ചെന്നൈ: വിദ്യാര്‍ത്ഥിയുടെ കവിളില്‍ നുള്ളിയ അധ്യാപികക്ക് കോടതി 50000 രൂപ പിഴ ചുമത്തി. ചെന്നൈയിലെ കേസരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ മെഹറൂന്നിസയ്ക്കാണ് കോടതി പിഴ ചുമത്തിയത്.
2012ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ക്ലാസ്സിലെ ഒരു ആണ്‍കുട്ടിയുടെ ഇരു കവിളുകളിലുമാണ് അധ്യാപിക നുള്ളിയത്. തുടര്‍ന്ന് പരാതിയുമായി കുട്ടിയുടെ മാതാവ് രംഗത്തെത്തി.
സ്കൂള്‍ അധികൃതരുടെ സമീപനം മോശമായതിനാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മനുഷ്യാവകാശം ലംഘിച്ചുവെന്ന് കാണിച്ച് സ്കൂളിന് ആയിരം രൂപ പിഴയിട്ടു. തുടര്‍ന്ന് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ ടിസി ആവശ്യപ്പെട്ട് സ്കൂളിലെത്തി. എന്നാല്‍ ടിസി നല്കാന് സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിയെ നുള്ളിയ അധ്യാപികയ്ക്കെതിരെ സെയ്ദാപേട്ട് മജിസ്ട്രേറ്റ് കോടതിയില്‍ അമ്മ പരാതിയും നല്കി.അതെ സമയം വിവിധ കേസുകളില്‍ പെടുത്തി തന്നെ ഉപദ്രവിയ്ക്കുന്നെന്ന് കാട്ടി അധ്യാപികയും കോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതി ബെഞ്ച് മെഹറൂന്നിസയ്ക്ക് അമ്പതിനായിരം രൂപ പിഴയിട്ടത്.
വിദ്യാര്‍ത്ഥിയുടെ അമ്മ പരാതി നല്കിയ മജിസ്ട്രേറ്റ് കോടതിയെയാണ് അധ്യാപിക സമീപിക്കേണ്ടതെന്നും ബെഞ്ച് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: