കൊച്ചി: ഭക്തിയും സാമൂഹ്യ വിമര്‍ശനവും കവിതയില്‍ സമന്വയിപ്പിച്ച എസ്. രമേശന് നായര്‍ പൂന്താനത്തിനും അക്കിത്തത്തിനും സമശീര്‍ഷനായ കവിയാണെന്ന് ഡോ.എം. ലീലാവതി. കവിത കൊണ്ടും ഗാനം കൊണ്ടും രമേശന് നായര്‍ സൃഷ്ടിച്ച ഭാവനാ ലോകം മലയാളത്തിന്റെ പുണ്യമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്.
ഭക്തിയും വിനയവുമാണ് ഈ കവിയുടെ ഔന്നത്യമെന്ന് ഒ. രാജഗോപാല്‍, വാക്കുകള്‍ ചേര്‍ത്ത് വയ്ക്കുമ്പോള്‍ മഴവില്‍ സൗന്ദര്യം സൃഷ്ടിക്കുന്നു ഈ കവിയെന്ന് സത്യന് അന്തിക്കാട്, സമകാലീന മലയാള സാഹിത്യത്തിലെ ഏറ്റവും സമചിത്തനായ കവിയാണ് എസ്. രമേശന് നായരെന്ന് എം.എ. കൃഷ്ണന്. കേരളത്തിന്റെ ഇളങ്കോ, ഗുരുദേവ ദര്‍ശനങ്ങളുടെ ആഴവും പരപ്പും കണ്ടറിഞ്ഞ ദാര്ശനികന് പിന്നെയും വിശേഷണങ്ങള്‍ അനവധി.
അമൃത കീര്‍ത്തി പുരസ്കാരം നേടിയ കവി. എസ്. രമേശന് നായരെ ആദരിക്കാന്‍ തപസ്യയും ബാലഗോകുലവും ചേര്‍ന്നൊരുക്കിയ വേദിയില്‍ എല്ലാ വിശേഷണങ്ങളും ഏറ്റുവാങ്ങി വാടാത്ത പുഞ്ചിരിയോടെ നിര്‍മ്മമനായ കവി. എല്ലാത്തിനും കാരണം അമ്പത്തൊന്നക്ഷരങ്ങളില്‍ തേന്‍ പുരട്ടി അനുഗ്രഹം ചൊരിഞ്ഞ മൂകാംബിക ദേവിയെന്ന് കവി മറുപടി പ്രസംഗത്തില്‍ വീണ്ടും വിനയാന്വിതനാവുന്നു.
രമ്യസന്ധ്യ എന്ന പേരില്‍ സംഘടിപ്പിച്ച സമാദരണം എറണാകുളം ഭാസ്കരീയം കണ്വെന്ഷന് സെന്ററിലാണ് നടന്നത്. അടൂര്‍ ഗോപാലകൃ്ഷണന്‍ രമ്യ സന്ധ്യയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒ. രാജഗോപാല്‍ അധ്യക്ഷനായിരുന്നു. ഡോ. എം ലീലാവതി, സത്യന് അന്തിക്കാട്, പി.സുജാത,ഗോകുലം ഗോപാലന്, ബേബി മാത്യു സോമതീരം, പി.ഇ.ബി മേനോന്.എം.എ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. മലയാള സിനിമ-സാഹിത്യരംഗത്തു നിന്നും ഒട്ടേറെ വിശിഷ്ട വ്യക്തികളും പ്രിയ കവിക്ക് അനുമോദനങ്ങളുമായെത്തി. സംഗീത സംവിധായകരായ അര്ജ്ജുനന് മാസ്റ്റര്‍, വിദ്യാധരന് മാസ്റ്റര്‍, ബേണി ഇഗ്നേഷ്യസ്, ബിജി ബാല്‍, ഉദയന്‍, ഗായകരായ ജയന്, മധു ബാലകൃഷ്ണന്, ഗണേശ് സുന്ദരം, സ്വാമി തുരീയാമൃത ചൈതന്യ തുടങ്ങിയവരും കവിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
ലക്ഷ്മി ദാസ് രമേശന് നായരുടെ കവിത ദേവാംബിക ആലപിച്ചു. ആദരസന്ധ്യയുടെ ഭാഗമായി രമേശന് നായരുടെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാന സന്ധ്യയും സദസ്സിന് വിരുന്നായി. പ്രശസ്ത പിന്നണി ഗായകര്‍ ഉള്‍പ്പെടെയുള്ളവര്‍ പാടിപ്പതിഞ്ഞ ഗാനങ്ങളുമായി വേദിയിലെത്തിയപ്പോള്‍ ആസ്വാദകര്‍ സ്വയം മറന്നു. പ്രൊഫ പി.ജി. ഹരിദാസ് സ്വാഗതവും മേലേത്ത് രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: