എരുമേലി: അവഗണനകള്‍ മാത്രം നേരിടുന്ന എരുമേലി സര്‍ക്കാര്‍ ആശുപത്രിക്ക് തലസ്ഥാന നഗരിയില്‍ നിന്നും മറ്റൊരു അവഗണനകൂടി. രണ്ടു വര്‍ഷം മുമ്പ് ശബരിമല തീര്‍ത്ഥാടന കാലത്ത് അപകടത്തില്‍പെട്ട് തകര്‍ന്ന ആംബുലന്‍സ് പകരം എരുമേലിയില്‍ ഇന്നലെ ലഭിച്ചത് 2003 മോഡല്‍ ആംബുലന്‍സ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന എരുമേലിയോടുള്ള സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നാട്ടുകാരും ഹൈന്ദവ സംഘടനകളും പറയുന്നത്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ തുടങ്ങിയെങ്കിലും ഒന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നബാര്‍ഡിന്റെയും, എന്‍ആര്‍എച്ച്എമ്മിന്റെയും ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പാതി വഴിയിലാക്കിയ എരുമേലി ആശുപത്രിയുടെ വികസന കെടുകാര്യസ്ഥതയെക്കുറിച്ച് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയിലെ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവരുന്നതിനിടെയാണ് പത്ത് വര്‍ഷത്തോളം തലസ്ഥാന നഗരിയില്‍ ഓടിയ ആംബുലന്‍സ് പെയിന്റടിച്ച് എരുമേലിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടന വേളയില്‍ മലയോരമേഖലയായ എരുമേലിയില്‍ വാഹനാപകടങ്ങളും പതിവാണ്. പഞ്ചായത്തിലുടനീളം ഓടിയെത്തി അപകടത്തില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ആംബുലന്‍സ് പോലും പുതിയത് കൊണ്ടുവരാന്‍ അധികൃതര്‍ക്ക് കഴിയാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിന് ശേഷവും എരുമേലി ആശുപത്രിയില്‍ ഉപയോഗിക്കേണ്ട ആംബുലന്‍സിന്റെ സ്ഥിതി ദയനീയമാവുമെന്നും നാട്ടുകാര്‍ ആംബുലന്‍സിനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവരുമെന്നും അധികൃതര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: