തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറില്‍(ഹിന്ദുസ്ഥാന്‍ ലാറ്റക്സ്) തൊഴിലാളികള്‍ക്കു നേരെ നടന്നുവരുന്ന പീഡനം അവസാനിപ്പിക്കണമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അടിയന്തരമായി നല്‍കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ അവരുടെ ആവശ്യങ്ങള്‍ നിരന്തരമായി മാനേജ്മെന്റിനെ ധരിപ്പിച്ചിട്ടും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്ത നിലപാട് അംഗീകരിക്കാനാകില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് ഹിന്ദുസ്ഥാന്ലാറ്റക്സ് സിഎംഡി സ്വീകരിക്കുന്നതെന്ന് വി.മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമായാണ് ഇപ്പോഴും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഉള്‍പ്പടെയുള്ള കേരളത്തിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയതും പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍ യുപിഎ സര്ക്കാരിന്റെതില് നിന്ന് വ്യത്യസ്തമാണെന്നതും മനസ്സിലാക്കാതെയുള്ളതാണ് പൊതുമേഖലാ സ്ഥാപന മേധാവികളുടെ നിലപാടുകള്‍. ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി തടഞ്ഞു വച്ചിരിക്കുകയാണ്.
തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ പരിഗണിക്കുക പോലും ചെയ്യാത്ത മാനേജ്മെന്റ് ചര്‍ച്ചയ്ക്കു തയ്യാറാകാതെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല. തൊഴിലാളികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടം വിവിധ യൂണിയനുകളുടെ പേരില്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് നേരിട്ട് നല്‍കിയിരുന്നു. ഇതു സംബന്ധിച്ചുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ മന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ പേരിലും ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയാണ് ഉണ്ടായത്.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്ക് കാരണം അവിടുത്തെ തൊഴിലാളികളാണെന്നിരിക്കെ തൊഴിലാളികളെ മറന്നുകൊണ്ട് മുന്നോട്ടു പോകുന്നത് ആശാസ്യമല്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധവുമാണിത്. ലാഭവിഹിതം തൊഴിലാളികള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. എന്നാല്‍ എച്ച്എല്‍എല്ലില്‍ ബോണസ്സായി തൊഴിലാളികള്‍ക്ക് നല്കി വരുന്നത് തുച്ഛമായ തുകയാണ്. സിഎംഡി ഉള്‍പ്പടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയെഴുതിയെടുക്കുന്നു. വലിയ തോതിലുള്ള ധൂര്‍ത്തും ക്രമക്കേടുമാണ് എച്ച്എല്‍എല്‍ പ്രവര്‍ത്തനത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്ന്നുവരികയുമുണ്ടായിട്ടുണ്ട്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വി.മുരളീധരന് പറഞ്ഞു. എച്ച്എല്‍എല്ലിലെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയെ സമീപിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: