കൊച്ചി: ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹെറിറ്റേജ് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച് ഹൈക്കോടതി വിധി. ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടിച്ചു പൂട്ടാനും കോടതി ഉത്തരവിട്ടു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കാമെന്ന സര്‍ക്കാര്‍ നിലപാടിനെ തിരുത്തിയാണ് ഹൈക്കോടതിയുടെ പുതിയ വിധി.
സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ വിധി പറഞ്ഞത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കാര്യമായ വ്യത്യാസമില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഫോര്‍ സ്റ്റാറുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കേണ്ടതില്ലെന്നും കോടതി തീരുമാനിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ മദ്യനയം റദ്ദാക്കണമെന്നും ബാറുകള്‍ പൂട്ടാനുളള ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ബാറുടമകള്‍ നല്കിയ 83 ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുളളത്. സംസ്ഥാനത്ത് ഇപ്പോള്‍ 33 ഫോര്‍ സ്റ്റാര്‍ ബാറുകളും 21 ഫൈവ് സ്റ്റാര്‍ ബാറുകളുമാണുള്ളത്. ഇതടക്കം സംസ്ഥാനത്ത് മൊത്തം 60 ബാറുകളാണ് പ്രവര്‍ത്തിക്കുക.
സര്‍ക്കാരിന്റെ മദ്യനയത്തെ ഭാഗികമായി അംഗീകരിക്കുന്നതാണ് കോടതി വിധിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. സര്‍ക്കാരിന്റേയും യുഡിഎഫിന്റേയും മദ്യ നയം അംഗീകരിക്കപ്പെട്ടുവെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് പറഞ്ഞു. കോടതി വിധി സര്‍ക്കാര്‍ നയത്തിനുളള അംഗീകാരമാണെന്ന് എക്സൈസ് മന്ത്രി കെ ബാബുവും പ്രതികരിച്ചു.
പണി പൂര്‍ത്തിയാക്കിയ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടു. കേസില്‍ സുപ്രീം കോടതിയെ സമീപിക്കും എന്നും അവര്‍ അറിയിച്ചു. ഫൈവ് സ്റ്റാര്‍ ഒഴികെയുളള സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം, ഇപ്പോഴത്തെ മദ്യനയം കുത്തകകളെ സഹായിക്കാനാണെന്നും മദ്യവില്‍പ്പനയുടെ മൊത്തക്കച്ചവടം നേടാള്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ബാറുടമകള്‍ വാദിച്ചത്.
എന്നാല്‍ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും മദ്യലഭ്യത കുറയ്ക്കുകയാണ് ലക്ഷ്യമെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. ബാറുകള്‍ പൂട്ടാനുളള തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്നും ലഹരിമരുന്ന് വില്‍പ്പന മൗലികാവകാശത്തിന്റെ ലംഘനമല്ലെന്നും വാദമുയര്‍ന്നിരുന്നു.
കോണ്‍ഗ്രസ് നേതാവും രാജ്യത്തെ പ്രമുഖ അഭിഭാഷകനായ കപില്‍ സിബലാണ് സര്‍ക്കാരിനായി സുപ്രീം കോടതിയില്‍ ഹാജരായത്. വാദം പൂര്‍ത്തിയായി ഒരുമാസത്തിനുശേഷമാണ് ഹൈക്കോടതി വിധി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: