കണ്ണൂര്‍: നിരവധി കവര്‍ച്ചാ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി രക്ഷപ്പെട്ടു. മലപ്പുറം തിരൂരങ്ങാടി അറക്കല്‍ സ്വദേശി പറയങ്കല് വീട്ടില്‍ മന്‍സൂര്‍ (25) ആണ് ജയില്‍ ചാടിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഉച്ച ഭക്ഷണത്തിനായി വിളിച്ചപ്പോള്‍ മന്‍സൂറിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് തടവുചാടിയ വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്.
ടി.വി ഹാള്‍, ടെയ്ലറിംഗ് യൂണിറ്റ് എന്നിവ പ്രവര്‍ത്തിക്കുന്ന പഴയ ബ്ളോക്കിനടുത്ത മതിലില്‍ പഴയ മരങ്ങളും മറ്റും ചാരി വച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. മതിലിനടുത്ത് മന്‍സൂറിന്റെ ജയില്‍ വസ്ത്രം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാവിലെ പുറത്ത് വിട്ട ശേഷം ഉച്ച ഒരു മണിയോടെ തടവുകാര്‍ക്കൊപ്പം മന്സൂറുണ്ടായിരുന്നതായി ജയിലധികൃതര്‍ പറഞ്ഞു.
മലപ്പുറം ജില്ലയില്‍ തിരൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ നടന്ന ആറോളം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മന്‍സൂറിനെ ആറു വര്‍ഷത്തേക്കാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
മലപ്പുറം ജില്ലയിലെ വിവിധ ജയിലുകളില്‍ കഴിഞ്ഞ മന്‍സൂര്‍ 2013 ആഗസ്റ്റ് 20നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. വരുന്ന ഡിസംബറില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങേണ്ടതായിരുന്നു.
ഏഴാം ബ്ലോക്കിലെ തടവുകാരനായ മന്‍സൂര്‍ ജയിലില്‍ ബാര്‍ബര്‍ ജോലി ചെയ്തു വരികയായിരുന്നു. തൊണ്ണൂറോളം തടവുകാര്‍ ഈ ബ്ളോക്കില്‍ കഴിയുന്നുണ്ടെങ്കിലും ആരുമായും അടുത്ത ബന്ധം മന്സൂറിനില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. സഹതടവുകാരെയും മറ്റും ചോദ്യം ചെയ്തുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. ജയിലിലെ സി.സി.ടി.വി ക്യാമറകളും നിശ്ചലമായിരുന്നു.
ഇതിനു മുമ്പ് 2012 ജൂണില്‍ കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദനും കാസര്‍കോട് സ്വദേശി റിയാസും ജയില്‍ ചാടിയിരുന്നു. ജയിലില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജയില്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തിയിരുന്നു. രണ്ട് മാസം ജയില്‍ സന്ദര്‍ശിച്ച ജയില്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
ജയില്‍ സൂപ്രണ്ട് അശോകന് അരിപ്പയുടെ നേതൃത്വത്തില്‍ കൊറ്റാളി, പള്ളിക്കുന്ന്, പൊടിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിലും കണ്ണൂര്‍ നഗരത്തിലും തിരച്ചില്‍ നടത്തി. ജയിലധികൃതര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്കി്. ഉത്തരമേഖലാ ജയില്‍ ഡി. ഐ.ജി ശിവദാസന്‍ തൈപ്പറമ്പില്‍ ഇന്നലെ വൈകുന്നേരം ജയിലിലെത്തി ഉദ്യോഗസ്ഥരില്‍ നിന്നും തടവുകാരില്‍ നിന്നും മൊഴിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: