തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എ. ചാള്‍സിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ കണ്ണമ്മൂല സിഎസ്ഐ പള്ളിയില്‍ സമൂഹത്തിലെ നാനാതുറയില്‍പെട്ട ആളുകളുടെയും ജനപ്രതിനിധികളുടെയും മത, ആത്മീയ നേതാക്കളുടെയും സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് യാത്രയാക്കിയത്.
ഞായറാഴ്ച രാവിലെ മരിച്ച ചാള്‍സിന്റെ മൃതദേഹം കുമാരപുരം ബര്‍മ്മ റോഡിലെ വസതിയില്‍ നിന്ന് കണ്ണമ്മൂല സിഎസ്ഐ പള്ളി ഹാളില്‍ കൊണ്ടുവന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ ജനമനസുകളില്‍ ഇടം നേടിയ ചാള്‍സിന് അന്ത്യോപചാരമര്‍പിക്കാന്‍ നൂറുകണക്കിന് പേര് പള്ളിയില്‍ എത്തിയിരുന്നു.
രാഷ്ട്രീയരംഗത്തും പൊതുരംഗത്തും കുലീനത്വം പുലര്‍ത്തിയ വ്യക്തിയായിരുന്നു ചാള്‍സെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. കെ. കരുണാകരന് ലക്ഷ്യമിട്ടത് നടപ്പാക്കിയ ഉജ്ജ്വല നേതാവായിരുന്നു ചാള്‍സെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് പറഞ്ഞു. മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു, വി.എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്, എ. സമ്പത്ത് എംപി, കെ. മുരളീധരന് എംഎല്‍എ, എം.എ. വാഹിദ് എംഎല്‍എ, രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്, മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്, നീലലോഹിതദാസ് നാടാര്‍, പ്രൊഫ. എം. നൈനാന്‍കോശി, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, എന്‍. പീതാംബരക്കുറുപ്പ്, ടി.ശരത്ചന്ദ്രപ്രസാദ്, ചെറിയാന് ഫിലിപ്പ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ചാള്‍സിന്റെ ഭാര്യ ഇവാഞ്ചലിന്, മക്കള്‍ മാത്യു, പോള്‍, ഫിലിപ്പ്, മരുമക്കളായ ഷേര്‍ളി മാത്യു, ജോളി പോള്‍ എന്നിവരും ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 1.45ഓടെ പള്ളിസെമിത്തേരിയിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോയി. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാര ചടങ്ങുകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: