്.
സ്ഥിതിഗതികള്‍ അതിലും മോശമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിവരം. ഇരു വിഭാഗങ്ങളും തമ്മില്‍ പാര്‍ട്ടി യോഗങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ പതിവായിരിക്കയാണ്. ജോണി നെല്ലൂരിനെ ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കാന്‍ അനൂപ് വിഭാഗം അണിയറയില്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതു മുന്‍കൂട്ടിക്കണ്ടാണ് ജോണിയുടെ നീക്കം.
അനൂപ് ജേക്കബിനെതിരെ റേഷന്‍ വ്യാപാരികളെ അണിനിരത്തുന്നതും വിജിലന്‍സില്‍ പരാതി നല്‍കിപ്പിച്ചതും ജോണി നെല്ലൂരാണെന്നു മന്ത്രിയോട് അടുപ്പമുള്ളവര്‍ പറയുന്നു. റേഷന്‍ മൊത്തവ്യാപാരികളില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്നും സപ്ലൈ ഓഫീസ് ജീവനക്കാരെ നിയമിക്കുന്നതിലും സ്ഥലംമാറ്റുന്നതിലും അഴിമതിയുണ്ടെന്നുമൊക്കെയാണ് മന്ത്രിക്കെതിരായ പരാതികള്‍. ഈ രണ്ടു കേസിലും തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പരാതിക്കാര്‍ ഉള്‍പ്പെട്ട റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റാണ് ജോണി നെല്ലൂര്‍. പരാതി പിന്‍വലിപ്പിക്കണമെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ ജോണി നെല്ലൂരിനെ വിളിച്ചു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. റേഷന്‍ വ്യാപാരികളുടെ യോഗത്തില്‍ മന്ത്രിക്കെതിരെ ജോണി നെല്ലൂര്‍ ആഞ്ഞടിക്കുകയും ചെയ്തു. അനൂപിനെതിരായ പരാതികളെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു അസോസിയേഷന് യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്റെ പ്രസംഗമെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.
ഇതിനിടെയാണ് ഒരു രൂപക്ക് അരി നല്‍കുന്നത് നിര്‍ത്തണമെന്ന് കഴിഞ്ഞദിവസം ജോണി നെല്ലൂര്‍ പരസ്യപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഒരു രൂപ അരി വ്യാപാരികള്‍ അനധികൃതമായി വാങ്ങി മറിച്ചുവില്ക്കുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വകുപ്പു ഭരിക്കുന്ന അനൂപ് ജേക്കബിനെതിരായ പരസ്യ കുറ്റാരോപണം തന്നെയായിരുന്നത്. ഇതേതുടര്‍ന്ന് ചെയര്‍മാന്റെ പ്രസ്താവനക്കെതിരെ പാര്‍ട്ടി യുവജന വിഭാഗം രംഗത്തുവരുകയും ചെയ്തു.
സ്ഥിതി വഷളായതോടെ ഒരുമിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി. കോണ്‍ഗ്രസ് പച്ചക്കൊടി കാണിച്ചില്ലെങ്കില്‍ ഒറ്റയ്ക്കു നില്‍ക്കുകയോ കെ.എം. മാണിക്കൊപ്പം കൂടുകയോ ചെയ്യണമെന്ന വികാരവും ജോണി നെല്ലൂരിനെ അനുകൂലിക്കുന്നവര്‍ക്കിടയില്‍ ശക്തിപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: