ന്യൂദല്‍ഹി: സിപിഎമ്മിന്റെ രണ്ടരപ്പതിറ്റാണ്ടിന്റെ ‘കുറ്റസമ്മതമൊഴിയായി’ പോളിറ്റ് ബ്യൂറോ അവതരിപ്പിച്ച രാഷ്ട്രീയ അടവുനയരേഖ കേന്ദ്രകമ്മറ്റി തള്ളി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരായ രൂക്ഷമായ വിമര്‍ശനങ്ങള്‍മൂലം നയരേഖ പിന്‍വലിക്കേണ്ട ഗതികേടും പോളിറ്റ് ബ്യൂറോയ്ക്കുണ്ടായി. നയരേഖയ്ക്ക് പകരം അവലോകന റിപ്പോര്‍ട്ടിലൊതുക്കി മുഖംരക്ഷിക്കാന്‍ നാലുനാള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്രനേതൃത്വം തീരുമാനിച്ചു.
മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖയെ മറികടക്കാനാവാതെയാണ് രാഷ്ട്രീയ നയരേഖ കേന്ദ്രകമ്മറ്റിയില്‍ നിന്നും പിന്‍വലിച്ചത്. യെച്ചൂരിയെ പിന്തുണച്ച് വി.എസ്. അച്യുതാനന്ദനും പശ്ചിമ ബംഗാളില്‍ നിന്നുള്ള വലിയ വിഭാഗം അംഗങ്ങളും അണിനിരന്നതോടെ നയരേഖ പിന്‍വലിക്കാതെ പിബിക്കു മുന്നില്‍ മറ്റുമാര്ഗ്ഗങ്ങളുണ്ടായില്ല.
യെച്ചൂരിയുടെ ബദല്‍രേഖയിലെ പരാമര്‍ശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് നയരേഖ പുതുക്കി അവലോകന റിപ്പോര്‍ട്ടായി അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിനൊപ്പം അവതരിപ്പിക്കും. അടവുനയത്തിലെ ഭേദഗതിക്കായി പോളിറ്റ് ബ്യൂറോ വീണ്ടും ചേരും. ഈ ഭേദഗതികള്‍ അടുത്ത കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യും.
തന്റെ രാഷ്ട്രീയ നയരേഖയ്ക്ക് ബദലില്ലായിരുന്നെന്നും ചില അംഗങ്ങള്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണുണ്ടായതെന്നും കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പത്രസമ്മേളനത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു. ബദല്‍രേഖ ഉണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്നും രണ്ടു പിബി അംഗങ്ങളുടെ വിയോജനക്കുറിപ്പ് ബദല്രേഖയല്ലെന്നും കാരാട്ട് പറഞ്ഞു.
നേതൃത്വത്തെ വിമര്‍ശിച്ച് ഇറക്കിയ കുറിപ്പിനു പുറമേ അച്യുതാനന്ദന് ഇന്നലെ രണ്ടാമത്തെ കുറിപ്പും കേന്ദ്രകമ്മറ്റിയില്‍ വിതരണം ചെയ്തു. സിപിഎം കേന്ദ്രനേതൃത്വം ജനങ്ങളുടെ മുന്നില്‍ അപഹാസ്യരായെന്ന് വിഎസ് തുറന്നടിച്ചു. ടിപി കേസിലെ കാരാട്ടിന്റെ നടപടികളെയും കുറിപ്പിലൂടെ വിഎസ് വിമര്‍ശിച്ചു. ഇതുള്‍പ്പെടെ നേതൃത്വത്തിന് പിഴവുണ്ടായിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട് കേന്ദ്രകമ്മറ്റിയില്‍ സമ്മതിച്ചു. പിബിയില്‍ ഐക്യമില്ലാത്തതും ഗുരുതര വിഷയമായി കേന്ദ്രകമ്മറ്റിയില്‍ വിമര്‍ശിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: