കാക്കനാട്: ഉന്നതവിദ്യാഭ്യാസ രംഗത്തെ അരക്ഷിതാവസ്ഥ പരിഹരിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും ചാന്‍സലേഴ്സ് കൗണ്‍സിലിന് രൂപം നല്‍കുമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളിലെ ഗുണനിലവാരം ഉറപ്പാക്കണം. ഇത്തരം സ്ഥാപനങ്ങളിലെ പരീക്ഷ നടത്തിപ്പിലും ഉത്തരക്കടലാസ് പരിശോധനയിലും കര്‍ശന മേല്‍നോട്ടം നടത്തണം. പരീക്ഷാ കേന്ദ്രങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണം. സര്‍വകലാശാലകളുടെ അക്കാദമികവും സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മൂന്ന് മാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കും.
വിവിധ സര്‍വകലാശാലകള്‍ തമ്മില്‍ ആശയ വിനിമയം നടത്താനും പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള ശക്തമായ ഘടകമായി ചാന്‍സലേഴ്സ് കൗണ്‍സില്‍ പ്രവര്‍ത്തിക്കും. വിദ്യാഭ്യാസമന്ത്രി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന്, വിസിമാര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഗവര്‍ണറുടെ സെക്രട്ടറി എന്നിവരായിരിക്കും കൗണ്‍സില്‍ അംഗങ്ങള്‍. വിദ്യാര്‍ഥി പ്രവേശനം, പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ സമയബന്ധിതമായി നടപ്പാക്കാന്‍ അക്കാദമിക് കലണ്ടര്‍ കര്‍ശനമായി നടപ്പാക്കും. മതിയായ കാരണങ്ങളില്ലാതെ കലണ്ടറില്‍ മാറ്റം വരുത്തുന്നത് ചാന്‍സലര്‍ പരിശോധിക്കുകയും ഇടപെടുകയും ചെയ്യും.
സര്‍വകലാശാലകള്‍ തമ്മില്‍ അക്കാദമിക് രംഗത്ത് ആരോഗ്യകരമായ മത്സരം പരിപോഷിപ്പിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി ചാന്‍സലേഴ്സ് അവാര്‍ഡ് ഏര്‍പ്പെടുത്തും. അക്കാദമിക് രംഗത്തെ വിദഗ്ധരുള്‍പ്പെടുന്ന സമിതിയായിരിക്കും അവാര്‍ഡ് നിര്‍ണയിക്കുക.
വിസി, സിന്‍ഡിക്കേറ്റ് നിയമനങ്ങളില്‍ രാഷ്ട്രീയ പരിഗണന അമിതമായിട്ടുണ്ടെന്ന് വിലയിരുത്താനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഒന്നുരണ്ട് സര്‍വകലാശാലകളില്‍ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്റ്റാറ്റിയൂട്ടുകളും നിയമങ്ങളുമനുസരിച്ചാണ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നത്. ഓരോ സര്‍വകലാശാലയ്ക്കും വ്യത്യസ്തമായ നിയമങ്ങളാണ്. സ്റ്റാറ്റിയൂട്ടുകള്ക്ക് വിരുദ്ധമായാണ് നിയമനങ്ങള്‍ നടക്കുന്നതെങ്കില്‍ അത് ചാന്‍സലറെ അറിയിക്കണം. തീരുമാനം പുനഃപരിശോധിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച സിലബസനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഇതിനായി വൈസ്ചാന്‍സലര്‍മാരുടെ തലത്തില്‍ ബോധപൂര്‍വ്വമായ ശ്രമം വേണം. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ സര്‍വ്വകലാശാലകളുമായുള്ള സഹകരണപരിപാടികള്, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി സഹകരണത്തിനായി ധാരണാപത്രം ഒപ്പിടല്‍, സര്‍വ്വകലാശാലയുടെ കീഴിലുള്ള മറ്റ് കോഴ്സുകള്‍, അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി എന്നിവയെല്ലാം വിലയിരുത്തപ്പെടും. ഒരോ വകുപ്പുകളിലും അക്കാദമിക് കൗണ്‍സിലുകളിലും വൈസ്ചാന്‍സലര്‍മാര്‍ ആവശ്യമായി ഇടപെടുകയും സിലബസും പഠനവും ഒരേദിശയിലാണോ പോകുന്നതെന്ന് പരിശോധിക്കുകയും ചെയ്യണം. ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ വിഷയങ്ങള്‍ വിദ്യാര്‍ഥികളിലെത്തിക്കാന്‍ ബൃഹ്ത്തായ ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്സുകള്‍ അടുത്ത വര്‍ഷംമുതല്‍ ആരംഭിക്കാന്‍ വിസിമാര്‍ മുന്‍കൈയ്യെടുക്കണം. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതില്‍ യുജിസി ഫണ്ടിന്റെ വരവും പ്രധാന ഘടകമാണ്. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യത ഉറപ്പാക്കാനും വൈസ്ചാന്‍സലര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. മന്ത്രി പി കെ അബ്ദുറബ്ബ്, ഉന്നത വിദ്യാഭ്യസ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഒഴികെയുള്ള മറ്റ് 12 വൈസ്ചാന്‍സലര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: