ശബരിമല: ഒരുവര്‍ഷം പുറപ്പെടാശാന്തിയായി സന്നിധാനത്ത് മാളികപ്പുറത്തമ്മയുടെ പാദസേവ ചെയ്ത മനോജ് എമ്പ്രാന്തിരി മലയിറങ്ങുന്നത് അപൂര്‍വ്വ നേട്ടങ്ങളുമായി. മാളികപ്പുറത്തമ്മയ്ക്ക് കളഭാഭിഷേകം നടത്തിയതിന്റെയും ദേവീസന്നിധിയില്‍ ഭഗവതിസേവ ചെയ്തതിന്റെയും പുണ്യം മാത്രമല്ല, മാളികപ്പുറത്തമ്മയുടെ സോപാനം വെള്ളിപൊതിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യവും എമ്പ്രാന്തിരിയുടെ നേട്ടങ്ങളില്‍പ്പെടുന്നു. എടപ്പാള്‍ പെരുമ്പറമ്പ് ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കെയാണ് ശബരീശ സന്നിധിയില്‍ മാളികപ്പുറത്തമ്മയുടെ പാദപൂജയ്ക്ക് നിയോഗം ലഭിച്ചത്.
ഏഴുവര്‍ഷം തുടര്‍ച്ചയായി ശബരീശ സന്നിധിയില്‍ വിവിധ മേല്‍ശാന്തിമാരുടെ കൂടെ അയ്യപ്പസേവയ്ക്കുശേഷമാണ് ദേവിയുടെ തൃപ്പാദപൂജയ്ക്ക് നിയുക്തനായത്. 2007ല്‍ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ടി.കെ. കൃഷ്ണന് നമ്പൂതിരിയുടെ സഹായിയായിട്ടാണ് മനോജ് എമ്പ്രാന്തിരി സന്നിധാനത്ത് ആദ്യമെത്തിയത്. എടപ്പാള്‍ പൊല്‍പ്പാക്കര മഠത്തില്‍ പി.എം. മനോജ് എമ്പ്രാന്തിരി രണ്ടുദശകത്തിലേറെ ശിവപൂജ ചെയ്തതിന്റെ പുണ്യവുമായാണ് മലചവിട്ടിയത്.
മാളികപ്പുറത്ത് മേല്ശാന്തിയായല്ല, അവിടെയെത്തുന്ന ലക്ഷോപലക്ഷം ഭക്തരിലൊരാളായാണ് ഒരുവര്‍ഷം കഴിച്ചുകൂട്ടിയതെന്ന് എമ്പ്രാന്തിരി സാക്ഷ്യപ്പെടുത്തുന്നു. ഭക്തലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന മണ്ഡല- മകരവിളക്ക് ഉത്സവക്കാലത്തും ഭക്തരില്ലാതെ വിജനമായിക്കിടക്കുന്ന മറ്റു സമയങ്ങളിലും ഒരുപോലെ ദേവിയില്‍ മനമര്പ്പിക്കാന് കഴിയുന്നതാണ് തന്റെ പുണ്യമെന്നും എമ്പ്രാന്തിരി പറയുന്നു.
നട അടച്ച് തീര്ത്ഥാടകരൊഴിഞ്ഞ ദിനങ്ങളില്‍ പുലര്‍ച്ചെ നാലരയോടെ എഴുന്നേറ്റ് ദേഹശുദ്ധി വരുത്തിയശേഷം സന്ധ്യാവന്ദനം, തുടര്‍ന്ന് ഒരുമണിക്കൂര്‍ യോഗാ പരിശീലനം, ശേഷം ദേവിയുടെ നടയില്‍ സഹസ്രനാമം ചൊല്ലി പ്രദക്ഷിണം, തുടര്‍ന്ന് അയ്യപ്പന്റെ നടയിലെത്തി ആയിരത്തെട്ട് ഗായത്രി ജപിക്കും. വേദമന്ത്രോച്ചാരണത്തോടെ പ്രദക്ഷിണം പൂര്‍ത്തിയാകുമ്പോഴേക്കും ഒന്‍പതു മണിയാകും. സന്ധ്യയ്ക്ക് ദേവീ സന്നിധിയില്‍ ലളിതാസഹസ്രനാമജപവും ശബരീശ സന്നിധിയില്‍ മന്ത്രജപവുമായി എട്ടരവരെ കഴിയുന്നതാണ് ദിനചര്യ.
മാളികപ്പുറത്ത് സോപാനം വഴിപാടായാണ് വെള്ളിപൊതിഞ്ഞത്. ഏകദേശം 14 കിലോയോളം വെളളിയും 106 കിലോ പിത്തളയും ഇതിനു വേണ്ടിവന്നു. സോപാനത്തിന്റെ പടികള്‍ വെള്ളിയും കൈവരികള്‍ പിത്തളയും ഉപയോഗിച്ചാണ് പൊതിഞ്ഞത്. ഷൊര്‍ണൂര്‍ ദേശമംഗലത്തുനിന്നും കുട്ടനാചാരിയുടെ നേതൃത്വത്തില്‍ അഞ്ചുപേരടങ്ങുന്ന സംഘം 25 ദിവസം ശബരിമലയില്‍ താമസിച്ചാണ് പണികള്‍ പൂര്‍ത്തീകരിച്ചത്.
പുണ്യഭൂമിയായ ശബരിമലയില്‍ നിന്നും നവംബര്‍ 16ന് രാത്രി നടയടച്ചശേഷം മലയിറങ്ങുന്നത് പരിപൂര്‍ണ സംതൃപ്തിയോടെയാണെന്നും മനോജ് എമ്പ്രാന്തിരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: