തിരുവനന്തപുരം: സര്‍വ്വകലാശാലകളുടെ ചാന്‍സിലറായ ഗവര്‍ണര്‍ വിസി മാരുടെ യോഗം വിളിച്ചതിനെതിരെ കെപിസിസി വക്താവ് എം.എം.ഹസന് രംഗത്ത്.
ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഹസ്സന്റെ ആരോപണം.
യോഗത്തില്‍ രൂപീകരിച്ച ചാന്‍സിലേഴ്സ് കൗണ്‍സില്‍ എന്ന സംവിധാനത്തിനും നിയമസാധുതയില്ല. സര്‍വകലാശാലകളിലെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ചുമതല സര്‍ക്കാരിനാണ്. ഗവര്‍ണ്ണറുടേത് സാധാരണ നടപടിയാണെന്ന വിദ്യാഭ്യാസമന്ത്രിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും ഹസ്സന് പറഞ്ഞു.
വിസിമാര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തു വന്നു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉന്നത നിലവാരം പുലര്‍ത്തണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യൂണിവേഴ്സിറ്റികള്‍ നല്ല നിലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ നേട്ടങ്ങള്‍ ഉന്നതവിദ്യാഭ്യാസ രംഗത്തും ഉണ്ട്.
എന്നാല്‍ അടുത്തിടെയുണ്ടായ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രശ്നം സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ നിര്‍ദ്ദേശം ചര്‍ച്ചയില്‍ മുന്നോട്ട് വച്ചതാണ്.
യൂണിവേഴ്സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ളതാണ്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ യൂണിവേഴ്സിറ്റികള്‍ക്ക് വലിയ ഉത്തരവാദിത്തം ഉണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചതിനെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചില്ല. എം.ജി കോളേജ് അക്രമവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിച്ചതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് അവരുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: