വയലാര്‍ രാമവര്‍മ്മ ഒരിക്കലും കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല, അങ്ങനെ ചിലപ്പോള്‍ അഭിനയിച്ചിരുന്നു. പക്ഷേ ഉള്ളിന്റെ ഉള്ളില്‍ വിശ്വാസിയായിരുന്നു, ഗാന്ധിജിയും വിവേകാനന്ദനുമായിരുന്നു മാതൃകകള്‍. ശ്രീകൃഷ്ണന് വിശ്വാസവും. വയലാറിന്റെ ഒരേയൊരു ആത്മമിത്രമായിരുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന് എഴുതിയ ‘വയലാര്‍’ എന്ന പുസ്തകത്തിലെ ഓരോ താളിലും ഇത് സാക്ഷ്യപ്പെടുത്തുന്നു.
ഏത് ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാലും, സംസ്കൃത ശ്ലോകങ്ങള്‍ രാമായണത്തിലേതോ ഭാരതത്തിലേതോ വേദങ്ങളിലേതോ എന്നോ വയലാര്‍ പറയുമായിരുന്നു. ചേലങ്ങാടിന്റെ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ സുബോധത്തിലായിരിക്കുമ്പോള് ചോദിച്ചാല്‍ പോലും ദാസ്ക്യാപിറ്റലിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞിരുന്നു. ശബരിമല സന്നിധാനത്ത് പോകാതെയാണ് താന്‍ അയ്യപ്പഗാനങ്ങളൊക്കെ എഴുതിയത്. അപ്പോള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞാല്‍ കുറച്ചുകൂടി നന്നായി എഴുതാമായിരുന്നുവെന്ന് ഒരിക്കല്‍ ചേലങ്ങാടിനോട് വയലാര്‍ പറഞ്ഞു. അതിന് വ്രതം നോക്കണം, മാല ഇടണം, മല ചവിട്ടണം എന്നെല്ലാം പറഞ്ഞപ്പോള്‍ താന്‍ തയാറാണെന്ന് വയലാര്‍ പറഞ്ഞു. പക്ഷേ രോഗഗ്രസ്ഥനായി, ആ ഉദ്യമം നടക്കാതെ പോയി.
1962ലെ ചൈനയുടെ ഭാരത ആക്രമണത്തെ ഏറ്റവും വിമര്‍ശിച്ചത് വയലാറായിരുന്നു. ‘മധുര മനോഹര മനോജ്ഞ ചൈന’ എന്ന കമ്മ്യൂണിസ്റ്റ് പാട്ടിനെ കുടില കുതന്ത്ര ഭയങ്കര ചൈന യെന്ന് തിരുത്തിപ്പാടാന്‍ വയലാര്‍ തയാറായി. പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണ വേളയില്‍ വയലാര്‍ ഇതു പറഞ്ഞപ്പോള്‍ ഒരു മുതിര്‍ന്ന സംസ്ഥാന നേതാവ് വേദിവിട്ട് ഇറങ്ങിപ്പോയതായി ചേലങ്ങാടന് രേഖപ്പെടുത്തിയിട്ടുണ്ട്. (അത് ഇഎംഎസ് ആയിരുന്നുവെന്ന് പില്ക്കാലത്ത് ചിലര്‍ പറഞ്ഞിട്ടുണ്ട്).
മാര്‍ക്സോ ലെനിനോ വയലാറിന് ആരാധ്യരായിരുന്നില്ല. ഗാന്ധിജിയെയാണ് ‘ദൈവം തെരുവില്‍ മരിക്കുന്നു’ പാട്ടില്‍ വയലാര്‍ പരാമര്‍ശിച്ചത്. ‘ഉത്തിഷ്ഠത, ജാഗ്രത പ്രാപ്യവരാന്‍ നിബോധത’ എന്ന വാക്യം ചേര്‍ത്ത് ശാരികേ ശാരികേ എന്ന പാട്ട് എഴുതുമ്പോള്‍ വിവേകാനന്ദനായിരുന്നു വയലാറിന്റെ മനസിലെന്ന് ചേലങ്ങാടന് പുസ്തകത്തില്‍ എഴുതുന്നു. ‘പുരുഷാന്തരങ്ങളിലൂടെ’ എന്ന പുസ്തകത്തില്‍ വയലാര്‍ ഗാന്ധിജിയെയാണ് പ്രശംസിക്കുന്നത്. അധര്‍മ്മത്തിനെതിരെ ഉയര്‍ന്ന പിഞ്ചുകാല്‍ എന്ന് ശ്രീകൃഷ്ണനെ വയലാര്‍ അതില്‍ വാഴ്ത്തുന്നുണ്ട്.
വയലാര്‍ ഗാനമെഴുതി ആദ്യം പുറത്തുവന്ന സിനിമ ‘കൂടപ്പിറപ്പിലെ’ ആദ്യഗാനം മണിവര്‍ണനെ കണ്ടു ഞാന്‍ എന്നാണ് തുടങ്ങുന്നത്. അദ്ദേഹം അവസാനം എഴുതിയത് തിരുവാകച്ചാര്‍ത്ത് കണ്ട് ഗുരുവായൂരപ്പന്റെ എന്ന പാട്ടും. പക്ഷേ വയലാറിനെ കലാരംഗത്ത് വളര്‍ത്തിയത് കെപിഎസി ആയിരുന്നു. ആ കടപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐ പക്ഷത്തു നിന്ന വയലാറിനെ മാര്‍ക്സിസ്റ്റുകാര്‍ കള്ളു കവിയെന്നും കോടമ്പാക്കം കവിയെന്നും വിളിച്ച് ആക്ഷേപിച്ചു. ഒരു പുന്നപ്ര-വയലാര്‍ വാരാചരണ വേളയിലാണ് കവി ലോകത്തോട് വിടപറഞ്ഞത്. ജഡം വഹിച്ച് കടന്നുപോകുമ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ സംയുക്തമായി നടത്തിയ രക്തസാക്ഷി വാരാചരണത്തിന്റെ വേദിയില്‍ കഥാപ്രസംഗം നടക്കുകയായിരുന്നു. ആദരസൂചകമായി അത് നിര്‍ത്തിവച്ചില്ല. മാത്രമല്ല കാഥികന് പറഞ്ഞു, കാളിദാസനായാലും കള്ളുകുടിയനായാല് അംഗീകരിക്കാനാവില്ലെന്ന്. ഇങ്ങനെ ആക്ഷേപിച്ചതും ചേലങ്ങാട് എഴുതുന്നുണ്ട്.
ഇപ്പോള്‍ വയലാറിനെ സംഘപരിവാര്‍ കാവിവത്ക്കരിക്കുന്നുവെന്ന് വാര്‍ത്ത എഴുതിയ മാതൃഭൂമി തന്നെയാണ് ‘വയലാര്‍’ എന്ന ചേലങ്ങാടിന്റെ പുസ്തകം രണ്ട് പതിപ്പ് പ്രസിദ്ധീകരിച്ചതെന്നതാണ് രസകരം. 2012ലായിരുന്നു ആദ്യപതിപ്പ്. ഇപ്പോള്‍ മൂന്നാംപതിപ്പിനുള്ള പുറപ്പാടിലാണ്.
അന്തരിച്ച ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകന് ചേലങ്ങാട് രാധാകൃഷ്ണന് പറയുന്നു, ‘വയലാറിനെക്കുറിച്ച് അച്ഛന് എഴുതിയതാണ് ശരി. അത് മാത്രമാണ് ശരി. കാരണം വയലാറിന് ഒരേയൊരു ആത്മമിത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്യപിക്കാത്ത ഒരു ചങ്ങാതി തനിക്ക് വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അച്ഛനെ ഗോപി എന്നാണ് വിളിച്ചിരുന്നത്. അച്ഛന് കുട്ടാ എന്ന് തിരികെ. വയലാര്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. അദ്ദേഹത്തിന് സിപിഐ അംഗത്വം കൊടുത്തതായി പറയുന്നു. ഏത് ലോക്കല്‍ കമ്മറ്റിയാണ് കൊടുത്തതെന്ന് ആരും ഇതുവരെ സുവ്യക്തമാക്കിയിട്ടുമില്ല. വയലാര്‍ ഒരിക്കലും ആര്‍എസ്എസിനെ കുറിച്ച് എതിരും പറഞ്ഞിട്ടില്ല’ രാധാകൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: