ഹൈദരാബാദ്: ഗൂഗിളിലെ മുന്‍ജീവനക്കാരനും ഹൈദരബാദ് സ്വദേശിയുമായ വ്യക്തി ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) പ്രവര്‍ത്തിക്കുന്നതായി പോലീസ് വൃത്തങ്ങള്‍.
ഗൂഗിള്‍ ഹൈദരാബാദ് ശാഖയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന ഈ വ്യക്തി കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് ജോലി ഉപേക്ഷിച്ചത്. ഇതു കൂടാതെ സൗദി അറേബ്യയയിലേക്കുള്ള ജോബ് വിസയും ഇയാള്‍ അടുത്തിടെ കരസ്ഥമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ പോസ്റ്റുകളും കമന്റകളും ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഇയാളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
ഭീകര സംഘടനകള്‍ നേതൃത്വം നല്കുന്ന ഒണ്‍ലൈന്‍ സൈറ്റുകളും സോഷ്യല്‍ മീഡിയയും വഴിയാണ് ഇയാള്‍ ഐഎസ്ഐഎസില്‍ ആകൃഷ്ടനായതെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്തതിനു ശേഷം കൗണ്‍സിലിംഗിനു ഹാജരാക്കി അറസ്റ്റ് ചെയ്യാതെ വിട്ടയ്ക്കപ്പെട്ട ഇയാളുടെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി കര്‍ശ്ശനമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇയാളോട് ദിവസവും സ്റ്റേഷനില്‍ ഹാജരാകാനും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സുന്നി മുസ്ലീം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിന്റേയും സിറിയയുടേയും വിവിധ ഭാഗങ്ങള്‍ പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ നിന്നും രണ്ട് ഐഎസ്ഐഎസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതു കൂടാതെ ഉന്നത സൈനിക വൃത്തങ്ങളും ഇന്റലിജന്‍സ് ഓഫീസര്‍മാരും ഭാരതത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയയിലെ ചാറ്റ് റൂമുകള്‍ വഴി ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇത്തരത്തില്‍ യുവാക്കള്‍ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് രാജ്യത്തിന്റെ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: