ജാഗ്രതയും മടുപ്പും ഒരുമിച്ച് പോകുന്നു. ബോധവും ഊര്‍ജ്ജസ്വലതയും ജാഗ്രതയും ഉള്ളവര്‍ക്ക് മാത്രമേ മടുപ്പ് അനുഭവപ്പെടുകയുള്ളൂ. ഒരേ ജോലി മടുപ്പില്ലാതെ വീണ്ടും വീണ്ടും ചെയ്യുന്നത് മൃഗങ്ങളാണ്. മനുഷ്യന് മടുപ്പ് തോന്നുന്നത് സ്വാഭാവികമാണ്. വളര്‍ച്ചയുടെ ലക്ഷണമാണത്. മടുപ്പ് വരുമ്പോള്‍ നാം എന്താണ് ചെയ്യുക. ആഹാരം മാറിമാറി കഴിക്കുന്നു. ടെലിവിഷനില്‍ ചാനലുകള്‍ മാറ്റിമാറ്റി കാണുന്നു. പുതിയ ജോലികള്‍ ഏറ്റെടുക്കുന്നു. ചിലര്‍ ഇണയെ മാറ്റുകപോലും ചെയ്യുന്നു. മടുപ്പ് മോഹഭംഗത്തിലേക്കും അലസതയിലേക്കും നയിക്കുന്നു, എന്നാണ് ഇതിന്റെയൊക്കെ അര്‍ത്ഥം. മടുപ്പുണ്ടാകുമ്പോള്‍ അതിന്റെ ആഴത്തിലേക്ക് അന്വേഷിക്കേണ്ടിയിരിക്കുന്നു. അതിനെ മോഹഭംഗമായും അലസതയായും മാറ്റാതിരിക്കാന്‍ അതീവ ശ്രദ്ധവേണം.
ഊര്‍ജ്ജസ്വലതയോടുകൂടി പ്രവര്‍ത്തിക്കുവാനുള്ള കഴിവ് നഷ്ടപ്പെട്ടത് എന്തുകൊണ്ടാണ്? എവിടെയാണ്? ഏതെങ്കിലും ഒരു രംഗത്ത് ഉത്സാഹത്തോടും ഉന്മേഷത്തോടുംകൂടി പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ഒരുദിവസം അതില്‍ മടുപ്പ് തോന്നുകയും പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യുന്നത് നാം കാണാറുണ്ട്. പ്രവൃത്തിയിലുണ്ടായിരുന്ന ഉത്സാഹത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും ആത്മാര്‍ത്ഥതയുടെയും അളവനുസരിച്ച് പെട്ടെന്നോ പിന്നീടോ മടുപ്പ് അനുഭവപ്പെടാം. ഇത് സ്വാഭാവികമാണെന്നും വളര്‍ച്ചയുടെ ഒരു ഘട്ടമാണെന്നും മനസ്സിലാക്കി മനസ്സിനെ അലസതയിലേക്ക് പോകാന്‍ അനുവദിക്കാതെ അവനവനില്‍തന്നെ നിര്‍ത്തുകയാണെങ്കില്‍ ഒരു ഇടവേളയ്ക്കുശേഷമെങ്കിലും ഈ ഉത്സാഹം തിരിച്ചുകിട്ടുമെന്നുള്ളത് ഉറപ്പാണ്. എന്നാല്‍ കാത്തിരിക്കുവാന് ക്ഷമയില്ലാതെ മറ്റ് രംഗങ്ങളിലേക്ക് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നു.
ഭൗതിക മേഖലകളിലായാലും ആദ്ധ്യാത്മിക രംഗത്തായാലും ഈ നിയമം പ്രസക്തവും ബാധകവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: