സര്‍വ്വകലാശാലകള്‍ സര്വ്വകലാപശാലകളായി മാറിയ സാഹചര്യത്തിലാണ് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സര്‍വ്വകലാശാലകള്‍ മാതൃകാപരമായി നടത്തുവാന്‍ ചാന്‍സലേഴ്സ് കൗണ്‍സില്‍ രൂപീകരണം പ്രഖ്യാപിച്ചിരിക്കുന്നത്. തക്കസമയത്താണ് വളരെ സ്വാഗതാര്‍ഹമായ ഗവര്‍ണറുടെ ഈ നടപടി വന്നിരിക്കുന്നത്.
സര്‍വ്വകലാശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് തികച്ചും നിരുത്തരവാദപരമായിട്ടാണെന്നു തെളിയിക്കുന്നതായിരുന്നു കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനരീതി. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരരംഗത്ത് വന്നതോടെയാണ് യൂണിവേഴ്സിറ്റിയുടെ നിയമവിരുദ്ധമായ പല നടപടികളും സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും ശ്രദ്ധയില്‍പ്പെട്ടത്. പരീക്ഷകള്‍ മുടങ്ങുക, ഉത്തരപേപ്പര്‍ കാണാതാകുക, ചോദ്യപേപ്പര്‍ ചോരുക, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതെ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുക, മാര്‍ക്ക് കുംഭകോണം മുതലായ നടപടികള്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്.
സമരങ്ങള്‍ അന്ത്യംകാണാതെ തുടര്‍ന്നു. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ച്ചയും മൂല്യചോര്‍ച്ചയും അക്കാദമിക് നിലവാരത്തകര്‍ച്ചയും ശ്രദ്ധയില്‍പ്പെട്ട ഗവര്‍ണര്‍ നേരിട്ട് ഇടപെട്ടാണ് ഇപ്പോള്‍ ഒരു കൗണ്‍സില്‍ പ്രഖ്യാപിച്ചത്. സിന്‍ഡിക്കേറ്റ് നടത്തുന്ന നിയമന അട്ടിമറികള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളുടെ ഭൗതികസാഹചര്യങ്ങളുടെ പോരായ്മകള്‍ നീതിമത്കരിക്കാന് പറ്റാത്തവയായി. ഇടിഞ്ഞുപൊളിഞ്ഞ ഹോസ്റ്റലുകള്‍, പാമ്പുകടിയേറ്റ് മരിക്കുന്ന വിദ്യാര്‍ത്ഥികള്‍, സ്കോളര്‍ഷിപ്പ് തക്കസമയത്ത് വിതരണം ചെയ്യാതിരിക്കുക, ലൈബ്രറികള്‍ അപ്രാപ്യമാക്കുക തുടങ്ങി പഠനകാലം വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമയമാക്കുന്ന രീതിയിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല പ്രവര്‍ത്തിച്ചുവന്നത്.
വിദ്യാര്‍ത്ഥിസമരം മൂലമാണ് ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍വന്നത്.
ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വൈസ്ചാന്‍സലറും സിന്‍ഡിക്കേറ്റും യോജിച്ചുനീങ്ങാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്ലാന്‍ഫണ്ടില്‍നിന്ന് 8.5 കോടി രൂപ ചെലവില്‍ വനിതകള്‍ക്ക് പുതിയ ഹോസ്റ്റലും കായികവിദ്യാര്‍ത്ഥികള്‍ക്ക് നല്ല താമസസൗകര്യവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇവര്‍ക്ക് പുതിയ മെസ്സ് സൗകര്യവും ഒരുക്കും. അനധികൃത താമസക്കാരെ ഒഴിപ്പിക്കാനും വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പുമായി ബന്ധപ്പെട്ട പരാതികളിന്മേല് തീരുമാനമെടുക്കാനും അധ്യാപക-അനധ്യാപക ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലെയും പ്രൊബേഷനിലെയും തര്‍ക്കങ്ങള്‍ പരിഹരിക്കാനും ധാരണയായി.
യൂണിവേഴ്സിറ്റിയുടെ കുത്തഴിഞ്ഞ പ്രവര്‍ത്തനം നിയന്ത്രണവിധേയമാക്കാന്‍ പ്രൊചാന്സലര്കൂടിയായ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരാനും സമരംചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനമായി. യൂണിവേഴ്സിറ്റി പ്രവര്‍ത്തനം ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഇന്ന് സര്‍വ്വകലാശാലകള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുമ്പോള്‍ അക്കാദമിക് നിലവാരം ചോര്‍ന്നുപോകുക സ്വാഭാവികം. രാഷ്ട്രീയവല്‍ക്കരണവും വ്യക്തി-കക്ഷി താല്പര്യങ്ങളും ഇവിടെ സജീവമാണ്. അക്കാദമിക് മേന്മ ഉറപ്പുവരുത്താന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാകുന്നത് ഇൗ പശ്ചാത്തലത്തിലാണ്. കക്ഷിരാഷ്ട്രീയം, പൊതുതാല്പര്യം സംരക്ഷിക്കാനായി സൃഷ്ടിക്കപ്പെട്ട സിന്‍ഡിക്കേറ്റുകളുടെ അധാര്‍മികതയും നിഷ്ക്രിയത്വവും എല്ലാം വിദ്യാഭ്യാസം എന്ന ലക്ഷ്യത്തെതന്നെ നശിപ്പിക്കുന്നു. അറിവ് നേടി, വിദ്യാഭ്യാസം നേടി, ബിരുദം നേടിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവി ഉണ്ടാകുകയുള്ളൂ.
പക്ഷെ ഇങ്ങനെ യാതൊരു തത്വദീക്ഷയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിയും സിന്‍ഡിക്കേറ്റും വിദ്യാര്‍ത്ഥികളുടെ ഭാവി മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവികൂടിയാണ് നശിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പുതിയ തലമുറയുടെ വാഗ്ദാനങ്ങളാണ്. അവരെ രാഷ്ട്രീയതാല്പര്യത്തിന് ബലിയര്‍പ്പിച്ച് സമരരംഗത്തേക്ക് നയിക്കുന്ന പ്രവണതയില്‍നിന്ന് രാഷ്ട്രീയകക്ഷികള്‍ പിന്മാറേണ്ടതാണ്.
സര്‍വ്വകലാശാലകള്‍ അധാര്‍മ്മികതയുടെ കൂത്തരങ്ങായി മാറിയപ്പോള്‍ അനര്‍ഹര്‍ക്ക് മാര്‍ക്കുദാനം, നിയമന അഴിമതി, സര്‍വ്വകലാശാലാ ഭൂമി സ്വകാര്യ സംഘടനകള്‍ക്ക് നല്കല് മുതലായ അഴിമതികള്‍ അരങ്ങേറുന്നു. വിദ്യാഭ്യാസരംഗത്തെ അധാര്‍മ്മികതകള്‍ വിദ്യാഭ്യാസത്തെ തന്നെ ഇന്ന് രക്തസാക്ഷിയാക്കുകയാണ്. ഗവര്‍ണര്‍ മുന്‍കൈ എടുത്തു തുടങ്ങിവെച്ച പുതിയ നടപടികള്‍ സര്‍വ്വകലാശാലകളുടെ രക്ഷക്ക് സഹായകരമാകുമെന്ന് കരുതാം. അതുവഴി നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ വിജയഗാഥകള്‍ രചിക്കപ്പെടുമെന്നും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: