കൊച്ചി : വിദേശത്ത് ഒളിവിലായിരുന്ന പറവൂര്‍ പെണ്‍വാണിഭ കേസ് പ്രതി ഡോക്ടര്‍ ഹാരി അബ്ദുല്‍ അസീസ് അറസ്റ്റില്‍. മസ്ക്കറ്റില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗമാണ് ഹാരിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ മാന്നാര്‍ സ്വദേശിയായ ഇയാള്‍ കേസിലെ തൊണ്ണൂറാം പ്രതിയാണ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ പച്ചാളത്തെ ഫ്ളാറ്റില്‍ വച്ച് രണ്ടു പേരുമായി ചേര്‍ന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്. കൂട്ടുപ്രതിയായ എ.എസ്.ഐയെ നേരത്തേ പിടികൂടിയിരുന്നു. കേസില്‍ അറസ്റ്റ് നടപടികള്‍ തുടങ്ങിയതോടെ ഹാരി വിദേശത്തേക്കു കടക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ കീഴടങ്ങല്‍ സന്നദ്ധത അറിയിച്ച് അന്വേഷണസംഘത്തെ ഇയാള്‍ കബളിപ്പിച്ചിരുന്നു. തുടര്‍ന്നു മൂന്നു മാസം മുന്‍പു ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. ഇയാളോടൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ച പാലക്കാട് സ്വദേശിയായ നിസാര്‍ എന്നയാളെ ഇനിയും പിടികൂടാനുണ്ട്.
സുബൈദ എന്ന ഇടനിലക്കാരിയാണ് ഹാരിക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചത്. കൊച്ചിയില്‍ ജോലി ചെയ്തിരുന്ന ഹാരി പിന്നീട് സൗദി ദമാമിലെ ആശുപത്രിയില്‍ ജോലിക്കായി പോയി. കേസില്‍ ഉള്‍പ്പെട്ടതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇയാള്‍ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: