ന്യൂദല്‍ഹി: ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഢ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 25 മുതല്‍ അഞ്ചു ഘട്ടങ്ങളില്‍ നടക്കും. നവംബര്‍ 25, ഡിസംബര്‍ 2, 9, 14, 20 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്.
ഡിസംബര്‍ 23ന് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഇന്നലെ മുതല്‍ ഇരുസംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജമ്മുകശ്മീരിലെ 87 അംഗ നിയമസഭയിലേക്കും ഝാര്‍ഖണ്ഢിലെ 81 അംഗ നിയമസഭയിലേക്കുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജമ്മുവില്‍ നിയമസഭയുടെ കാലാവധി ജനുവരി 19നും ഖാര്ഖണ്ഢില് ജനുവരി 3നും അവസാനിക്കും.
പ്രളയക്കെടുതി അനുഭവിക്കുന്ന ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ഒരുക്കാനാവുമെന്ന സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഇരു സംസ്ഥാനങ്ങളിലും വലിയ സുരക്ഷാ ഭീഷണി തെരഞ്ഞെടുപ്പ് നടത്തിപ്പിനുണ്ട്. ജമ്മുകശ്മീരില്‍ ഭീകരാക്രമണ ഭീഷണിയും ഝാര്‍ഖണ്ഢില്‍ മാവോയിസ്റ്റ് ഭീഷണിയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലുള്ളത്.
ജമ്മുകശ്മീരില്‍ 72.25 ലക്ഷം വോട്ടര്‍മാരുണ്ട്. 10,015 പോളിംഗ് സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. ഝാര്‍ഖണ്ഢില്‍ 207.44ലക്ഷം വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയിലുണ്ട്. 24,648 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കുന്നത്.
വോട്ടര്‍മാരുടെ വേരിഫിക്കേഷനായി പ്രത്യേക പേപ്പര്‍ സഌപ്പും നല്‍കും. നിഷേധ വോട്ടിനും സൗകര്യമുണ്ട്. ദല്‍ഹി നിയമസഭയിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൃഷ്ണനഗര്‍, മെഹറോളി, തുഗ്ലക്കാബാദ് എന്നിവിടങ്ങളിലും നവംബര്‍ 25ന് വോട്ടെടുപ്പ് നടക്കും. എന്നാല്‍ ഈ തീയതിക്കു മുമ്പായി ദല്‍ഹി നിയമസഭ പിരിച്ചുവിടുന്നതിനുള്ള തീരുമാനം ലഫ്.ഗവര്‍ണ്ണറോ സുപ്രീംകോടതിയോ സ്വീകരിച്ചാല്‍ മൂന്നു നിയമസഭാ സീറ്റുകളിലേയും ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കും.
ജമ്മുകശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് അനുകൂലിക്കുന്നില്ല. ജനങ്ങള്‍ പ്രളയക്കെടുതി അനുഭവിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്.
എന്നാല്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ കീഴില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറാണെന്നും ഇരു സംസ്ഥാനങ്ങളിലും പാര്‍ട്ടി അധികാരത്തിലെത്തുമെന്നും ബിജെപി വക്താവ് സംപത് പാത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: