ന്യൂദല്‍ഹി: വിദേശത്ത് കള്ളപ്പണനിക്ഷേപമുള്ള 627 ഭാരതീയരുടെ പേരുവിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിക്കു കൈമാറി. മുദ്രവെച്ച രണ്ടു കവറുകളിലായി മൂന്നു സെറ്റ് രേഖകളാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചത്. അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ പരസ്യപ്പെടുത്താന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു വിസമ്മതിച്ചു.
ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകളാണ് സുപ്രീംകോടതിക്കു കൈമാറിയത്. ആദ്യസെറ്റില്‍ കള്ളപ്പണനിക്ഷേപകരുടെ പേരുകളും രണ്ടാമത്തെ സെറ്റില്‍ വിദേശ അക്കൗണ്ടിന്റെ വിവരങ്ങളുമുണ്ട്. മറ്റൊരു സെറ്റിലായി പ്രത്യേക അന്വേഷണ സംഘ(എസ്ഐടി)ത്തിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സുപ്രീംകോടതിക്കു സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കൈമാറിയ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്ന് വ്യക്തമാക്കിയ കോടതി എസ്ഐടി മേധാവി ജസ്റ്റിസ് എം.ബി. ഷായ്ക്കും ഉപമേധാവിക്കും രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്കി.
കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും 2015 മാര്‍ച്ചിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. നവംബര്‍ അവസാനത്തോടെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് കൈമാറണം. കേസ് ഇനി ഡിസംബര്‍ 3ന് പരിഗണിക്കും. വിദേശരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കി അന്വേഷണം പൂര്‍ത്തിയാക്കിയശേഷം പേരുകള്‍ പുറത്തുവിടാമെന്ന സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി അതേപടി അംഗീകരിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ 10.30ന് കേസ് പരിഗണിച്ചയുടന്‍ തന്നെ കള്ളപ്പണക്കാരുടെ പട്ടിക അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്തി കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. പേരുകള്‍ പുറത്തുവിടരുതെന്നും ഇരട്ടനികുതിയൊഴിവാക്കല്‍ കരാര്‍ ലംഘിച്ചാല്‍ വിദേശരാജ്യങ്ങള്‍ അന്വേഷണവുമായി നിസഹകരിക്കുമെന്നും പട്ടിക നല്‍കിക്കൊണ്ട് റോഹത്തി ഒരിക്കല്‍ക്കൂടി കോടതിയോട് അഭ്യര്‍ഥിച്ചു. കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് ഏത് ഏജന്‍സിയെക്കൊണ്ടും അന്വേഷണം നടത്താമെന്നും ആരെയും സംരക്ഷിക്കേണ്ടകാര്യം സര്‍ക്കാരിനില്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെ വാദം അംഗീകരിച്ച കോടതി പേരുകളടങ്ങിയ പട്ടികയും രേഖകളും കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ രഞ്ജന പ്രകാശ് ദേശായി, മദന്‍ ബി. ലോക്കൂര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എച്ച്എസ്ബിസി ബാങ്കിലെ മുന്ജീവനക്കാരനില് നിന്നും ചോര്‍ത്തിയ വിവരങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരാണ് ഭാരതത്തിന് കൈമാറിയത്. ഭാരതീയര്‍ക്ക് ഏറ്റവും കൂടുതല്‍ കള്ളപ്പണനിക്ഷേപമുണ്ടെന്നു കരുതുന്ന സ്വിറ്റ്സര്‍ലന്റിലെ സര്‍ക്കാര്‍ ഇതുവരെ പട്ടിക കൈമാറാന്‍ സന്നദ്ധമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: