തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ക്രിമിനലുകളായ എസ്എഫ്ഐ നേതാക്കളെ രക്ഷിക്കാന്‍ സിപിഎം നേതൃത്വം രംഗത്ത്. വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച അമ്പാടി ശ്യാംപ്രകാശ് എന്ന എസ്എഫ്ഐ നേതാവിനെ കോളേജ് യൂണിറ്റില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാനാണ് എസ്എഫ്ഐ-സിപിഎം നേതൃത്വം തയ്യാറായിരിക്കുന്നത്. എസ്എഫ്ഐ നേതൃത്വവും സിപിഎം ജില്ലാ ഘടകവും ഒത്തൊരുമിച്ചാണ് മുഖം രക്ഷിക്കാനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്നലെ നൂറോളം വിദ്യാര്‍ഥികളെ അണിനിരത്തി എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തില്‍ പത്രസമ്മേളനവും നടത്തി. കോളേജില്‍ നവാഗതരെ റാഗ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയില്‍ നിന്ന് പുറത്താക്കിയവരാണ് ഇപ്പോള്‍ വിമതശബ്ദമുയര്‍ത്തി സംഘടനയെയും കോളേജിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണമാണ് എസ്എഫ്ഐ നേതാക്കള്‍ ഉന്നയിച്ചത്. പത്രസമ്മേളനത്തില്‍ മാധ്യമങ്ങളെ പഴിചാരാനും മറന്നില്ല. പത്രസമ്മേനത്തിനെത്തിയ വിദ്യാര്‍ഥികള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് മുന്നില്‍ കൂടിനിന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
നേരത്തെ എസ്എഫ്ഐയുടെ സമരം ബഹിഷ്കരിച്ചതിന് ഭീഷണിയും മര്‍ദ്ദനവും നേരിട്ട പെണ്‍കുട്ടികളടക്കമുള്ള ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തി നടപടി കൈക്കൊള്ളണമെന്ന് കോളേജ് എജ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കോളേജിലെത്തി പ്രിന്‍സിപ്പല്‍, ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്ത ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്നും അക്കാര്യം തന്നെ രേഖാമൂലം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു. അതുപോലെ കോളേജിലെ വിമന്സെല്ലും അക്കാദമിക് കൗണ്‍സിലും വിദ്യാര്‍ഥികളുടെ പരാതിയിന്മേല് അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല.
പകരം അവരെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഇടത് അധ്യാപക സംഘടനയായ എകെപിസിടിഎയും സിപിഎം-എസ്എഫ്ഐ നേതാക്കളും ചേര്‍ന്ന് പ്രിന്‍സിപ്പലിനെയും വിദ്യാര്‍ഥികളെയും പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നിര്‍ദ്ദേശാനുസരണം ഡിസിപി അജിതാബീഗം പരാതിക്കാരായ വിദ്യാര്‍ഥികളുടെ മൊഴിയെടുത്തിരുന്നു. കോളേജ് അധികൃതര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനും തെളിവെടുപ്പ് നടത്താന്‍ ആരംഭിച്ചതോടെയാണ് എസ്എഫ്ഐ-സിപിഎം നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായത്. ഇതോടെയാണ് കോളേജ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് തങ്ങള്‍ക്കനുകൂലമാക്കാന്‍ സിപിഎമ്മും എസ്എഫ്ഐയും സമ്മര്ദ്ദമാരംഭിച്ചത്.
നില പരുങ്ങലിലായതോടെ ഏതുവിധേനയെയും എസ്എഫ്ഐ ക്രിമിനലുകളെ രക്ഷിക്കാന്‍ സംസ്ഥാന നേതൃത്വവും സിപിഎമ്മും അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പരാതിക്കാരായ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതും ആരോപണവിധേയരായ നേതാക്കളെ ഒളിപ്പിച്ചിരിക്കുന്നതും. എസ്എഫ്ഐ യൂണിറ്റ് മെമ്പര്‍മാരായ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അമ്പാടി ശ്യാംപ്രകാശ്, അനന്തന്, രാഹുല്‍, നന്ദു, മിഥുന് തുടങ്ങിയവര്‍ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ അമ്പാടി ശ്യാംപ്രകാശിനെതിരെ മാത്രം നടപടിയെടുത്ത് മറ്റുള്ളവരെ രക്ഷിക്കാനാണ് സിപിഎം നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്.
ഈ മാസം നടക്കുന്ന കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ ഒരു കാരണവശാലും ഈ സംഭവങ്ങള്‍ ബാധിക്കരുതെന്നും എസ്എഫ്ഐക്ക് സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ അരാജകത്വത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ ക്രിമിനല്‍വത്കരണത്തിനെതിരെ രംഗത്തു വന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് ഇന്നു രാവിലെ 11ന് യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും അവര്‍ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച എസ്എഫ്ഐ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ മഹിളാ മോര്‍ച്ച ഇന്നു രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: