കൊടുങ്ങല്ലൂര്‍: കുന്നോളം ഭാഗ്യം കുഞ്ഞിളം കൈ തട്ടിയകറ്റി. എങ്കിലും പ്രതീക്ഷ കൈവിടാതെ പ്രജോഷ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള ഭാഗ്യക്കുറിയുടെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കൊടുങ്ങല്ലൂര്‍ ഉണ്ടേക്കടവ് കുരിയപറമ്പില്‍ പ്രജോഷിനായിരുന്നു. എന്നാല്‍ സമ്മാനവിവരം അറിയും മുമ്പേ ഒരു വയസുകാരിയുടെ കുസൃതിയില്‍ ഭാഗ്യദേവത അകന്നു, കുരുംബ ക്ഷേത്ര പരിസരത്ത് നിന്ന് അഞ്ച് ടിക്കറ്റാണ് എടുത്തത്. ഇതുമായി വിട്ടിലെത്തിയപ്പോള്‍ തന്റെ അടുക്കലേക്ക് ഓടിയെത്തിയ മകളെ എടുത്തു.
ഇതിനിടയില്‍ മകള്‍ പോക്കറ്റില്‍ നിന്ന് ടിക്കറ്റുകളില്‍ ഒന്ന് കൈക്കലാക്കിയിരുന്നു. ഇത് പക്ഷേ പ്രജോഷിന്റെ ശ്രദ്ധയില്‍പെട്ടില്ല. ഇന്നലെ കൊടുങ്ങല്ലൂരിലെത്തിയപ്പോഴാണ് തനിക്കാണ് ലോട്ടറി ലഭിച്ചതെന്ന വിവരം അറിഞ്ഞത്. ഡബ്ലിയുകെ-455666 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഉടന്‍ തന്നെ വിട്ടിലെത്തി ലോട്ടറി നോക്കിയപ്പോള്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് മാത്രം കണ്ടില്ല.
തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ടിക്കറ്റ് കീറിയ നിലയില്‍ കാണപ്പെട്ടത്. ഇതെല്ലാം ചേര്‍ത്ത് വെച്ചപ്പോള്‍ സമ്മാനാര്‍ഹമായ നമ്പറാണെന്ന് തിരിച്ചറിഞ്ഞു. ഇടയ്ക്കിടെ തന്റെ പോക്കറ്റില്‍ നിന്ന് മകള്‍ എടുക്കുന്ന സാധനങ്ങള്‍ അമ്മയെ ഏല്പ്പിക്കാറാണെന്ന് പറയുന്നു. കീറിയ ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിക്കുമോയെന്ന അന്വേഷണത്തിലാണ് പ്രജോഷ്. ഡിസൈന്‍ തൊഴിലാളിയാണ് പ്രജോഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: