തിരുവനന്തപുരം: ദേശാഭിമാനിയിലെ വിവാദ ലേഖനത്തിന് ജനയുഗത്തിന്റെ മറുപടി. സിപിഐയ്ക്കില്ലാത്ത എന്ത് വിപ്ലവ മൂല്യമാണ് സിപിഐഎമ്മിനുള്ളതെന്ന് പത്രാധിപര്‍ ബിനോയ് വിശ്വം എഴുതിയ ലേഖനത്തില്‍ ചോദിക്കുന്നു.
കോണ്‍ഗ്രസ് ബന്ധത്തിലും സിപിഐഎമ്മിന് ലേഖനത്തില്‍ വിമര്‍ശനമുണ്ട്. കേന്ദ്രകമ്മിറ്റിയംഗത്തെ സ്പീക്കറാക്കിയതും ആഗോളവത്കരണ വക്താവിനെ രാഷ്ട്രപതിയാക്കാന്‍ ഉത്സാഹിച്ചതും സിപിഐഎമ്മാണെന്ന് ലേഖനം പറയുന്നു.
പാര്‍ട്ടി പിളരുമ്പോഴുള്ള ലോകവും ഇന്ത്യയുമല്ല ഇപ്പോഴെന്ന സത്യം മനസ്സിലാക്കണമെന്നും ജനയുഗം ലേഖനത്തിലുണ്ട്.ശരിയുടെ കുത്തക തങ്ങള്‍ക്കാണെന്ന് സിപിഐ(എം) ശഠിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ലേഖനത്തില്‍ ബിനോയ് വിശ്വം വ്യക്തമാക്കുന്നുണ്ട്.
ദക്ഷിണമൂര്‍ത്തിയുടെ ലേഖനം ഭിന്നിപ്പിന്റെ രാഷ്ട്രീയം ശരിവയ്ക്കാനുള്ള ബദ്ധപ്പാടിലാണ്. അപ്രധാന കാര്യങ്ങളില്‍ ചുറ്റിത്തിരിയാതെ ജനകോടികളുടെ മോചന പ്രതീക്ഷകളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് ഉണ്ടാകേണ്ടതെന്നും ബിനോയ് വിശ്വം ഓര്‍മ്മപ്പെടുത്തുന്നു. പാര്‍ട്ടികളില്‍ തമ്മില്‍ ഉണ്ടാകുന്ന ചര്‍ച്ചകള്‍ അകലുവാന്‍ വേണ്ടിയല്ല.
ഇന്നത്തെ ജീവിത യാഥാര്‍ഥ്യങ്ങള്‍ പാര്‍ട്ടികളുടെ യോജിപ്പ് ആവശ്യപ്പെടുന്നു. പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടിയുള്ള യോജിച്ചിപ്പ് ഭാവിയില്‍ കമ്മ്യൂണിസ്റ്റ് ഐക്യത്തിലേക്ക് നയിക്കണമെന്നാഗ്രഹിക്കുന്നവര് ഇരുപാര്ട്ടികളിലുമുണ്ടെന്നും ലേഖനത്തില്‍ ബിനോയ് വിശ്വം പറയുന്നു.
ഡാങ്കെയുടെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയാണ് 32 സഖാക്കള്‍ 1964 ലില്‍ ഇറങ്ങിപ്പോയി വേറെ പാര്‍ട്ടിയുണ്ടാക്കിയെന്ന് ചരിത്രമറിയാത്തവര്‍ ചിന്തിച്ചുപോകും. ഇ.എം.എസ് നല്കിയ മറുപടിയെ ഉദ്ധരിച്ചാണ് ലേഖനം ഈ വാദം ഖണ്ഡിക്കുന്നത്. 50 കൊല്ലം മുമ്പ് ഭിന്നിപ്പുണ്ടായ കാലത്തെ ലോകവും ഇന്ത്യയുമല്ല ഇന്നുള്ളത്. ആ സത്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയണം. അതിനാല്‍ ഭിന്നിപ്പിന്റെ കാലത്തെ പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് ഈ സംവാദം ഗുണപരമായി വളരേണ്ടതെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: