ഹൈദരാബാദ്: തെലുങ്കാന പ്രക്ഷോഭകാരികള്‍ ഹൈദരാബാദിലെ ഒരു സ്വകാര്യ കോളേജിന് നേരെ അക്രമം അഴിച്ചു വിട്ടു. കോളേജുകള്‍ അടച്ചിട്ടു സമരത്തിന് അനുഭാവം പ്രകടിപ്പിക്കണമെന്നു പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതവഗണിച്ച കുക്കാട്പളളി എന്‍.ആര്.ഐ കോളോജിന് നേരെയായിരുന്നു ആക്രമണം.
പരീക്ഷ അടുക്കുന്നതിനാല്‍ ക്ലാസ് മുടക്കരുതെന്ന് ആവശ്യപ്പെട്ടു മാതാപിതാക്കള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കോളേജ് തുറന്നതെന്ന് അധികൃതര്‍ പറഞ്ഞു. ക്ലാസ് തുടങ്ങിയ ഉടന്‍ കോളേജിലെത്തിയ സമരക്കാര്‍ ജനാലകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. പ്രതിഷേധക്കാരും കോളേജിന് കാവല്‍ നിന്ന രക്ഷിതാക്കളും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി സമരക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു.
ആന്ധ്രയില്‍ നിന്നുളള ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും പഠിക്കുന്നതു ഹൈദരാബാദിലെ കോളേജുകളിലാണ്. ഇവിടുത്തെ സര്‍ക്കാര്‍ കോളേജുകളും അധ്യാപകരും ദിവസങ്ങളായി അനുഭാവം പ്രകടിപ്പിച്ച് സമരത്തിലാണ്. വിവിധ ജില്ലകളിലായി 1,20,000 അധ്യാപകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നു റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: