തലശ്ശേരി: ഏവര്‍ക്കും പ്രിയങ്കരനായിരുന്ന മനോജിനെ ക്രൂരമായി കൊലപ്പെടുത്തുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ മനോജിന്റെ ബന്ധുക്കള്‍ക്കൊപ്പം ബഹുജനങ്ങളും അണിചേര്‍ന്ന പ്രതിഷേധം താക്കീതായി.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയവരോടുള്ള ഒരു നാടിന്റെ പ്രതിഷേധവും മുന്നറിയിപ്പുമായി ജനാവലിയുടെ സത്യഗ്രഹം. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയായിരുന്നു അരുംകൊല നടന്നത്.
ജനാധിപത്യ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തു സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ മനോജിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സംഘപരിവാര്‍ പ്രവര്‍ത്തകരും അടക്കം നൂറു കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. മനോജിന്റെ സഹോദരങ്ങളായ കെ. ധന്യ, കെ. ഉദയകുമാര്‍, കെ. സുനില്‍, കുടുംബാംഗങ്ങളായ പി.വി. രജീഷ, എ. ജിന്‍ഷ, എം. സജ്ന, എം. സരോജിനി തുടങ്ങിയവരെ ആര്‍എസ്എസ് തലശ്ശേരി താലൂക്ക് സംഘചാലക് ശ്രീകുമാരന്‍ മാസ്റ്റര്‍ സമരപ്പന്തലിലേക്ക് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
മനോജ് വധക്കേസില്‍ നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള സിപിഎം നീക്കം അവസാനിപ്പിക്കുക, നീതി നടപ്പാക്കാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യഗ്രഹം.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന് പിള്ള സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് ജില്ലാ കാര്യകാരി അംഗം കെ. സജീവന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. രഞ്ചിത്ത്, എബിവിപി സംസ്ഥാന ട്രഷറര്‍ ജിതിന് രഘുനാഥ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി. രത്നാകരന്, ജില്ലാ വൈസ് പ്രസിഡന്റ് മോഹനന് മാനന്തേരി, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സെക്രട്ടറി എന്‍.പി. രാധാകൃഷ്ണന്, വിഎച്ച്പി നേതാവ് ടി. രാജശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
സമാപനച്ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് കെ.ബി. പ്രജില്‍ സ്വാഗതവും ഒ.എം. സജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: